സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Tuesday, October 13, 2015

ഉമ്മ..

ഈ ലോകത്തെ സകല മാന അമ്മമാരേം പോലെ , അമ്പിളി മാമനെ കാണിച്ചു എന്നെ ഒക്കത്ത് ഇരുത്തി ഇല്ലാ കഥകള്‍ പറഞ്ഞു മാമൂട്ടി വളര്‍ത്തിയ ഉമ്മ. എന്‍റെ ആദ്യ ഓര്മ..
ഇനി മതി ഉമ്മാ എന്ന് പറഞ്ഞു ഭക്ഷണം കഴിക്കുന്നത് മതിയാക്കി ഞാന്‍ രക്ഷ പെട്ട് ഓടുമ്പോള്‍ , ഒരു ഉരുളകൂടി ഉമ്മ സൂത്രത്തില്‍ കഴിപിക്കും. ആ അവസാന ഉരുള ഒട്ടൊന്നു വലുതായിരിക്കും അതുവരേയ്ക്കും ഉമ്മ ഉരുട്ടിയതിനേക്കാള്‍.. ,.. അതാണ്‌ അല്‍ഹംദു ഉരുള. ബിസ്മിയില്‍ തുടങ്ങാന്‍ മറന്നാലും ,അല്‍ഹംദു ഉരുള കഴിച്ചേ അവസാനിപ്പിക്കാന്‍ പാടൂള്ളൂ.. അത് അലിഖിത നിയമം ആണ്.. മാമുണ്ണാന്‍ മടിയുള്ള മക്കളെ ഒരുരുള അധികം കഴിപ്പികാന്‍ ഉമ്മമാര്‍ കണ്ടു പിടിച്ച സൂത്രം..
ആറാം വയസില്‍ അനിയത്തി വന്നതില്‍ പിന്നെ ഒരുരുള ചോറ് പോലും വാരിതരാന്‍ സമ്മതിച്ചിട്ടില്ല ഞാന്‍ ... തന്നെത്താനെ കാഴിക്കുന്നതായിരുന്നു എനിക്ക് ഇഷ്ട്ടം.. പല രാത്രികളിലും ഇളയതുങ്ങളോട് വഴക്കുകൂടിയത്തിനു ഉമ്മയുടെ അടി കിട്ടിയ വിഷമത്തില്‍ ,രാത്രി ഭക്ഷണം ഉപേക്ഷിച്ചു മുറിക്കുള്ളില്‍ കയറി വാതിലടച്ചു പിണങ്ങി കിടക്കുമ്പോള്‍ ഉമ്മ വാതിലില്‍ മുട്ടി കെഞ്ചും , രാത്രി ഭക്ഷണം കഴിക്കാതെ കിടന്നാല്‍ ഒരു പ്രാവിന്‍റെ ഇറച്ചി കുറയും ശരീരത്തില്‍ നിന്ന് എന്ന് ഉമ്മ ഏതു പുസ്തകത്തില്‍ ആണാവോ വായിച്ചത്..
ഓഫീസില്‍ എന്തെങ്ങിലും വിശേഷം ഉണ്ടായാല്‍ , വൈകീട്ട് ഉമ്മ വരുമ്പോള്‍ ചോറ്റു പാത്രത്തില്‍ ഒരു ലഡ്ഡുവോ ജിലേബിയോ ബിരിയാണിയോ ഉണ്ടാവും..ബിരിയാണി ആണെങ്കില്‍ അന്ന് ഉച്ചക്ക് ഉമ്മ പട്ടിണി ആയിരിക്കും ആരും കാണാതെ പാത്രത്തില്‍ ഒളിപ്പിച്ചു ഞങ്ങള്‍ മക്കള്‍ക്ക്‌ ആ തള്ള കിളി കൊണ്ട് വന്നു തന്നിരുന്ന പലഹാരങ്ങളുടെ സ്നേഹത്തില്‍ പൊതിഞ്ഞ രുചി ഒന്നും ഇന്ന് ഒരു കടയിലെ ഭക്ഷണത്തിനും കിട്ടില്ല..
ഉമ്മ എന്തെങ്കിലും കഴിച്ചോ എന്നതൊന്നും ആലോചിക്കാതെ ഞങ്ങള്‍ മൂന്നും ബാഗിലേക്കു ചാടി വീഴും..ഞങ്ങള്‍ക്ക് തരാതെ ഉമ്മ ഇതുവരെ ഒന്നും കഴിച്ചിട്ടില്ല.. ഒരു കുഞ്ഞു നാരങ്ങാ മിടായി പോലും.. അയലത്തെ വീട്ടില്‍ പലഹാരം ഉണ്ടാക്കിയാല്‍ ,ആ വഴിയെ പോയ ഉമ്മാക്ക് അവര്‍ രുചി നോക്കാന്‍. കൊടുക്കുന്നത് പോലും തിന്നാതെ ഇലയില്‍ പൊതിഞ്ഞു വീട്ടില്‍ കൊണ്ട് വരും..
എത്ര മീന്‍ പോരിചാലും , ഉമ്മയ്ക്കിഷ്ട്ടം മീന്‍ മുള്ളുകള്‍ ആയിരുന്നു..
പഴം ഞങ്ങള്‍ക്ക് തന്നു , കട്ടിയുള്ള തൊലി കാര്‍ന്നു തിന്നുന്ന ഉമ്മ.. എല്ലാരുടെയും ഉമ്മ ഇങ്ങിനെ ആണോ എനിക്കറിയില്ല.. പക്ഷെ എന്‍റെ ഉമ്മ ഇങ്ങിനെ ഒക്കെ ആയിരുന്നു..
ഇന്നും കാണാം വീട്ടില്‍ പോയാല്‍ സ്റ്റോര്‍ റൂമിലോ അടുക്കള റാക്കിലൊ ഫ്രിട്ജിലോ മകളെ കാത്തു ആ അമ്മക്കിളി തങ്കേരിച്ചു വെച്ച ഉറുമ്പ രിച്ച , പൂപ്പല്‍ പിടിച്ച പലഹാര പൊട്ടുകള്‍.. ,..
എന്നില്‍ ഒരു തുള്ളി നന്മ ഉണ്ടെങ്കില്‍ അതിന്‍റെ പൂര്‍ണ അവകാശം എന്‍റെ ഉമ്മയ്ക്കാണ്.. ഞങ്ങളുടെ കുടുംബം ഇന്നും കറങ്ങുന്നത് ഉമ്മ എന്നാ ആ നൂക്ളിയസിനു ചുറ്റും ആണ്.. അതിനി എത്ര അകലെ ആയാലും, ഞങ്ങള്‍ എത്ര വലുതായാലും..

