സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Sunday, October 28, 2012

വരാനുള്ളത് വഴിയില്‍ തങ്ങില്ല

പേരു കേട്ട തറവാട്ടില്‍ ജനിച്ചു എന്നതല്ലാതെ , കണ്ണെടുക്കാത്ത സൌന്ദര്യമോ , കാര്യ പ്രാപ്തിയുള്ള ഏട്ടന്മാരോ ഇല്ലായിരുന്നു അവള്‍ക്കു. സ്വന്തം നിലയില്‍ പേര് കേള്‍പ്പിച്ചിട്ടുണ്ട് _ ആരെയും കൂസാത്ത ,നട്ടെല്ലും ചങ്കുറപ്പും ഉള്ളവള്‍ ആണെന്ന് .പക്ഷെ ഇത് ബാങ്കിലെ വാച്ച് മാന്‍ പോസ്റ്റിനുള്ള അപേക്ഷ അല്ല , വിവാഹ മാര്‍ക്കറ്റ്‌ ആണ്.പുരോഗമന വാദിയായ വാപ്പയും , ആവശ്യത്തില്‍ കുറവ് മത പഠനവും അവളെ രണ്ടാം തരക്കാരി ആക്കി അ
വിടെ.

കൂടാതെ അവളുടെ മുടിഞ്ഞ സിംഗിള്‍ ലൈന്‍ പ്രേമം എട്ടുനിലയില്‍ പൊട്ടി സുല്ലിട്ടിരിക്കുന്ന സമയവും.കുടുംബത്തിലെ പല പ്രാധാന സുന്ദരികളും എല്ലാം തികഞ്ഞിട്ടും ആര്‍ക്കോ വേണ്ടി പുര നിറഞ്ഞു നില്‍ക്കുന്നു . എല്ലാം കൂടി അവളുടെ ഉമ്മയുടെ നെഞ്ചിലെ തീ അലിക്കത്തിച്ചു. മെല്ലെ മെല്ലെ അത് അവളിലെക്കും പടര്‍ന്നു.അങ്ങിനെ ആണ് ഫൈനല്‍ ഇയര്‍ ആയിട്ട് മതി വിവാഹാലോചനകള്‍ എന്ന് പറഞ്ഞു നിന്നിരുന്ന അവള്‍ മൂന്നാം വര്ഷം തന്നെ അതിനു മൌനാനുവാദം കൊടുത്തത്.

വര്‍ഷങ്ങള്‍ ആയി പാര്‍ടി പത്രം വന്നിരുന്ന ആ വീട്ടില്‍ അങ്ങിനെ ഞായറാഴ്ചകളില്‍ മാത്രം മാധ്യമം വന്നു തുടങ്ങി. രാവിലെ പത്രം വന്നാല്‍ മാട്രിമോണിയല്‍ പേജ് നോക്കി വിളിക്കാനുള്ളവരെ മഷി പെന്നുകൊണ്ട് അടയാളം ഇട്ടിട്ടേ ആ വീട്ടില്‍ അന്ന് അടുപ്പുകൂടെ പുകഞ്ഞിരുന്നുള്ള് .

ഇതിനിടക്ക്‌ "പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ട്യോള്‍ ഉണ്ടോ " എന്ന് വിളിച്ചു ചോദിച്ചു നടക്കുന്ന ചില അത്തറുപൂശി കളുടെ കണ്ണിലും അവള്‍ പെട്ടു. വെളുക്കനെ ഉള്ള ചിരി, എണ്ണക്കറുപ്പിനെ തോല്‍പ്പിക്കുന്ന ടൈ തേച്ച മുടി, പളപളാ മിന്നുന്ന ഉടുപ്പ്, പൊടീ പറ്റാത്ത ചെരുപ്പ് , കയ്യില്‍ സ്വര്‍ണം തോല്‍ക്കുന്ന തിളങ്ങുന്ന വാച്ച് എന്നിവയില്‍ വലിയ കോമ്പ്രമൈസ് ചെയ്യാത്ത ആളുകള്‍ ആയിരുന്നു അന്നാട്ടിലെ ബ്രോക്കെര്‍മാര്‍ . കയ്യിലുള്ള ചെക്കന്മാരുടെ സ്റ്റാറ്റസ് അനുസരിച്ചു , മേല്‍ പറഞ്ഞ ഗുണങ്ങളില്‍ ഇച്ചിരി പോരം ഏറ്റക്കുറച്ചില്‍ ഉണ്ടായാല്‍ ആയി.

ഇല്ലാത്ത ഉയരം കൂട്ടി പറഞ്ഞും ഉള്ള പ്രായം കുറച്ചു പറഞ്ഞും ധല്ലാളുമാര്‍ അവരുടെ പണിയും തുടങ്ങി : "കാണാന്‍ വരും മുന്പ് ചെക്കന്‍ പറയും ആനെയെ വേണം ചേനെനെ വേണം, എന്ത് പിത്തന പറഞ്ഞിട്ടാനെങ്കിലും വന്നു കണ്ടു ഓന് പിടിച്ചാ പിന്നെ ഞമ്മള് കൈച്ച്ലായി ..ആദ്യം പറഞ്ഞതൊന്നും അപ്പൊ ഓന്റെ മനസിലുണ്ടാകൂല"ഇതാണ് ചില്ലറ നുണകളെ സാലിഹ് ആകാന്‍ അവര്‍ കണ്ടെത്തുന്ന കാരണങ്ങള്‍.

അങ്ങിനെ എല്ലാരും കൂടെ ചെക്കനെ തിരയല്‍ തകൃതിയായി നടക്കുകയാണ് . കണക്ഷന്‍ കിട്ടിയ അന്ന് മുതല്‍ ലോക്ക് ചെയ്തു വെച്ചിരുന്ന ലാന്‍ഡ്‌ ഫോണ്‍ കീ പാടിന് പോലും അക്കാലങ്ങളില്‍ പരോള്‍ അനുവദിക്കപ്പെട്ടു.
ആറ്റി കുറുക്കി മാറ്റ് ഉരച്ചു നോക്കി അങ്ങിനെ അവളുടെ ആദ്യത്തെ പെണ്ണുകാണല്‍ ആയി. ചെക്കന്‍ ചാലിശേരിയില്‍ ഉള്ള ഒരു ദുബായിക്കാരന്‍ എന്‍ജിനീയര്‍ . ഒറ്റ മകന്‍. നാല് പെങ്ങന്മാര്‍ . നാലിനെയും കെട്ടി പൂട്ടി.. അടിപൊളി.,മലഞ്ചെരിവില്‍ ഉള്ള അവളുടെ വീട്ടിലേക്കു ടാറിടാത്ത റോഡാണ് . ചെക്കന്റെ കാര്‍ ഇറക്കം ഇറങ്ങുമോ സംശയം. അത് കൊണ്ട് നാഷണല്‍ ഹൈ വെയില്‍ ഉള്ള ഉപ്പയുടെ അനിയന്റെ വീട്ടില്‍ വെച്ചാണ് പെണ്ണുകാണല്‍. ...

ചെക്കനും കൂട്ടരും വന്നു. പതിവ് സിനിമ സ്റ്റൈല്‍ പെണ്ണുകാണല്‍.
"ഹരിയര്‍ ഉണ്ടോ?.."
"ഉണ്ട്"
എത്ര എന്ന് ചോദിക്കാഞ്ഞത് ഭാഗ്യം .

"നീളം ?"
" 5 .3 "
ചായയും ജിലേബിയും മടക്കും ആവശ്യത്തില്‍ കൂടുതല്‍ തിന്നു ഫോണ്‍ വിളിക്കാം എന്നും പറഞ്ഞു അവര്‍ ഇറങ്ങി. പോകുന്ന പോക്കില്‍ അടുത്തുള്ള അങ്ങാടിയില്‍ ഇറങ്ങി ചെക്കന്റെ അമ്മാവന്‍ രണ്ടു ചെറുനാരങ്ങ വാങ്ങിച്ചു യാത്രയില്‍ വാള് വെക്കാതിരിക്കാന്‍ . കൂട്ടത്തില്‍ പെണ്ണിന്റെ ഫാമിലിയെ പറ്റി ഒരു അന്വേഷണവും നടത്തി . കടക്കാരന്‍ ചതിച്ചു . പെണ്ണിന്റെ വാപ്പയുടെ പുരോഗമന വാദത്തില്‍ തട്ടി ആ വിവാഹാലോചന എങ്ങോട്ടോ തെറിച്ചു

പിന്നെയും അവളുടെ വീട്ടിലെ ഫോണ്‍ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്നു.
ആദ്യം ആദ്യം അവളും ഓടും ഫോണ്‍ എടുക്കാന്‍ , അടുക്കളയിലോ പറമ്പിലോ ഉള്ള ഉമ്മ ഓടി വരുമ്പോളേക്കും ഫോണ്‍ നിന്നുപോയാലോ. ആകാംഷയുടെ കണ്ണുകളോടെ ,ഉമ്മ സംസാരിക്കുന്നത് ചുറ്റിപറ്റി നിന്ന് പിടിച്ചെടുക്കാന്‍ നോക്കും .
"ചെക്കന്‍ നാട്ടില്‍ ഇല്ല. അടുത്ത മാസം ലീവിന് വരും . ഉപ്പേം മാമനും വന്നു കുട്ടിയെ കണ്ടോട്ടെ ,ഇഷ്ട്ടായാ ചെക്കനു വരാലോ.." "ആയ്കോട്ടെ"
ഉപ്പക്കും മാമനും പിടിച്ചു. അടുത്ത സെക്ഷന്‍ ഉമ്മയും പെങ്ങന്മാരും "അതും ആയ്കോട്ടെ "
അതും ഓക്കേ.
അടുത്തത് ചെക്കന്‍.

അങ്ങിനെ രണ്ടാമത്തെ പെണ്ണ് കാണല്‍.
രാവിലെ കോളേജില്‍ പോകാന്‍ റെഡി ആകുകയാണ്. ചെക്കന്‍ എളാപ്പയുടെ വീട്ടില്‍ വരും.അത് വഴി കയറി പോകാം " ആയ്കോട്ടെ"
ചെന്ന് നോക്കുമ്പോ നല്ല സിമ്പ്ലന്‍ ചെക്കന്‍. ., വായില്‍ വിരലിട്ടാല്‍ കടിക്കില്ല.അവന്‍ ഒറ്റക്കാണ് വന്നിരിക്കുന്നത്. വായിച്ച പുസ്തകങ്ങള്‍ , സിനിമകള്‍ , പാട്ടുകള്‍ കവിതകള്‍ അങ്ങിനെ കൊറേ ഏറെ സംസാരിച്ചു.
കാലിക്കറ്റ്‌ ബീചിലൂടെ തോളില്‍ കയ്യിട്ടു പ്രണയിച്ചു നടക്കാന്‍ ഒന്നും കൊള്ളില്ലെങ്കിലും കുഴപ്പം ഇല്ല. കുറച്ചു ഇഷ്ട്ടങ്ങള്‍ ഒക്കെ സമാനം. അവന്റെ ഹാപ്പിയായുള്ള ആപോക്ക് കണ്ടപോളെ ഉറപ്പിച്ചിരുന്നു _ഇവന്‍ താന്‍ അവന്‍ എന്ന്. ചെറുതായി സോപ്നം കണ്ടു തുടങ്ങിയോ സംശയം. പക്ഷെ ഒരാഴ്ച കഴിഞ്ഞു ഫോണ്‍ വന്നു " അവസാന ഘട്ട ഗുണ പരിശോധനയില്‍ വിജയം കാണാതെ ഈ ആലോചന തള്ളപ്പെട്ടു "

ചിറകു മുളക്കാന്‍ പോയ പ്രതീക്ഷകളെ അസ്തമിപ്പിച്ചു കൊണ്ട് വിശ്രമിക്കുന്ന ആ ഫോണിനെ നോക്കി അവള്‍ ഇടയ്ക്കിടെ നെടുവീര്‍പ്പിട്ടു. വിവാഹ സംബന്ധം അല്ലാത്ത മറ്റൊരു കാളുകളും വരാത്ത ആ വെറുക്കപെട്ട ഫോണിലേക്ക് അത് കൊണ്ട് തന്നെ പിന്നീടവള്‍ നോക്കിയില്ല.

വലിയ കോലാഹലങ്ങള്‍ ഇല്ലാതെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി.
ഇപ്പോള്‍ അവള്‍ ഫൈനല്‍ ഇയര്‍ ആണ്. കല്യാണം അത്രയ്ക്ക് ജോറായി നോക്കുന്നില്ല. ഈ ഗുധാമിലേക്ക് ആദിവാസിപോലും വരാനിടയില്ലാത്തതിനാല്‍ എളാപ്പയുടെ നിര്‍ദേശ പ്രകാരം ഹൈ വെയില്‍ ഉള്ള സ്ഥലത്ത് പുതിയ വീടിന്റെ പണി തുടങ്ങിയിരിക്കുന്നു. പുരോഗമനത്തിന് എതിരായതിനാല്‍ അവളുടെ വാപ്പയ്ക്ക്‌ ഉള്ള വീട് വിട്ടു പുതിയ കോണ്‍ക്രീറ്റ് സൌധം പനിയുന്നതിനോട് അത്രയ്ക്ക് പ്രീതി ഉണ്ടായിരുന്നില്ല. അങ്ങിനെ വീട് പണിയും മോളെ കെട്ടിക്കലും ഏട്ടനില്‍ നിന്നും എളാപ്പ മൊത്തമായി ഏറ്റെടുത്തു,