ഒറങ്ങി ഒറങ്ങി പിരാന്തായ കഥ



പണ്ട് പരീക്ഷ കഴിഞ്ഞു സ്കൂള്‍ അടച്ചാല്‍ പകല്‍ വീട്ടില്‍ ഞാന്‍ ഒറ്റകാകും ..ആദ്യ ആഴ്ച ചങ്ങായിച്ചികള്‍ ഒക്കെ വിരുന്നു പോയിരിക്കുന്നതിനാല്‍ കളിയോ ഊര് തെണ്ടലോ നടക്കില്ല. അനിയനും അനിയത്തിക്കും സ്കൂള്‍ കാണും. അവരുടേത് നോമ്പിനു അടയ്ക്കുന്ന മാപ്പള സ്കൂള്‍ ആണല്ലോ.
ഉമ്മയ്ക്കും ഉപ്പക്കും ഓഫീസ്.

കഴുങ്ങിന്‍ തോട്ടത്തിലെ ,പഴയ, തട്ടുള്ള ഇരുനില വീട്. എനിക്ക് മാത്രം ആണ് സ്വന്തം ആയി റൂം ഉള്ളത്. ഓര്മ വെച്ച അന്ന് മുതലേ എനിക്ക് സ്വന്തം റൂം ഉണ്ടായിരുന്നു.ഒരു കട്ടിലിനും പഠിക്കാന്‍ ഉള്ള ഗോദ്രെജ് ഇന്‍റെ മേശയ്ക്കും സ്റ്റൂളിനും മാത്രം സ്ഥലം ഉള്ള ബെഡ് റൂം. ചുമരില്‍ മരത്തിന്‍റെ ഒരു കിളി അലമാര.
പണ്ടെന്നോ ആരോ എവിടെയോ ജനല്‍ അഴികള്‍ക്കിടയിലൂടെ കൈ ഇട്ടു ആരെയോ തോണ്ടി എന്ന് കേട്ടതില്‍ പിന്നെ ഒറ്റയ്ക്ക് കിടക്കാന്‍ പേടിയായ എനിക്ക് ജനലിനു ചുറ്റും നെറ്റ് അടിച്ചു തന്നു ഉപ്പ.. നമ്മുടെ കൊഴികൂടിനു അടിക്കുന്ന പോലത്തെ വിരാലിടാന്‍ വലുപ്പം ഉള്ള വലിയ കമ്പി നെറ്റ്. ജനല്‍ അടച്ചു ഉറങ്ങാന്‍ ഒരിക്കലും ഉപ്പ സമ്മതിക്കില്ലായിരുന്നു. നല്ല ഓക്സിജന്‍ കിട്ടാതെ ഉറങ്ങിയാല്‍ ,കാറ്റും വെളിച്ചവും കടക്കാത്ത അടഞ്ഞ മുറി പോലെ ആകും നമ്മുടെ തല മണ്ടയും എന്ന് പറഞ്ഞു തരും.
സ്വന്തമായി മുറി ഉള്ള കൂട്ടുകാരികള്‍ കുറവായിരുന്നു അന്ന്. അത് കൊണ്ട് തന്നെ എന്‍റെ മുറി എനിക്കൊരു സ്വകാര്യ അഹങ്കാരം ആയിരുന്നു.. ഉള്ളിലേക്ക് എല്ലാര്‍ക്കും പ്രവേശനം ഇല്ല.. അടിച്ചു തുടച്ചു വൃത്തിയാക്കുന്നത് ഞാന്‍ തന്നെ.വീട് മൊത്തത്തില്‍ ക്ലീന്‍ ചെയ്തിരുന്നത് ഞാന്‍ ആയിരുന്നെകിലും , ആള് കയറാത്ത എന്‍റെ മുറി രണ്ടു വട്ടം കൂടുതല്‍ തുടയ്ക്കും ഞാന്‍. , വിരുന്നു പോകുമ്പോള്‍ ആളുകളെ കാണിക്കാന്‍ വേണ്ടി മക്കളെ കൂടുതല്‍ പുന്നാരിക്കുന്ന , അയ്യോ അവന്‍ അപ്പടി മെലിഞ്ഞു പോയി എന്ന് പറഞ്ഞു രണ്ടുരുള കൂടുതല്‍ കഴിപ്പിക്കുന്ന അമ്മമാരെ പോലെ , എന്‍റെ റൂം ഇനെ ഞാന്‍ ഒരു കുഞ്ഞിനെ പോലെ പരിചരിച്ചു..
പുസ്തകങ്ങളോ മറ്റു സാധനങ്ങളോ ഒന്ന് വെച്ചിടത്ത് നിന്ന് അനങ്ങിയാല്‍ എനിക്ക് മനസിലാകും.. എന്‍റെ റൂം കുത്തി മറിച്ചിട്ടത് ആരാണ് എന്ന് ചോദിച്ചു ബഹളം ആണ് പിന്നെ.. അത് കൊണ്ട് തന്നെ വഴക്ക് പേടിച്ചു അനിയനോ അനിയത്തിയോ ഉമ്മയോ ഉപ്പയോ ആ വഴി വരാര്‍ ഇല്ല..
പണ്ട് ഉപ്പ ഉപയോഗിച്ചിരുന്ന റൂം, ഉപ്പ തട്ടിന്പുറത്തെക്ക് താമസം മാറ്റിയപ്പോള്‍ എനിക്ക് കിട്ടിയതാണ്.. ഇടയ്ക്ക് വല്ലിമ്മ വരും , 'ദേത്താന്യേ.. അന്‍റെ നടു ഉളുക്കൂലെ ..ഇമ്മാതിരി പുത്തകം ഒക്കെ വായിച്ചാല്.. മണ്ട ചൂടാകൂലെ.. കണ്ണ് കാഞ്ഞു പോകൂലെ "ഇങ്ങനെ നൂറു നൂറു ചോദ്യം ആണ് എന്‍റെ പുസ്തകങ്ങളെ നോക്കി..