ഏഴാം സെമെസ്റ്റെര്‍ പരീക്ഷ കാലം. എല്ലാം മറന്നു പുസ്തകത്തിലേക്ക് ഊളിയിട്ടു അവള്‍.. ,ഉമ്മ മാത്രം ഞായറാഴ്ചകളില്‍ രാവിലെ പതിവുപോലെ പത്രത്തില്‍ സുജൂദ് ചെയ്തു .
ആറടി ഉയരം, സുമുഖന്‍ ,സുശീലന്‍ സാമ്പത്തിക ഭദ്രത ഉള്ള കുടുംബം.വിദേശത്ത് എന്‍ജിനീയര്‍ അടുത്ത മാസം നാട്ടില്‍ വരുന്നു. ദീനിയായ പെണ്ണ് വേണം എന്ന് എടുത്തു പറഞ്ഞിട്ടില്ല. അപ്പൊ പുരോഗമന ക്കാര്‍ക്കും സ്കോപ് ഉണ്ട്. അപ്പൊ തന്നെ ഫോണ്‍ എടുത്തു വിളിച്ചു. ചെക്കന്റെ വാപ്പയാണ് ലൈനില്‍ .മൂപ്പരോട് കാര്യം പറഞ്ഞു.
"അന്വേഷിചോളൂ ഞങ്ങളെ പറ്റി എന്നിട്ട് ബോധിച്ചാല്‍ മോന്‍ വന്നാല്‍ വിളിക്കു, അതിനു മുന്പ് വാപ്പ ഉമ്മ അങ്ങിനെ ഉള്ള കാണലുകള്‍ വേണ്ട. കുട്ടിക്ക് പരീക്ഷയാണ് അവള്‍ സമ്മതിക്കില്ല. . "

" ശരി മോന്‍ ജനുവരിയില്‍ വരും.വിളിക്കാം..നമ്പര്‍ ?"


ദിവസങ്ങള്‍ കടന്നു പോയി. തീരെ അപ്പ്രതീക്ഷിതമായി ആ നാടിനെ മൊത്തത്തില്‍ ദുഖത്തില്‍ ആക്കി ഓരു ലോറി അപകടത്തില്‍ അവളുടെ എളാപ്പ മരണപ്പെട്ടു. ഇതറിയാതെ അപകടം നടന്നു രണ്ടാം ദിവസം വൈകീട്ട് മകന്‍ നാട്ടില്‍ വന്ന വിവരം പറയാന്‍ ആ ഉപ്പ വിളിച്ചു. ഉടനെ ഒരു പെണ്ണുകാണല്‍ ഒന്നും ഉള്‍കൊള്ളാനുള്ള കരുത്ത് ഇല്ലാത്ത അവളുടെ ഉമ്മ ആ മനുഷ്യനോട് കുടുംബത്തില്‍ നടന്ന ദുരന്തത്തിന്റെ വിവരം പറഞ്ഞു കരഞ്ഞു.
പക്ഷെ രണ്ടു മൂന്ന് ദിവസം കഴിഞ്ഞു അവര്‍ വീണ്ടും വിളിച്ചു.

"മകന് ലീവ് ഇല്ല. മരണം , വിവാഹം ഒക്കെ നമ്മുടെ കയ്യില്‍ ആണോ. ആരും അറിയാതെ അവന്‍ ഒന്ന് വന്നു കണ്ടോട്ടെ"

ആകെ തകര്‍ന്നിരിക്കുന്ന എളാമയുടെ ശുശ്രൂഷയും കാര്യങ്ങളും ആയി അവള്‍ അവരുടെ വീട്ടില്‍ ആണ്.

" അത് സാരമില്ല. മോനും പെങ്ങളും വൈകീട്ട് അങ്ങോട്ട്‌ വരും. മരണ വീടല്ലേ പലരും കാണുമല്ലോ.. മകളുടെ കൂട്ടുകാര്‍ ആണെന്ന് പറഞ്ഞാല്‍ മതി." അങ്ങിനെ ഫോണ്‍ വെച്ചു.



രണ്ടു മൂന്ന് കൊല്ലത്തേക്ക്‌ കല്ലിയാണമേ വേണ്ട എന്ന് പറഞ്ഞു വീട്ടുകാരുടെ കണ്ണ് വെട്ടിച്ചു തന്റെ ഒറ്റയാന്‍ ജീവിതം ആഘോഷിക്കുകയായിരുന്നു അവന്‍
പ്രായം ഇരുപത്തോന്പതു . പ്രവാസി ആയതില്‍ പിന്നെ ആദ്യം ആയാണ് നാട്ടില്‍ വരുന്നത്. വരുന്ന വരവില്‍ തന്നെ കഴുത്തില്‍ കുരുക്കിടാന്‍ അവന്‍ അറിയാതെ വീട്ടുകാര്‍ ആണ് പത്രത്തില്‍ പരസ്യം നല്‍കിയത്. പരസ്യം കണ്ടു വന്ന ആലോചനകളില്‍ വീട്ടുകാര്‍ കണ്ടു ബോധിച്ച പെണ്‍കുട്ടികളുടെ ഫോട്ടോയും സങ്കടിപ്പിച്ചു മകന്‍ വരാന്‍ കാത്തിരിക്കുകയാണ് ആ വീട്ടുകാര്‍.


മര്യാദക്ക് ഒന്ന് നോക്കുകപോലും ചെയ്യാതെ തന്നെ ഫോട്ടോകള്‍ ഒക്കെ അവന്‍ തള്ളി. ഇനി ഇപ്പൊ ഫോട്ടോ ഇല്ലാത്ത ഒരു കുട്ടി ഉണ്ട്. അവളെ പോയി കണ്ടേ പറ്റു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു മുന്‍പില്‍ മുട്ട് കുത്തി അങ്ങിനെ അനിയത്തിയേം കൂട്ടി ഇറങ്ങിയതാണ് ആദ്യത്തെ പെണ്ണ് കാണലിന് .


മരണം നടന്നു ഒരാഴ്ച തികയുന്നെ ഉള്ളു. ആ വീട്ടിലേക്കാണ് യാതൊരു കോമണ്‍ സെന്‍സും ഇല്ലാതെ പെണ്ണുകാണാന്‍ പോകുന്നതെന്ന് അവനു അറിയില്ല. സ്ഥലത്തെത്തി ഗേറ്റ് കടക്കുമ്പോള്‍ വരുന്നവരുടെയും പോകുന്നവരുടെയും ആള്‍കൂട്ടം കണ്ടു സംശയിച്ചപ്പോള്‍ ആണ് അനിയത്തി കാര്യം പറയുന്നത്. പെണ്ണുകാണാന്‍ പറ്റിയ ബെസ്റ്റ് സിറ്റുവേഷന്‍ . വരുന്നവരുടെ കൂടെ അവരും കയറി സോഫയില്‍ ഇരുന്നു. എല്ലാര്‍ക്കും കൊടുക്കുന്ന കൂട്ടത്തില്‍ അവര്‍ക്കും കിട്ടി നാരങ്ങ വെള്ളം. അവാര്‍ഡ്‌ പടം പോലെ സ്മശാന മൂകമായ അന്തരീക്ഷം.

അവള്‍ യാതൊരു മുന്നൊരുക്കങ്ങളും ഇലാതെ നില്‍ക്കുമ്പോള്‍ ആണ് ഉമ്മവന്നു പത്രത്തില്‍ കണ്ട പയ്യനും അനിയത്തിയും വന്ന കാര്യം പറയുന്നത്. കൊക്കെത്ര കുളം കണ്ടതാ , തീരെ പകക്കാതെ അവള്‍ അവരുടെ അടുത്തേക്ക് പോയി. " എന്നാ വന്നത്.. ലീവ് എത്രയുണ്ട് " എന്നന്വേഷിച്ചു. കഴിഞ്ഞു പെണ്ണ് കാണല്‍. .
വെള്ളം കുടിച്ചു കഴിഞ്ഞതും തിരക്കുണ്ടെന്നു പറഞ്ഞു അവന്‍ മുറ്റത്തേക്ക് ഇറങ്ങിഅനിയത്തി അവളെ ഒന്നും കൂടെ കാണാന്‍ അകത്തേക്കും .പത്തന്‍പത് കിലോ മീറ്റര്‍ കാര്‍ ഓടിച്ചു ആദ്യത്തെ പെണ്ണ് കാണലിനു വന്നു പണി കിട്ടിയ ജാള്യതയോടെ ഷൂ വിന്റെ ലെയിസ് കെട്ടുകയാണ് അവന്‍. .
വിളിച്ചു വരുത്തി ആ ജെന്റില്‍ മാനെ ആക്ഷേപിച്ചോ..?

ആളുകളുടെ ബഹളത്തില്‍ അടുത്തേക്ക് ചെന്ന്അവള്‍ അവനോടായി പറഞ്ഞു." ഒന്നും വിചാരിക്കരുത്.. ഇവിടത്തെ സിറ്റുവേഷന്‍ ഇങ്ങിനെ ആയതു കൊണ്ടാണ് "

വിവാഹത്തെ പറ്റി ചിന്തപോലും ഇല്ലാതെ വീട്ടുകാരെ പറ്റിച്ചു നടന്നിരുന്ന അവന്‍ തിരിച്ചുള്ള യാത്രയില്‍ മുഴുവന്‍ നിശബ്ദനായി.അന്ന് ആ സമയത്ത് അങ്ങിനെ ഒരു ടയലോഗ് അടിക്കാന്‍ തോനിപ്പിച്ച വിധിയോട് പിന്നീടുള്ള ദിവസങ്ങളില്‍ അവരൊരുമിച്ച് നന്ദി പറഞ്ഞു..

Sunday, October 21, 2012

മധുരം ഇല്ലാത്ത ഒരു മധുരായാത്രയുടെ ഓര്‍മ

                                      ശിവകാശിയിലെ ശ്രീനിവാസ് പ്രോസെസ്സ് എന്ന പ്രിന്റിംഗ് പ്രെസ്സ്. കാട്രിട്ജ് ഇടാനുള്ള പെട്ടികളും , മറ്റു പരസ്യ നോട്ടീസുകളും ബള്‍ക്കായി അവിടെനിന്നാണ് പ്രിന്റ്‌ ചെയ്യിക്കുന്നത് . തുടക്കത്തില്‍ ഒരിക്കല്‍ റേറ്റ് , ഡിസൈന്‍ തുടങ്ങിയ കാര്യങ്ങള്‍ സംസാരിച്ചു ഉറപ്പിക്കാന്‍ സാജിദ് അവിടെ പോയിടുണ്ട്.പിന്നീടുള്ള ഇടപെടലുകള്‍ ഫോണ്‍ വഴി ഞാന്‍ ആയിരുന്നു ചെയ്തിരുന്നത്. ബാങ്കില്‍ പണം അടച്ചാല്‍ കൃത്ത്യമായി സാധനങ്ങള്‍ കൊറിയര്‍ വരുന്ന ഒരു ക്ലീന്‍ ആന്‍ഡ്‌ ക്ലിയര്‍ സംവിധാനം.ചെറിയ സാമ്പത്തിക ലാഭത്തില്‍ ആണ് അവര്‍ ഈ ജോലി ചെയ്യുന്നത്. അത് കൊണ്ട് തന്നെ ക്രെഡിറ്റ്‌ പോലുള്ള ഉടായിപ്പുകള്‍ ശ്രീനിവാസ് അണ്ണന്റെ അടുത്ത് നടക്കില്ല.നമ്മള്‍ ഉഴപ്പിയാല്‍ അവരും ഉഴപ്പും. പണം വന്നിട്ട് വേണം മഷി വാങ്ങാന്‍ എന്ന് പറഞ്ഞു കളയും, മഷി ഇല്ലേല്‍ പിന്നെങ്ങിനെ പ്രിന്റും. വേല ഇറക്കാതെ വേഗം പണം ഇട്ടു കൊടുക്കും.
                                       
                                                      ശ്രീനിവാസ് അണ്ണന് തമിള്‍ മാത്രമേ അറിയൂ.ഞാന്‍ പണ്ടൊരു തമിള്‍ വസന്തം ആയിരുന്നെങ്ങിലും ബാന്‍ഗ്ലൂര്‍ വന്നതില്‍ പിന്നെ എല്ലാം മറന്നിരുന്നു .ഞാന്‍ കന്നടയില്‍ കാച്ചും
 "അണ്ണാ , കാഷ് ടെപോസിറ്റ്‌ മാടിയിരിക്ക്."
"എന്നമ്മാ .. തെരിയാത്... തമിളില്‍ സോല്ലുങ്കോ .. ".
"അണ്ണാ കാഷ് അമക്കിയിരിക്ക് "
" ഓക്കേ കാഷ് അമച്ച്ചിരിക്കാ ..ഓക്കേ ഓക്കേ.."
"അണ്ണാ ബാങ്ക് അക്കൗണ്ട്‌ ഇല്‍ കാഷ് ബന്തിതാ ചെക്ക് മാട് .."
" എന്നമ്മാ... മാട് ,കോളി എന്നെല്ലാം പേസരത് .. ഒണ്‍ലി തമിള്‍ അമ്മ "


                                    തമിള്‍ എന്ന് കരുതിയാണ് ഞാന്‍ അങ്ങേരോട് പറയുന്നത്, പക്ഷെ പുറത്ത് വരുന്നത് കന്നഡ. തമിഴും കന്നടയും ഒരേ ഭാഷയല്ലേ !. പിന്നെ എന്താണ് ഞാന്‍ പറയുന്നത് അങ്ങേര്‍ക്കു മനസിലാകാത്തതെന്നു ഓര്‍ത്തു എനിക്ക് ദേഷ്യം വരും.എന്‍റെ കഷ്ട്ടപ്പാട് കണ്ടു ഓഫീസിലെ പെണ്‍കുട്ടി ചിരിക്കും, ക്ഷമ നശിക്കും മുന്‍പ് വല്ല വിധേനയും കാര്യങ്ങള്‍ പറഞ്ഞു അവസാനിപ്പിച്ചു ഫോണ്‍ വെക്കും. ഇങ്ങനെ ഒരുപാട് ഫോണ്‍ വിളികള്‍ കഴിഞ്ഞതില്‍ പിന്നെയാണ് ഞാന്‍ ഒരു മലയാളി ആണെന്നും , അങ്ങേര്‍ക്കു മലയാളം അറിയാം എന്നും ഞങ്ങള്‍ക്ക് മനസിലാക്കുന്നത്. പക്ഷെ അപ്പോളേക്കും എന്‍റെ കന്നടയും അണ്ണന്റെ തമിളും ഒരു അഗാധ ആത്മ ബന്ധത്തില്‍ ആയിപോയിരുന്നതിനാല്‍ ഞങ്ങള്‍ ആ രീതി തന്നെ തുടര്‍ന്നു .