ഞാന്‍ ഇല്ലാത്തുംപോള്‍ വീട്ടില്‍ വരുന്ന വല്ലിമ്മ പുസ്തകങ്ങള്‍ എടുത്തു വെറുതെ പൊന്തിച്ചു നോക്കും.. പണ്ട് സ്കൂളില്‍ പോകാന്‍ കഴിയാത്തതിന്റെ സങ്കടം അയവെട്ടി തീര്‍ക്കുന്നത് ആകാം.. വലിയ എഴുത്തുള്ള 'കിത്താബ്' അല്ലാതെ മറ്റൊരു പുസ്തകം വെല്ലിമ്മ വായിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.. വെല്ലിമ്മാക്ക് മലയാളം വായിക്കാന്‍ അറിയില്ലേ... അതെനിക്ക് ഇന്നും അറിയില്ല..
വല്ലിമ്മയുടെ ഈ അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ ആണ് പുസ്തകങ്ങളുടെ വരിയും നിരയും ഇടയ്ക്ക്തെറ്റാന്‍ കാരണം.ഇതറിയാതെ ഞാന്‍ അനിയനോടും അനിയത്തിയോടും ജുദ്ധം വെട്ടും. ലാസ്റ്റ് വല്ലിമ്മയുടെ അധ്രിശ്യ കരങ്ങള്‍ ആണ് സ്ഥാന ചലനം വരുത്തിയതെന്ന് തിരിച്ചറിയുമ്പോള്‍ ഞാന്‍ വേഗം യുധമുഖത് നിന്നും സ്ഥലം കാലിയാക്കും.. പക്ഷെ അപ്പോളെക്കു എട്ടു ദിക്കും പൊട്ടുമാറു ഉച്ചത്തില്‍ ഇളയതുങ്ങള്‍ തൊള്ള തുറന്നു കാണും..
വല്ലവരും വിരുന്നു വരുമ്പോള്‍ അതും, ആയിടെ കല്ലിയാണം കഴിച്ച ചില മുന്തിയ കപ്പിള്‍സ് വരുമ്പോള്‍ മാത്രം ആണ് റൂം ഞാന്‍ വിട്ടു കൊടുത്തിട്ടുള്ളത്.. ഒരു ദിവസം ഉറങ്ങി എണീക്കുംപോളെക്കും അവര്‍ എന്‍റെ റൂമുമായി പ്രണയത്തില്‍ ആയി കഴിഞ്ഞിരിക്കും.. രാവിലെ എണീറ്റ്‌ ഭക്ഷണം കഴിക്കുമ്പോള്‍ എന്‍റെ റൂമിനെ പൊന്തിച്ചു രണ്ടു ഡയലോഗ് അടിക്കാതെ ആരും വിടപറഞ്ഞു പോയിട്ടില്ല ഒരിക്കലും..അത്രയ്ക്ക് സുഖമായിരുന്നു ആ റൂമിന്.
നല്ല പത് പതുത്ത മെത്ത. ശരീരത്തിലേക്ക് പാകം ചൂടും തണുപ്പും അറിഞ്ഞു ക്രമീകരിക്കാന്‍ കഴിവുണ്ടായിരുന്ന ആ മെത്തയെ വര്‍ണിച്ചാല്‍ ആര്‍ക്കും മതിയാകുമായിരുന്നില്ല..
അതെവിടെന്നു വാങ്ങിയതായിരുന്നു.. ?
ഇളം വെള്ളയില്‍ അവിടെ ഇവിടെ ആയി ചാര നിറമുള്ള കുഞ്ഞു പൂക്കള്‍ ഉള്ള ബെഡ് ... ബ്രാന്റഡ് ബെഡ് ഒന്നും അല്ല.. നമ്മുടെ നാടന്‍ ഉന്ന കിടക്ക.കൂടെ പണ്ടെന്നോ മാമന്‍ പേര്‍ഷ്യയില്‍ നിന്നും കൊണ്ട് വന്ന മിനുമിനുത്ത എന്‍റെ സുന്ദരി പുതപ്പും. അറബിക്ക് കര്‍ട്ടന്‍ അടിച്ച ശേഷം ബാക്കി വന്ന ഒരു വെട്ടു കഷ്ണം ആണ് അത്.. ഹോ.. കാമുകനെ കെട്ടിപിട്ച്ചു കിടക്കാന്‍ പോലും ആ പൊതപ്പില്‍ മൂടി പുതച്ചു കിടക്കുംന്ന സുഖം കിട്ടില്ല..മുറിയും ബെഡും വിട്ടു കൊടുത്താലും പുതപ്പു എന്നും എന്‍റെ എന്‍റെത് മാത്രം ആയിരുന്നു..
ഞാന്‍ വയസറിയിച്ചത് ,എന്നെക്കാളും മുന്‍പേ അറിഞ്ഞ കക്ഷി. എന്‍റെ വളര്‍ച്ചയെ ചരിത്രത്തില്‍ രേഖപെടുത്തിയ ആ തിരു ശേഷിപ്പുകള്‍ ഇന്നും അവളില്‍ മായാതെ കിടക്കുന്നത് കാണുമ്പോള്‍ എനിക്ക് എന്നെ തന്നെ ഓര്‍മവരും.. ഒരു സര്‍ഫ് എക്സലിനോടും അടിയറവ് പറയാതെ , എന്‍റെ ആര്‍ത്തവ രക്തത്തെ ഉള്ളിലേക്ക് ആവാഹിച്ചു ഹൃദയത്തില്‍ കുടിയിരുത്തിയ അവളുടെ സ്നേഹം.ഒരു കുത്തക ശക്തികള്‍ക്ക് മുന്‍പിലും സ്വന്തം സൊകാര്യ ഇഷ്ട്ടങ്ങള്‍ അടിയറവ് വെക്കില്ലെന്ന എന്‍റെ സോഭാവം കൂടെകിടന്നു കിടന്നു അവളിലെക്കും പകര്‍ന്നു കിട്ടിയതാവാം..
*************************************************
എനിക്ക്സ്കൂള്‍ അവധി ആയാല്‍ പിന്നെ..
രാവിലെ പോകാന്‍ ഉള്ളത്കൊണ്ട് ,ഉമ്മ കുത്തി പൊന്തിച്ചു ചായ കുടിപ്പിക്കും. ഒരു റൌണ്ട് മുറ്റത്തും പറമ്പിലും ഉലാത്തും.. ശേഷം അവസാനത്തെ ആളായ ഉമ്മയും പോയെന്നു ഉറപ്പു വരുത്തിയാല്‍ ഞാന്‍ എന്‍റെ മുറിയില്‍ കയറി വല്ലതും വായിച്ചു കിടക്കും..