                                             വര്‍ഷങ്ങളായി ഒരേ ഡിസൈന്‍ കണ്ടു ഞങ്ങള്‍ക്ക് തന്നെ ബോര്‍ അടിച്ചു തുടങ്ങിയപ്പോള്‍ ആണ് ഇനി ഡിസൈന്‍ ഒന്ന് മാറ്റി പിടിക്കാം എന്ന് തീരുമാനിച്ചത് .കമ്പ്യൂട്ടറോ ഇ-മെയില്‍ ഐഡിയോ ഇല്ലാത്ത അണ്ണന്റെ അടുത്തേക്ക് നേരിട്ട് പോകുന്നതായിരിക്കും ആവശ്യം നടക്കാന്‍ നല്ലതെന്ന് സാജിദ് ആണ് പറഞ്ഞത്.എങ്കില്‍ ഒറ്റയ്ക്ക് പോകണ്ട , ഞങ്ങളും വരാം എന്ന് ഞാന്‍,.മര്യാദക്കുള്ള ഒരു ഹോട്ടെല്‍ പോലും ഇല്ലാത്ത അവിടേക്ക് ഞങ്ങളെ കൊണ്ടുപോകാന്‍ സാജിദിന് ഇഷ്ട്ടമേ ഇല്ലായിരുന്നു.യാത്രകള്‍ അത് എവിടെക്കായാലും എനിക്കിഷ്ട്ടം ആണ്. അത് ഉപ്പയുടെ ജീന്‍ വഴി കിട്ടിയതാണ്.ഞങ്ങള്‍ ചെയ്ത യാത്രകള്‍ ഓര്‍ക്കുമ്പോ ഇന്നും ഉപ്പയെ കാണാന്‍ തോന്നും.എന്‍റെ യാത്ര ഭ്രാന്തു അറിയുന്നത് കൊണ്ട് അവസാനം സാജിദും സമ്മതിച്ചു "മധുരയില്‍ പോയി തങ്ങാം . അതൊരു ടൂറിസ്റ്റ് പ്ലയ്സ് ആണ് ".അങ്ങിനെ ഒരു കുഞ്ഞു ട്രിപ്പ്‌ -മധുര വഴി ശിവകാശി .

                                                      മധുരയിലെ മീനാക്ഷീ ക്ഷേത്രം വാസ്തു ശില്പ ഭംഗിക്ക് പ്രസിദ്ധം . പക്ഷെ അവിടെ ചെന്നപ്പോ മുളത്തിനു മുളത്തിനു ക്ഷേത്രങ്ങള്‍ കുഞ്ഞുതും വലുതുമായി ആയിരക്കണക്കിന് .നിറങ്ങളും കൊത്തുപണികളും വാരി വിതറി മനോഹരമാക്കിയ ഓരോന്നും ഒന്നിനൊന്നു മെച്ചം . രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്,യാതൊരു യന്ത്രസഹായവും ഇല്ലാതെ പണിതീര്‍ത്ത മീനാക്ഷി ക്ഷേത്രം ഒരു കണ്കുളിര്‍ കഴ്ച്ചതന്നെയാണ്.ഓരോ കരിങ്കല്‍ തൂണുകളിലും വിരലോടിച്ചും ചിലതില്‍ ചെവി ചേര്‍ത്ത് വെച്ച് അവയുടെ കഥകള്‍ പിടിച്ചെടുക്കാന്‍ നോക്കിയും സഞ്ചാരികള്‍.. ...തലയില്‍ തുമ്പികൈ വെച്ച് അനുഗ്രഹിക്കുന്ന ആനയുടെ അടുക്കല്‍ ഞാന്‍ പോയപ്പോള്‍ , മമ്മി പോണ്ടാ എന്ന് പറഞ്ഞു വലിയവായില്‍ ഈവ പേടിച്ചു കരഞ്ഞു. കുഞ്ഞിനെ മൈന്‍ഡ് ആക്കാതെ ഫോട്ടോ പിടിക്കുന്നതില്‍ മുഴുകിയ ബാപ്പയും പോസ് ചെയ്യുന്ന തള്ളയും ആളുകളില്‍ ചിരിപടര്‍ത്തി
                                                   
                                                       ശബരിമല സീസണ്‍ ആയതിനാല്‍ ക്ഷേത്രങ്ങള്‍ സ്വാമിമാരെ കൊണ്ട്നിറഞ്ഞു കവിഞ്ഞിരിക്കുന്നു . കൂടാതെ മഴയും . ഈവയ്ക്ക് ഒരു കുഴപ്പം ഉണ്ട്. ഒരു തുള്ളി ചളിവെള്ളമോ , അഴുക്കോ ഏഴയലത്ത് കണ്ടാല്‍ അവള്‍ എന്‍റെ ദേഹത്തേക്ക് പാഞ്ഞു കയറും. ബാപ്പ എത്ര വിളിച്ചാലും പോകില്ല . അല്ലെങ്കില്‍ പിന്നെ ഓട്ടോ. കുഞ്ഞു ദൂരങ്ങള്‍ ഓട്ടോ പിടിക്കാന്‍ ഞാന്‍ സമ്മതിക്കുകയും ഇല്ല. ഇടയ്ക്കു ഒരിക്കല്‍ ഓട്ടോ എന്ന് പറഞ്ഞു അവള്‍ കരഞ്ഞപ്പോ ഞങ്ങള്‍ ഒരു സൈക്കിള്‍ റിക്ഷ എടുത്തു.അതാകുമ്പോ വേറിട്ട ഒരു അനുഭവവും ആകുമല്ലോ


                                                          രണ്ടുമൂന്നു ശാരീരിക ക്ഷമതയുള്ള റിക്ഷാ വാലകളെ വിട്ടു ഞങ്ങളെ ദയനീയമായി നോക്കിയ അപ്പൂപനെ തിരഞ്ഞെടുക്കാന്‍ കാരണം അയാള്‍ക്കൊരു ഓട്ടം കിട്ടികൊട്ടെ എന്ന സഹാനുഭൂതി ആയിരുന്നു. കഷ്ട്ടപെട്ടു ചാറ്റല്‍ മഴയില്‍ ട്രാഫിക്‌നിടയിലൂടെ ഞങ്ങളെയും കൊണ്ട് വേച്ചു വേച്ചു റിക്ഷ ചവിട്ടുന്ന ആ വൃദ്ധന്റെ നട്ടെല്ലുകള്‍ പിഞ്ഞിത്തുടങ്ങിയ കോട്ടണ്‍ ബനിയന്റെ ഉള്ളിലൂടെ തെളിഞ്ഞു കാണാം. പറഞ്ഞ കാശും കൊടുത്തു വഴിയില്‍ ഇറങ്ങിയാലോ എന്ന് ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം ചോദിച്ചു. ഈ യാത്രക്കിടയില്‍ അയാള്‍ എങ്ങാനും വീണുപോയാല്‍... ...?!...ഹോട്ടെല്‍ ദൂരെ കണ്ടതും ഞങ്ങള്‍ ഇറങ്ങി. പറഞ്ഞതിലും ഇരട്ടി ആ വിറയ്ക്കുന്ന കൈകളില്‍ വെച്ച് കൊടുത്തു മുഖത്തേക്ക് പോലും നോക്കാതെ ഞങ്ങള്‍ നടന്നു. സാധാരണ ഓട്ടോകാരോട് പറയുന്ന താങ്ക്സ് ആ മനുഷ്യനോട് എങ്ങിനെ പറയും . അയാള്‍ എങ്ങാനും തിരിച്ചു താങ്ക്സ് പറഞ്ഞാല്‍ പിന്നെ ഉറക്കം പോലും വരില്ല.ആ വയോ വൃദ്ധന്റെ റിക്ഷ തന്നെ തിരഞ്ഞെടുത്തത് ഉള്ളിലെ നന്മകൊണ്ടായിരുന്നോ എന്ന ചോദ്യത്തിനു ഉത്തരം ഇല്ലായിരുന്നു


                                                             രണ്ടാം ദിവസം വെളുപ്പിനെ ഞങ്ങള്‍ ശിവകാശിയില്‍ എത്തി.ഒരു ഇരുപത്തഞ്ചു കൊല്ലം പിറകെ പോയ പോലെ തോന്നിപ്പിച്ചു ശിവകാശിയിലെ ആളുകളും കെട്ടിടങ്ങളും റോഡുകളും.
നിരയായി നില്‍ക്കുന്ന പടക്ക കടകള്‍ക്ക് ഇടയിലൂടെ ഊളിയിട്ടു എങ്ങിനെയോ ശ്രീനിവാസ് പ്രോസെസ്സില്‍എത്തി ചേര്‍ന്നു. പത്രാസുകള്‍ ഒന്നും ഇല്ലാത്ത ഒരു ഓടിട്ട കെട്ടിടം. മുതലാളി പുറത്ത് പോയിരിക്കുകയാണ് .കട കട ശബ്ദം ഉണ്ടാക്കുന്ന വലിയ പ്രിന്റിംഗ് മഷീനുകള്‍. പ്രവര്‍ത്തിപ്പിക്കുന്ന പാവം നിരക്ഷരരായ പണിക്കാരെ ആരാധനയോടെ നോക്കി നിന്നു ഞാനും ഈവയും. പണ്ട് എന്‍റെ കുട്ടിക്കാലത്ത് തറവാട്ടില്‍ പണിക്കു നിന്നിരുന്ന അണ്ണനെ അണ്ണാച്ചി എന്ന് വിളിച്ചതിന്റെ ഒരു കുറ്റബോധം ഉള്ളില്‍ എവിടെയോ ബാക്കി നിന്നിരുന്നു. അതിനുള്ള പ്രായശ്ചിത്തം ആയി ഞാന്‍ അവരെ സാര്‍ എന്ന് വിളിച്ചു.എന്‍റെ ശ്രീനിവാസ് അണ്ണന്‍ വരാന്‍ കുറച്ചു വൈകി.
"എന്നമ്മാ സൌഖ്യമാ ?"..
"ആമാ സാര്‍... .....,...നീങ്ക ചനാകിതിയാ ?" എന്ന് ഞാന്‍... .

                                                               പെട്ടെന്ന് വന്ന കാര്യം തീരത്ത് ഞങ്ങള്‍ മടങ്ങുകയാണ്. ട്രെയിന്‍ സീറ്റ്‌ വെയിറ്റിംഗ് ആണ് .കിട്ടുമായിരിക്കും എന്ന പ്രതീക്ഷ ഉണ്ട്. ശിവകാശിക്ക് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ വിരുദ്ധ നഗര്‍ ആണ്. ബസ്സിറങ്ങി നടക്കാനുള്ള ദൂരമേ ഉള്ളു .' പക്കത്തിലെ ഇരുക്ക് 'എന്നാണു ഓട്ടോ കാരന്‍ പോലും പറഞ്ഞത്. നടന്നെത്തിയ റോഡ്‌ ഏതോ ആള്‍താമസമില്ലാത്ത വെളിമ്ബ്ബറബ്ബിലേക്ക് ഉള്ളതാണെന്ന് തോന്നിച്ചു . വഴി തെറ്റിയോ എന്നന്വേഷിക്കാന്‍ ആരും ഇല്ല. ആടിനെ തെളിച്ചു വന്ന തമിഴത്തി പെണ്ണ് മുന്പോട്ടെന്നു കൈ കാണിച്ചു . പത്തടി നടന്നപ്പോള്‍ പൊന്തക്കാടിന് ഉള്ളില്‍ ഒളിച്ചിരുന്ന സൈന്‍ ബോര്‍ഡ്‌ കണ്ടു.
വിരുത നഗര്‍ റെയില്‍വേ സ്റ്റേഷന്‍ . അപ്പോളേക്കും സന്ധ്യ മയങ്ങി തുടങ്ങിയിരിക്കുന്നു.


                                                               സാജിദ് ഇന്റെ കയ്യില്‍ നിന്നും ടിക്കറ്റ്‌ വാങ്ങി സ്റ്റേഷന്‍ മാസ്റ്റര്‍ഉടെ അടുത്ത് ചെന്ന് ഞാന്‍ സ്റ്റാറ്റസ് ചെക്ക്‌ ചെയ്തു. കണ്‍ഫേം ആയിട്ടില്ല. വെയിറ്റിംഗ് ഇല്‍ തന്നെ . ട്രെയിന്‍ ഏഴരയ്ക്ക് വരും. പൂട്ടി കിടന്ന വെയിറ്റിംഗ് റൂമിന്റെ താക്കോല്‍ സ്റ്റേഷന്‍ മാസ്റ്റര്‍ഉടെ കയ്യില്‍ നിന്നും വാങ്ങി ഞങ്ങള്‍ ഫ്രഷ്‌ ആയി. താക്കോല്‍ തിരിചെല്‍പ്പിക്കുംപോള്‍ അറിഞ്ഞു ഏഴുമുതല്‍ ഏഴര വരെ പവര്‍ കട്ട്‌ ആണ്. വേഗം പ്ലാറ്റ്ഫോമില്‍ വന്നിരുന്നു . പരിസരവാസികളായ നായ്ക്കളും പിന്നെ ഞങ്ങളും മാത്രേ ഉള്ളു ആ പ്ലാറ്റ്ഫോമില്‍ , വെള്ളം കിട്ടുന്ന ഒരു കട പോലും ഇല്ല. കയ്യില്‍ ആകെകൂടെ ഉണ്ടായിരുന്ന ഒരു കൂട് ബിസ്കറ്റ് ഈവ അപ്പോഴേക്കും നായ്ക്കള്‍ക്ക് വീതം വെച്ച് കഴിഞ്ഞിരുന്നു . രാത്രി ആയതോടെ നൂറുകണക്കിന് കൊതുകുകള്‍ വന്നു ഞങ്ങളുടെ തലയ്ക്കു മുകളില്‍ ആര്‍ക്കാന്‍ തുടങ്ങി. ഈവമോള്‍ക്ക് ബഹു രസം. അവള്‍ അനങ്ങാതെ ഇരുന്നു പെട്ടെന്ന് തല ഉയര്‍ത്തി നോക്കും. കൂട്ടം കൂടി പറക്കുന്ന കൊതുകിനെ കണ്ടു ചിരിച്ചു മറിയും . ഞാന്‍ കൈ ഒന്നുവീശിയാല്‍ പത്തില്‍ കുറയാതെ കുടുങ്ങും , പക്ഷെ പിന്നീട് കൈ കഴുകാന്‍ ബുദ്ധിമുട്ടാവും. എവിടെയൊക്കെയോ പോയി ആരെയൊക്കെയോ കടിച്ചിട്ട്‌ വരുന്ന അലമ്പ് കൊതുകുകള്‍ ആയിരിക്കും. പറക്കട്ടെ. തലയും കൊണ്ട് കടന്നു കളയാന്‍ ഒന്നും പറ്റില്ലല്ലോ.ഞാന്‍ മൈന്‍ഡ് ആക്കിയില്ല.പെട്ടെന്ന് കറന്റ്‌ പോയി. ഞങ്ങള്‍ ഇരുട്ടില്‍ ആയി.