ബെഡില്‍ കിടന്നു കാല്‍ വഴി പുതപ്പിട്ടു ജനലിനു നേരെ തല വെച്ച് വെളിച്ചത്തിലേക്ക് പുസ്തകം തുറന്നു പിടിച്ചു ആണ് എന്‍റെ വായന.. രണ്ടാമത്തെ പാര വായിക്കും മുന്‍പേ ഉറങ്ങിക്കാണും.. എപ്പോഴെങ്കിലും മൂത്രം ഒഴിക്കാന്‍ എണീക്കുമ്പോള്‍ വിശക്കുന്നുണ്ടെന്നു തോന്നിയാല്‍ അടുക്കള വഴി ഒന്ന് കയറി ഇറങ്ങും.. വീണ്ടും ബെഡിലേക്ക്.. മുഖം അബദ്ധത്തില്‍ പോലും കഴുകില്ല നിദ്ര ദേവി എങ്ങാനും ഓടി ഒളിച്ചാലോ... പരീക്ഷയോടു അടുപ്പിച്ചു ഉറക്കം ഉളച്ചത് പലിശയും കൂട്ട് പലിശയും ചേര്‍ത്ത് ഉറങ്ങി അങ്ങ് തീര്‍ക്കും ആദ്യ ഒരാഴ്ച..
സിലൂ വാതില്‍ അടച്ചിട്ട് ഇരിക്കണം പുറത്ത് ആണെങ്കിലും അകത്തു ആണെങ്കിലും എന്ന് വിളിച്ചു പറഞ്ഞിട്ടാണ് ഉമ്മ പോകുക.. പിന്നെ നിധി അല്ലെ അകത്തു ഇരിക്കുന്നത്..
വാതില്‍ അടച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ അന്തേവാസികള്‍ക്ക് എളുപ്പത്തില്‍ തുറക്കാവുന്ന ഒരു പ്രത്യേക രീതിയില്‍ ആയിരുന്നു അതിന്‍റെ ഘടന .. താക്കോലോ ഈരക്കിലോ ആവശ്യം ഇല്ല.. അത് കൊണ്ട് തന്നെ എങ്ങാനും ആരെങ്കിലും നേരത്തെ എത്തിയാല്‍ പോത്ത് പോലെയുള്ള എന്‍റെ പള്ളി ഉറക്കം ഒരിക്കലും ഭംഗ പെട്ടിരുന്നില്ല.എത്തുന്ന മുറയ്ക്ക് ഞങ്ങള്‍ക്ക് മാത്രം അറിയുന്ന ഗുട്ടന്സിലൂടെ വാതില്‍ തുറന്നു അകത്തു കടക്കാം..
ഒരിക്കല്‍ ഉമ്മ പോയതിന്‍റെ കൂടെ ഉറങ്ങാന്‍ തുടങ്ങിയത് ആണ് ഞാന്‍..
കഞ്ചാവ് അടിച്ച കോഴിയെ പോലെ..ഒറങ്ങി ഒറങ്ങി ഒറങ്ങി.. ഒരു വഴിക്കായി.. വായില്‍ നിന്നും കയല ഒലിച്ചു ഇറങ്ങി തലയിണയും ബെഡും ഒക്കെ നനഞ്ഞു.. വീട്ടില്‍ ആളുകള്‍ വന്നതോ പോയതോ ഞാന്‍ അറിഞ്ഞില്ല.. ആരും എന്നെ വിളിച്ചതും ഇല്ലെന്ന് തോന്നുന്നു..
എപ്പോളോ ഉറക്കം മതിയാക്കി ഞാന്‍ മുന്‍വശത്തെ കോലായില്‍ വന്നിരുന്നു.. കണ്ണില്‍ ബാക്കി ഉള്ള ഉറക്കം തിരുമ്മി കളഞ്ഞു കണ്ണ് തുറന്നു ചുറ്റും വീക്ഷിച്ചു..
നേരം പുലരുകയാണോ അതോ സൂര്യന്‍ മറയാന്‍ തുടങ്ങുന്നതോ ഒരു ഡൌട്ട്.കണ്ടിട്ട് വൈകുന്നേരം പോലെ ..പതിവിലും കുറച്ചു കൂടുതല്‍ ഉറങ്ങിഎന്ന് തോന്നുന്നു..ഉമ്മ ജോലി കഴിഞ്ഞു എത്തിയിരിക്കുന്നു.
കോഴി കൂടിനു അടുത്ത് നിന്ന് , വേലിക്കല്‍ നില്‍ക്കുന്ന അയല്‍വാസിയായ ശോഭ ചേച്ചിയോട് കുശലം പറയുന്നത് കാണാം..... അങ്ങാടിയില്‍ ശ്രീ കൃഷ്ണ വിലാസം ടി സ്റ്റാള്‍ നടത്തുന്ന വെലായുധേട്ടന്റെ ഭാര്യ , അവര്‍ എന്നും രാവിലെ കടയില്‍ പോകും. ഹോട്ടലിലെ അടുക്കള കൈകാര്യം ചെയ്യുന്നത് അവര്‍ ആണ്..
അവരെ കണ്ടപ്പോ ഞാന്‍ ആകെ അങ്കലാപ്പില്‍ ആയി..
സാധാരണ രാവിലെ ഏഴു വെളുപിനു ആണ് അവര്‍ , കയ്യില്‍ പാല്‍പാത്രവും തൂക്കി കടയിലേക്ക് പോകുക.. രാത്രി കട പൂട്ടി തിരിച്ചു വരുമ്പോളേക്കും ഞങ്ങള്‍ വീടിനുള്ളില്‍ മുളഞ്ഞിരിക്കും.
രാവിലെ നേരത്തെ ഉണര്‍ന്ന ദിവസങ്ങളില്‍ ,അതിരിലെ നട വഴിയിലൂടെ ,കുളിപ്പിന്നല്‍ തൂക്കി പോകുന്ന അവരെ കണ്ടിട്ടുണ്ട്.
എന്‍റെ ആര്‍മാധ പകലുറക്കം , ഒരു പകലും രാത്രിയും കടന്നു അടുത്ത ദിവസത്തേക്ക് നീണ്ടു പോയോ..റബ്ബീ... ആകെ ഡൌട്ട് അടിച്ചു ഞാന്‍ തിണ്ണയില്‍ നിന്നും ഇറങ്ങി ഉമ്മയുടെ മുറിയില്‍ പോയി നോക്കി.. അനിയനും അനിയത്തിയും അവിടെ ഇല്ല. നേരം വെളുപ്പിന് മദ്രസയില്‍ പോയതാണോ.. ക്ലോക്കില്‍ സമയം ആറര എന്ന് കാണിക്കുന്നു.. രാവിലെയോ വൈകുന്നേരമോ.. ഒരെത്തും പിടിയും കിട്ടുന്നില്ല..