                                                                 ഏഴിനും ഏഴെകാലിനു രണ്ടു വണ്ടികള്‍ പോകാന്‍ ഉണ്ട് . അത് കഴിഞ്ഞാണ് ഞങ്ങളുടെ ബംഗ്ലൂര്‍വണ്ടി . ഇതിനിടക്ക്‌ ഇരുട്ടില്‍ ബഹളം വെച്ചുകൊണ്ട് മൂന്നുപേര്‍ നടന്നു വന്നു , ഒരു തമിള്‍ കുടുംബ്ബം ആണ് .വെള്ളം അടിച്ചു കിണ്ടി ആയ കെട്ടിയവനെ താങ്ങികൊണ്ട് കെട്ടിയവളും പിന്നെ വേറെ ഒരു പെണ്ണും. ഞങ്ങളില്‍ നിന്നും കുറച്ചു മാറി അവര്‍ പ്ലാറ്റ്ഫോമില്‍ നിലത്തിരുന്നു . വീട്ടിലെ പായാരവും കെട്ടിയവന്റെ കള്ളുകുടിയും ആണ് വഴക്കിനു വിഷയം. ആണിന്റെ തല തിന്നുകയാണ് ഭാര്യ . പെങ്ങള്‍ അവനെ മുറുകെ പിടിച്ചു വെച്ചിരിക്കുകയാണ്. ഇല്ലെങ്ങില്‍ നാത്തൂന്റെ വാരിയെല്ല് അവന്‍ തകര്‍ക്കും .കൊതുകിനെ അവരുടെ പണിക്കു വിട്ടിട്ടു ,ഒരു നാടകത്തിന്റെ റേഡിയോ ശബ്ദ രേഖ പോലെ ഞാന്‍ എല്ലാം പിടിച്ചെടുക്കുകയാണ്. യാത്രക്കാര്‍ വന്നു തുടങ്ങി.
"സത്തം പോടാതെ " എന്ന് ആരോ പറഞ്ഞപ്പോ പിന്നെ അടക്കി പിടിചായി അവര്‍.


                                                          ആദ്യത്തെ ട്രെയിന്‍ ഇരമ്പി വന്നതും പെണ്ണുങ്ങളുടെ ആര്‍ത്തലച്ചുള്ള നിലവിളി ഉയര്‍ന്നു . എല്ലാരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. വല്ലതും സംഭവിച്ചോ .വണ്ടി നില്‍ക്കും വരെ ആര്‍ക്കും ഒന്നും മനസിലായില്ല. ഭാഗ്യം , അതിയാന്‍ പെണ്ണുങ്ങളെ ഒന്ന് പേടിപ്പിക്കാന്‍ നോക്കിയതാണ്.തലയ്ക്കടിച്ചു കരഞ്ഞു കൊണ്ട് അവര്‍ അയാളെ ട്രെയിനിന്റെ അരികില്‍ നിന്നും താങ്ങി എടുത്തു കുറച്ചു കൂടെ അപ്പുറം മാറി പോയി ഇരുന്നു. ആശ്വാസത്തോടെ യാത്രകാര്‍ തിരക്കിട്ട് വണ്ടി കയറി യാത്രയായി.കുറച്ചു സമയം ആ ഷോക്കില്‍ നിശബ്ദമായി ഇരുന്നെങ്കിലും വീണ്ടും അവര്‍ പഴയ അവസ്ഥയിലേക്ക് വന്നു. വഴക്ക് ഒന്നും കൂടെ രൂക്ഷമാവുകയാണ്. വെള്ളം അടിച്ചു തലയ്ക്കു വെളിവില്ലാതെ ചാവാന്‍ നോക്കിയത്തിനും ചേര്‍ത്ത് വാങ്ങിച്ചു കൂട്ടുകയാണ് അയാള്‍ .സൌര്യം തന്നില്ലേല്‍ അടുത്ത വണ്ടിക്കു ചാടും എന്ന് അയാള്‍ ഇടയ്ക്കിടയ്ക്ക് ഭീഷണി മുഴക്കുന്നുണ്ട്
                   
                                                    എന്റെ നെഞ്ചില്‍ തീയാണ്. ഇയാള്‍ എങ്ങാനും ചാടിയാല്‍ എന്റെ യാത്ര നീളും. കൊതുകും വെള്ളക്ഷാമവും കൊണ്ട് ദുരിതമായ ഈ കാത്തിരിപ്പ്‌ നരകം ആകാന്‍ അയാളുടെ ഉള്ളിലെ ലഹരി വിചാരിച്ചാല്‍ മാത്രം മതി.. അടുത്ത വണ്ടി വരുന്നത് കണ്ടപ്പോള്‍ തന്നെ പെണ്ണുങ്ങള്‍ അയാളെ പിടിച്ചു വെച്ചു . അതൊരു ഗൂട്സ് ട്രെയിന്‍ ആയിരുന്നു. അണ്ണന്‍ മാന്യന്‍ ആയി അത് പോകുന്നത് വരെ ക്ഷമയോടെ നോക്കി നിന്ന്. അടുത്ത വണ്ടി ആണ് ലക്‌ഷ്യം
                                                 
                                                എനിക്ക് ടെന്‍ഷന്‍ കൂടികൂടി വന്നു. ചാവുക മാത്രം അല്ല അയാളുടെ ഉദ്ദേശം മറ്റുള്ളവരെ കഷ്ട്ടപെടുത്തുക കൂടിയാണ്. ചിലപ്പോള്‍ മദ്യത്തിന്റെ ലഹരിയില്‍ അയാള്‍ അതൊന്നും ഓര്‍ക്കുന്നില്ലായിരിക്കാം.. പക്ഷെ മൂന്ന് വയസുകാരി മകളുമായി സീറ്റ്‌ ഇല്ലാത്ത ട്രെയിനില്‍ രാത്രി മുഴുവന്‍ യാത്ര ചെയ്യാന്‍ ഉള്ള എനിക്ക് അയാളുടെ ഈ പരാക്രമം കൂടി കണ്ടപ്പോ വല്ലാത്ത ഒരു മാനസിക അവസ്ഥയായിരുന്നു.
   