സത്യാവസ്ഥ അറിയാന്‍ ഉമ്മയോട് ചോദിയ്ക്കാന്‍ പേടി.. രാത്രി ഭക്ഷണം കഴിക്കാതെ ഉറങ്ങി പോയതിനു കുറ്റപെടുത്തല്‍ ഉണ്ടാകും.. തൊണ്ട പൊട്ടി വിളിചിട്ടുണ്ടാകും ഉമ്മ. അതിനുള്ളത് വേറെ. ഇനി ആകെ പ്രതീക്ഷ ഉപ്പയില്‍.. .. രാവിലെ ആണെങ്കില്‍ ഉപ്പ ഉണരാന്‍ ഉള്ള സമയം ആകുന്നെ ഉള്ളു..
മുകളില്‍ പോയി നോക്കി..
ഉപ്പയുടെ മുറി പുറത്ത് നിന്നും പൂട്ടി കിടക്കുന്നു.. ഭാഗ്യം സമയം വൈകുന്നേരം തന്നെ ..രാവിലെ ജോലിക്ക് പോയ ഉപ്പ വന്നിട്ടില്ല.. അത് കൊണ്ടാണ് മുറി പൂട്ടി കിടക്കുന്നത്.. ആമാത്താവ് കൊണ്ട് മുറി പൂട്ടാതെ ഉപ്പ ഒരിക്കലും പുറത്ത് പോകില്ല..അതിനി പാടത്തേക്കു ആണെങ്കിലും കുളിമുറിയിലേക്ക് ആണെങ്കിലും.. ഉപ്പയുടെ മുറിയില്‍ എവിടെ ഒക്കെയോ നിധി ഉണ്ട്.. ഞങ്ങള്‍ ആരും ഒരിക്കലും കാണാത്ത ഒന്ന്..
ഭാവിയില്‍ ഞങ്ങള്‍ക്കുള്ളത് തന്നെ ആണല്ലോ.. അപ്പൊ പിന്നെ പൂട്ടി ഭധ്രം ആയി തന്നെ വെച്ചോട്ടെ..ആര്‍ക്കും അതില്‍ പരാതി ഇല്ല.. ഉമ്മയ്ക്ക് അല്ലാതെ..
ശോഭേച്ചി വല്ല കാരണങ്ങളാലും നേരത്തെ കടയില്‍ നിന്നും പോന്നത് ആയിരിക്കും.. ഇനി സമാധാനിക്കാം.. ഞാന്‍ തലയും തിരുമ്മി ആശ്വാസത്തോടെ ഉമ്മയുടെ അടുത്തേക്ക് ഒന്നും അറിയാത്ത പോലെ ചെന്നു ..
*************************************
അത്തരത്തിലുള്ള അര്മാധ ഉറക്കം ഒന്നും കുടുംബിനി ആയതില്‍ പിന്നെ ഒരിക്കലും നടന്നിട്ടില്ല.. ഇനി നടക്കുകയും ഇല്ല എന്ന് കരുതി ഇടക്കൊക്കെ സങ്കടപെട്ടിട്ടുണ്ട്..
യാതൊരു ശല്യവും ഇല്ലാതെ ഇടമുറിയാതെപകല്‍ അതും രാവിലെ മുതല്‍ വൈകുന്നേരം വരെ ഉറങ്ങാന്‍ കഴിഞ്ഞിരുന്ന ആ കുട്ടികാലം.. അതൊക്കെ ഓര്‍മയുടെ ഗോദ്രെജ് അലമാരിയില്‍ ഭധ്രം ആയി സൂക്ഷിച്ചു വെച്ചിരുന്നതാണ്.. ഇനി ഒരിക്കലും നടക്കില്ലെന്നു കരുതി.. കുഞ്ഞുണ്ടായത്തില്‍ പിന്നെ ഒരു രാത്രി പോലും അറിഞ്ഞു ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല.. ഇനി ഒരു രണ്ടു കൊല്ലത്തേക്ക്‌ ആ പൂതി നടക്കുകയും ഇല്ല എന്നും കരുതിയത്‌ ആണ്
പക്ഷെ വളരെ അപ്രതീക്ഷിതം ആയാണ് ഇന്നലെ പനി പിടിച്ചത്..
അഞ്ചു വര്ഷം ആയി ഒരു പനി പിടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു..പലപോളും മൂക്കൊലിപ്പ് തുടങ്ങുമ്പോള്‍ തോന്നും ഹാവൂ ..പനി വരുന്നുണ്ടെന്നു.. പക്ഷെ ആദ്യത്തെ രണ്ടു തുമ്മലില്‍ വരാന്‍ ഇരുന്ന പനി പേടിച്ചു ഇറങ്ങി ഓടും.. എന്‍റെ കാത്തിരുപ്പ് വെറുതെ..
പക്ഷെ ഇതിപ്പോ നല്ല ഇടിവെട്ട് പനി.. അടി മുതല്‍ മുടി വരെ. മേല് വേദന , തൊണ്ട വേദന, മൂക്കൊലിപ്പ്..എല്ലാം ഉണ്ട്.. ഒരാഴ്ച പുതച്ചു കിടന്നു ഉറങ്ങാന്‍ ഉള്ള വകുപ്പും ഉണ്ട്. പക്ഷെ നേരം കെട്ട നേരത്താണ് ഈ പന്നി, പനി എന്നെ കടാക്ഷിച്ചത് എന്ന് മാത്രം..
നാല് മാസം പ്രായം ഉള്ള കുഞ്ഞിന്‍റെ തള്ളയാണ് എന്നതൊന്നും വൈറസ് മോന്‍ നോക്കിയില്ല.കേറി അങ്ങ് പെരുമാറി. അല്ലെങ്കിലും ഈ വൈറസുകള്‍ക്ക് എവിടാ ഹൃദയം...
നേരും നെറിയും ഇല്ലാത്ത ഈ ലോകത്ത് അതിലും നെറി കെട്ട ഒരു വൃത്തികെട്ട സാമ ദ്രോഹി തന്നെ എന്‍റെ പനിയെ നീയും എന്ന് വിലപിച്ചു..