                                                അയാള്‍ എങ്ങാന്‍ ചാടിയാല്‍ കൊട്ട് കിട്ടുന്നത് എനിക്കാണ്. കാരണം ഒറ്റയ്ക്ക് ബസ്സില്‍ പോയി വരാന്‍ ഇരുന്ന ആളെ പറഞ്ഞു തിരിച്ചു ട്രിപ്പ്‌ ആക്കിയത് എന്റെ സ്വാര്‍ത്ഥതയാണ്. ഈ യാത്രയില്‍ ബാപ്പയും മകളും അനുഭവിക്കുന്ന എല്ലാ കഷ്ട്ടപാടുകള്‍ക്കും ഞാന്‍ ഒരുത്തിയാണ് ഉത്തരവാദി. അവരുടെ ഇതുവരെ ഉള്ള എല്ലാ വാശികള്‍ക്കും അയഞ്ഞു കൊടുത്തു വല്ല വിധേനയും വീടെത്താനുള്ള കാത്തിരിപ്പാണ്.
ചേച്ചിമാരെ അടുത്തത് ഞങ്ങടെ വണ്ടിയാണ് അങ്ങേരെ നന്നായി മുറുകെ പിടിച്ചു വച്ചേക്കണേ എന്ന് ഞാന്‍ ഉള്ളില്‍ പറഞ്ഞു. ഇതിനിടക്ക്‌ കരണ്ടു വന്നെങ്കിലും വഴക്ക് മുറുകി കൊണ്ടേ ഇരുന്നു. എന്റെ നെജിടിപ്പും. പാളത്തില്‍ ചുവപ്പ് കത്തി ,ഞങ്ങളുടെ ട്രെയിന്‍ വരികയാണ്. എന്റെ ശ്രദ്ധ അയാളില്‍ ആണ്. മനുഷ്യാ കണ്ണടിച്ചു പൊട്ടിക്കും. രണ്ടു ചാന്‍സ് ഉണ്ടായത് മിസ്സാക്കി ഞങ്ങള്‍ക്കിട്ടു പണി തരാന്‍ ആണ് പുറപ്പാടെങ്കില്‍ വിവരമറിയും എന്ന അര്‍ഥം വെച്ച് ഞാന്‍ അയാളെ കണ്ണ് കൊണ്ട് ഉഴിഞ്ഞു നോക്കി പേടിപ്പിച്ചു.


                                                ഭാഗ്യം ,എന്റെ നോട്ടത്തിന്റെ അര്‍ത്ഥം പിടികിട്ടിയിട്ടോ അതോ വെറും പേടിപ്പിക്കല്‍ മാത്രം ആയിരുന്നു ആ പേടിതൊണ്ടന്റെ ഉള്ളില്‍ ഇരുപ്പെന്നതായത് കൊണ്ടോ അറിയില്ല ഞങ്ങളുടെ ട്രെയിനിനും അയാള്‍ കട്ട വെച്ചില്ല . ഞങ്ങള്‍ വണ്ടി പിടിച്ചു. ബംഗ്ലൂര്‍ ലക്‌ഷ്യം ആയി നീങ്ങി തുടങ്ങി.ഫുള്ളി പായ്ക്ക് ആയിരുന്നു ആ ട്രെയിന്‍. അത് കൊണ്ട് തന്നെ കുഞ്ഞിനേയും തോളില്‍ എടുത്തു ടി ടി ആര്‍ ഇനെ സോപ്പ് ഇട്ടു സീറ്റ്‌ ഒപ്പിക്കാനുള്ള എന്റെ അവസാനത്തെ ശ്രമവും വിഫലമായപ്പോള്‍ , ഒരു മാന്യ കുടുംബം അവരുടെ മക്കളെ ഒരുമിച്ചു കിടത്തി ഒരു ബര്‍ത്ത് ഞങ്ങള്‍ക്കായി ഒഴിഞ്ഞു തന്നു. പാന്റ്രി ഇല്ലാത്ത ആ ട്രെയിനില്‍ ഉച്ച ഭക്ഷണത്തിന്റെ തീര്‍ന്നു കൊണ്ടിരിക്കുന്ന ശക്തിയില്‍ വിശപ്പും ദാഹവും മറന്നു അന്ന്യരുടെ മഹാ മനസ്കത യില്‍ കിട്ടിയ ആ ഉള്ള സ്ഥലത്ത് നെഞ്ചോടു നെഞ്ച് ചേര്‍ന് ബാപ്പയും മകളും വേഗം ഉറക്കം പിടിച്ചു . വലിയ പരാതികള്‍ ഒന്നും ഇല്ലാതെ ഉറങ്ങുന്ന ബാപ്പയെയും മോളെയും കണ്ടപ്പോള്‍ ആണ് എന്റെ ശ്വാസം നേരെ വീണത്. പുറത്തെ ഇരുട്ട് ആസ്വതിക്കാന്‍ ശ്രമിച്ചു ഞാന്‍ അവരുടെ കാല്‍ക്കല്‍ ഒതുങ്ങി കൂടി.


                                                എന്റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കും അപ്പുറത്ത് അയാളുടെ ജീവനെ ഞാന്‍ സ്നേഹിച്ചിരുന്നോ .. ? അവരിപ്പോള്‍ വീടെത്തികാണുമോ ... അതോ അടുത്ത വണ്ടിക്ക്?!!!എനിക്കറിയില്ല ..എനിക്കറിയണ്ട...എന്റെ സ്വാര്‍ത്ഥതക്കപ്പുറം എനിക്കൊന്നും അറിയണ്ട. ഞാന്‍ കണ്ണുകള്‍ മുറുക്കി അടച്ചു .

                                             വനിതയില്‍ ഒരിക്കല്‍ വന്നിരുന്നു ഒരു ഫീച്ചര്‍ . വയസായ ആളുകളെ ജീവനോടെ കുഴികളില്‍ ഉപേക്ഷിക്കുന്ന തമിള്‍ നാട്ടിലെ വിരുത നഗര്‍ എന്നാ ഗ്രാമത്തെ കുറിച്ച്. കുഴിയില്‍ പോയി ഇരിക്കാന്‍ ഇഷ്ട്ടം ഇല്ലാഞ്ഞു ആയിരിക്കാം ശരീരം കൊണ്ട് ആക്കം ഇല്ലാഞ്ഞിട്ടും ആ പാവം വായോ വൃദ്ധന്‍ ഇന്നും മനസുകൊണ്ട് റിക്ഷ വലിക്കാന്‍ നിര്‍ബന്ധിതനായത്.

                                              പകുതി ദൂരം പിന്നിട്ടപ്പോള്‍ ജനലിലൂടെ പാറി വന്ന മഴയില്‍ എന്റെ മിഴികള്‍ ഉറക്കത്തിലേക്ക് ഊളിയിട്ടു . സ്വാര്‍ത്ഥം ആയ എന്റെ ഉറക്കതെ അത്രനേരം പിടിച്ചു നിര്‍ത്താനുള്ള മനുഷ്യത്വം മാത്രമേ എന്റെ ഉള്ളില്‍ അവരോടൊക്കെ ഉണ്ടായിരുന്നുള്ളൂ