എന്തായാലും ഭാഗ്യം വീക്ക്‌ ഏന്‍ഡ് ആയത് .കുഞ്ഞിനെ നോക്കാന്‍ സാജിദ് ഫ്രീ ആണ്.. പക്ഷെ അമ്മിഞ്ഞ പാല്‍ അത് ഞാന്‍ തന്നെ കൊടുക്കണ്ടേ.. എന്തായാലും രാത്രി മരുന്ന് കുടിച്ചു കിടന്നത് മാത്രം ഓര്‍മയുണ്ട്. രാവിലെ ഉണര്‍ന്നു ബലം ഇല്ലാത്ത വിരലുകള്‍കൊണ്ട്‌ പല്ലൊന്നു ഉരചെന്നു വരുത്തി രണ്ടു ബ്രെട്ഡും പാലും കൂടെ സാജിദ് തന്ന ഗുളികകളും വിഴുങ്ങി വീണ്ടും ബെഡിലേക്ക്
ഉച്ചയ്ക്ക് കഞ്ഞി കോരി തന്നെന്ന് തോന്നുന്നു.. നനഞ്ഞ തുണി കൊണ്ട് ചിറി തുടച്ചുതന്നത് ഓര്‍മയുണ്ട്. പിന്നെയും ഉറക്കം..
കുഞ്ഞു ഉണര്‍ന്നതോ കരഞ്ഞതോ പാല്‍ കുടിച്ചതോ ഒന്നും ഞാന്‍ അറിഞ്ഞില്ല..
സൂര്യന്‍ ടാറ്റാ ബൈ ബൈ പറഞ്ഞു പോയിരിക്കുന്നു.. ഇപ്പോള്‍ ലേശം ബോധം വീണ്ടു കിട്ടിയിരിക്കുന്നു.. സമയം എഴുമണി.. രാവിലെ അല്ല വൈകുന്നേരം തന്നെ.. ലാപ് ടോപ്പിന് അടിയില്‍ PM എന്ന് വെക്തമായി കാണാം.. കുറെ കാലത്തിനു ശേഷം ഇരുപത്തി നാല് മണികൂര്‍ മതി മറന്നു ഉറങ്ങിയിരിക്കുന്നു വീണ്ടും..
സിട്രസിന്‍ എന്നമരുന്ന് കണ്ടുപിടിച്ച ശാസ്ത്ര ദൈവത്തിനു നന്ദി..
പഴയ ആ നല്ല നാളുകളിലെ പോലെ ഇന്ന് വീണ്ടും ഒറങ്ങി ഒറങ്ങി എനിക്ക് പിരാന്തായി..

Mr. & Mrs. Iyer

ദിവസവും മുപ്പതു കിമി അങ്ങോട്ടും ഇങ്ങോട്ടും ബസ് യാത്ര ചെയ്തു തളരുന്നു എന്നത് കൊണ്ട് , ഞാന്‍ എഞ്ചിനീയറിംഗ് ഫൈനല്‍ ഇയര്‍ എടപ്പാള്‍ ഉള്ള മാമന്‍റെ വീട്ടില്‍ നിന്നാണ് പഠിച്ചത്.. സത്യത്തില്‍ കാന്‍റീന്‍ഇല്‍ ഇരുന്നു കുറച്ചു അധികം സമയം കാമുകനോട് സൊള്ളാം എന്നതായിരുന്നു ഞാന്‍ കണ്ട ബെനെഫിറ്റ്.
മാമന്റെ മകന്‍ Ase Em T അന്ന് സ്കൂളില്‍ ആണ്.. ഞങ്ങള്‍ ഒരുമിച്ചാണ് രാവിലെ ഇറങ്ങുക..ഓരോരോ കാര്യങ്ങള്‍ പറഞ്ഞു പറഞ്ഞു പാടം മുറിച്ചു കടന്നു എടപ്പാള്‍ ചുങ്കതെക്ക് നടക്കുമ്പോള്‍അണ്ടകടാഹം മുഴുവന്‍ സംസാരവിഷയം ആകും..
ഒരു വെള്ളിയാഴ്ച Mr & Mrs Iyer സ്റ്റാര്‍ മൂവേസില്‍. ,കണ്ടു കഴിഞ്ഞപോള്‍ വല്ലാത്ത ഒരു ഫീലിംഗ്.. തികച്ചും അപരിച്ചതര്‍ ആയ രണ്ടു വെക്തികള്‍. , ഒരു പ്രത്യേക സാഹചര്യത്തില്‍ കുറച്ചു ദിവസം ഒരുമിച്ചു കഴിയേണ്ടി വരികയും, അങ്ങിനെ അവര്‍ക്കിടയില്‍ ഉരിത്തിരിഞ്ഞ അടുപ്പവും ആണ് അതിന്‍റെ പ്രമേയം..
പിറ്റേന്നു പോകുന്ന വഴി തലേന്ന് കണ്ട സിനിമ ആണ് ഞങ്ങടെ വിഷയം.. പറഞ്ഞു വന്നപ്പോ എന്‍റെ അതെ ഫീലിംഗ് അവനും.. എന്നെകാള്‍ എഴുവയാസ് ഇളയതാണ് അവന്‍ എന്നതോര്‍ക്കണം.. സ്കൂളില്‍ ചെറിയ ക്ലാസ്.. അവനും എനിക്കും ഒരേ മനസ്‌ ആണെന്ന് അന്നാണ് തിരിച്ചറിഞ്ഞത്..അതുകൊണ്ട് തന്നെ പിന്നീട് കുടുംബത്തില്‍ ഏറ്റവും ആത്മബന്ധം ഉള്ളതും അവനോട തന്നെ..
അങ്ങിനെ ഒരു സാഹചര്യത്തില്‍ , ഞാന്‍ എത്തിപെടുന്ന അതെ മാനസികാവസ്ഥ എത്ര ഭംഗി ആയാണ് ആ സിനിമയില്‍ പറഞ്ഞത്.. ഭാര്യയും അമ്മയുമായ സ്ത്രീ അയ്യേ..സദാചാര വിരുദ്ധം എന്ന് പലര്‍ക്കും തോന്നും..
ഇന്ന് മലയാളി ഹൌസ്..അതിലെ ആളുകള്‍ തമ്മില്‍ ഉള്ള അടുപ്പം കാണുമ്പോള്‍ എനിക്ക് ആ സിനിമയാണ് ഓര്മ വന്നത്.. ബാഹ്യ ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ, നമ്മുടെ കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും അകന്നു മറ്റൊരു ലോകത്ത് അടുത്ത് കഴിയുമ്പോള്‍ മനുഷ്യര്‍ എങ്ങിനെ പെരുമാറുമോ അതുതന്നെ.. കലഹവും കരച്ചിലും കെട്ടിപിടിയും ..ഒക്കെ പച്ചക്ക് പച്ച..
ഞാന്‍ ആ മനുഷ്യരില്‍ എന്നെ കാണുന്നു..
അതുകൊണ്ട് തന്നെ ഒരുപാട് സന്തോഷവും തോന്നുന്നു അതിനി ജി എസ പ്രദീപ്‌ ആയാലും നീന കുറുപ് ആയാലും തന്ത്രി മകന്‍ രാഹും ഈശ്വര്‍ ആയാലും
വാല്‍ ക്ഷണം.: എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആ സിനിമ സാജിദ് ഇന് കണ്ണെടുത്താല്‍ കണ്ടുകൂടാ അതെന്തായിരിക്കും.. കാണുക..ചിന്തിക്കുക..
ചിന്തിക്കുന്നവന് ദ്രിഷ്ട്ടാന്തം തീര്‍ച്ചയായും ഉണ്ട്..

ഒരു പേരും കുറെ നൂലാമാലകളും

ഫസീല, അതായിരുന്നത്രേ ആദ്യം എന്‍റെ പേര്. പന്തളത്ത് B'ed ഇന് പഠിച്ചിരുന്ന എന്‍റെ കുഞാന്റി ,ഉപ്പയുടെ കുഞ്ഞി പെങ്ങള്‍ , തറവാട്ടില്‍ തനിക്കു ശേഷം ഉണ്ടായ പുന്നാര പെണ്‍കുട്ടിയെ കാണാന്‍ ഓടിവന്നപ്പോ മനസ്സില്‍ ഒളിപ്പിച്ചു കൊണ്ട് വന്നതാണ് വിശ്വ വിഖ്യാതമായ ഈ പേര് -സില്‍സില
കുടുംബത്തില്‍ മറ്റൊരു ഫസീല ഉണ്ടായിരുന്നു. അതുകൊണ്ട് കൂടിയാവണം വലിയ എതിര്‍പ്പില്ലാതെ ഈ വെത്യസ്തനായ പുതിയ പേര് എല്ലാരും വേഗം അംഗീകരിച്ചു.
'മോളെ പേരെന്താ.. ?
'ചിച്ചിലാ '.. അതെ അണ്ണാന്‍ കുഞ്ഞു ചിലയ്ക്കും പോലെ ഞാന്‍ പറഞ്ഞുകൊണ്ടേ ഇരുന്നു..ചിച്ചില... ചിച്ചില..
ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ പോയപ്പോള്‍ ആണ് ഈ കുഴപ്പം പിടിച്ച പേര് ആദ്യം ആയി പ്രശനം ഉണ്ടാക്കിയത്...
MGM(കേരള നവജതുല്‍ മുജാഹിദീന്‍))9() വനിതാ മൂവേമെന്റ്റ് സംസ്ഥാന പ്രസിഡന്റ്‌ ഖദീജ നര്‍ഗീസ് ആയിരുന്നു ഹെഡ് ടീച്ചര്‍. .., സില്‍സിലയോ ... അതെന്തൊരു പേര്.. ഇസ്ലാമില്‍ അങ്ങിനെ ഒരു പേരില്ല...അങ്ങിനെ Silsila എന്ന പേര് ഇസ്ലാമികരിച്ച് അവര്‍ Zilzila എന്നാക്കി..മതത്തിന്‍റെ ആദ്യത്തെ അതിനിവേശം പേരിലൂടെ എന്നില്‍ വേരുറപ്പിച്ചു ..
പക്ഷെ ആ തിരുത്തല്‍ കുഞ്ഞായ എനിക്ക് അത്രക്കൊന്നും പിടിച്ചില്ല... ആകെകൂടി സമാധാനം ആഖലേയത്തിലെ ഈ അക്ഷര വെത്യാസം മലയാളത്തില്‍ എഴുതുമ്പോള്‍ പ്രതിഫലിക്കില്ല എന്നതായിരുന്നു..എങ്കിലും ആ മുഴുവന്‍ പേര് പിന്നീട് ഞാന്‍ അധികം പുറത്തെടുത്തില്ല.സ്കൂള്‍ കഴിയുന്നവരെ ആ പേര് അങ്ങിനെ ഹാജര്‍ പട്ടികയില്‍ മാത്രം ആയി ഒതുങ്ങി,..
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഞാന്‍ എന്നും 'സിലു' ആയിരുന്നു.വല്ലപ്പോളും പിണങ്ങി ഭക്ഷണം കഴിക്കാതെ കിടക്കുമ്പോള്‍ ഉമ്മ സിലുമോളെ എന്ന് നീട്ടി വിളിക്കും.. അതൊരു സോപ്പ് ആണ്.. ആ വിളിയില്‍ ഞാന്‍ വിളികേള്‍ക്കും എന്ന് ഉമ്മാക്ക് അറിയാം..കാരണം സിലുമോള്‍ എന്ന് ആരെങ്കിലും വിളിച്ചു കേള്‍ക്കാന്‍ വീട്ടിലെ മൂത്തസന്താനം ആയ എനിക്ക് അത്രയ്ക്ക് പൂതിയായിരുന്നു..
ഇളയതുങ്ങളുമായി വഴക്കിടുമ്പോള്‍ ,അവരെന്നെ 'ബണ്ടിചക്രം' എന്ന് വിളിക്കും. വല്ലപ്പോളും 'തലമ തൂറി'യെ എന്നും...
പന്നി-പട്ടി-നായെ വിളികള്‍ പരസ്പരം നടത്താതിരിക്കാന്‍ ഉമ്മ ഞങ്ങള്‍ക്ക് വേണ്ടി സ്വയം വികസിപ്പിച്ചെടുത്ത മുഴുത്ത തെറി ആയിരുന്നു അത്-ബണ്ടി ചക്രം. .പണ്ട് ഉറങ്ങികിടന്ന ഉപ്പയുടെ അടുക്കല്‍ എന്നെ കിടത്തി അടുക്കളയില്‍ പണിയിലേക്ക്‌ തിരിഞ്ഞു ഉമ്മ.. കുറച്ചു കഴിഞ്ഞു വന്നു നോക്കുമ്പോള്‍ ഉപ്പയുടെ തല മുഴുവന്‍ തൂറി എരപ്പാക്കി വെച്ചിരിക്കുന്നു ഞാന്‍.. ,.. ആ കഥ അവര്‍ക്ക് അറിയാം.. അത് വെച്ച് ആണ് അവരുടെ രണ്ടാമത്തെ ബ്ലാക്ക്‌ മെയിലിംഗ്.
സ്കൂളില്‍ സ്വന്തമായി സൈക്കിള്‍ ഓടിച്ചു ചെന്നപ്പോ 'അറ്റ്ലസ്' എന്നും.. സുസ്മിത എന്ന കൂട്ടുകാരിയെ കൂടെ കൂട്ടിയപ്പോള്‍ 'സില്‍ക്സ്മിത' എന്നും ഇരട്ടപേര് വീണു. ഒന്‍പതില്‍ വെച്ച് , ഡ്രസ്സ്‌ ഇന് അനുസരിച്ച് സ്ട്രാപ് മാറ്റാവുന്ന ,ചൂടിനനുസരിച്ചു നിറം മാറുന്ന ഡയല്‍ ഉള്ള ഒരു വാച്ച് അമ്മാവന്‍ പേര്‍ഷ്യേന്നു കൊണ്ടുവന്നത് സ്റ്റൈലില്‍ കെട്ടികൊണ്ട് പോയി 'ലണ്ടന്‍ ബോയ്‌.' എന്ന ആ വാച്ചിലൂടെ എനിക്ക് പേര് വീണു -ലണ്ടന്‍ കോയ് ...
അന്ന് ഒരിക്കല്‍ ഏതോ പത്രത്തില്‍ സമ്മാന വാര്‍ത്തയുമായി എന്‍റെ പേര് അടിച്ചു വന്നിട്ടുണ്ടെന്ന് അറിഞ്ഞു ഉപ്പയോട് അതെ പത്രം വാങ്ങി വരാന്‍ പറഞ്ഞു. വാര്‍ത്ത വന്ന ഭാഗം വെട്ടി സൂക്ഷിക്കാന്‍ വേണ്ടി കാത്രികയുംമായി കാത്തിരുന്ന ഞാന്‍ പത്രം കണ്ടു തകര്‍ന്നു നല്ലൊരു പേര് കൊണ്ടുപോയി അടിച്ചു വെച്ചിരിക്കുന്നു.. അവന്‍റെ അമ്മേടെ 'സിസിലി' എന്ന്.
പക്ഷെ ഈ സങ്കടങ്ങള്‍ ഒക്കെ പത്താം ക്ലാസ് ആയപ്പോള്‍ മാറി.
MP ആയി തിരഞ്ഞെടുക്കപെട്ടപ്പോ , പൂര്‍വ വിദ്യാര്‍ഥി 'സമദാനി'ക്ക് സ്കൂളില്‍ സ്വീകരണം. ഞാന്‍ ആണ് സ്കൂള്‍ ലീഡര്‍.
സമദാനി ആണെങ്കില്‍ ഫാറൂക്ക് കോളേജില്‍ ,ഉപ്പയുടെ പഴയ ജൂനിയറും റൂം മേറ്റും. പ്രസംഗം ഒക്കെ കഴിഞ്ഞപ്പോ ഞാന്‍ മെയിന്‍ ആയി അടുത്ത് ചെന്ന്, സ്വയം പരിചയപെടുത്തി.
"സില്‍സില - അനസ്യൂതമായ അനര്‍ഗ പ്രവാഹം-The Flow of Good Qualities" അങ്ങേരുടെ സ്ഥിരം കാവ്യാത്മക ശൈലിയില്‍ എന്‍റെ പേരിനെ വാനോളം ഉയര്‍ത്തി ഒരു പ്രഭാഷണം തന്നെ നടത്തി അധ്യാപകരുടെ മുന്‍പില്‍.,.. അങ്ങിനെ അന്ന് അവിടെ വെച്ച് ആദ്യമായി ഞാന്‍ എന്‍റെ പേരിനെ അര്‍ഥം അറിഞ്ഞു സ്നേഹിച്ചു തുടങ്ങി ,..
ഉമ്മയുടെ വീട്ടില്‍ , എടപാളില്‍ വിരുന്നുപോയപ്പോള്‍ ആണ് , കുഞ്ഞുമ്മയുടെ മകള്‍ എനിക്കൊരു സര്‍പ്രൈസ് ഒളിപിച്ചു വെച്ചിരുന്നു. സില്‍സില എന്നെഴുതിയ ഒരു ചെരുപ്പുകടയുടെ കവര്‍. കുണ്ടുകടവ് ജങ്ക്ഷനില്‍ പുതുതായി തുടങ്ങിയ ചെരിപ്പുകടക്ക് എന്‍റെ പേര്.. ആ കവര്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി കൂടെ കൊണ്ട് നടക്കുമായിരുന്നു ഞാന്‍.
ചോദിക്കുന്നവരോട് എന്റെ ഉപ്പയുടെ കട ആണെന്ന് ഒരു പെരും നുണയും .

പ്രീഡിഗ്രി ക്ക് പഠിക്കുമ്പോള്‍ അറ്റണ്ടന്‍സ് നമ്പറില്‍ ആണ് പറയുക.. അതുകൊണ്ടുതന്നെ പേര് അവിടെ ശല്യകാരന്‍ ആയതേ ഇല്ല.. പക്ഷെ ഡിഗ്രി ഫൈനലിന് പഠിച്ചിരുന്ന കാമുകന്‍റെ കൂട്ടുകാര്‍ എന്നെ സ്നേഹത്തോടെ 'സില്സു 'എന്ന് വിളിച്ചു. അന്നൊക്കെ അത് കേള്‍ക്കുമ്പോള്‍ ചൊറിഞ്ഞു വരുമായിരുന്നു.. എന്ത് ചെയ്യാം ..സീനിയര്‍ ചേട്ടന്മാര്‍.. അതും കോളേജിലെ കെ ഡി ലിസ്റ്റ് ഗാങ്ങ് ആയ 'ആദിവാസികള്‍'
ഉള്ളിലെ അമര്‍ഷം പുറത്ത് കാണിക്കാതെ , ഞാന്‍ ഒരു ചെറു പുഞ്ചിരി വരുത്തി നടന്നു നീങ്ങും.
രണ്ടാം വര്ഷം ആയപ്പോള്‍ , യൂണിയനിലേക്ക് മത്സരിച്ചു.. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിനു ജയിച്ച വൈസ് ചെയര്‍മാന്‍., യൂണിയന്‍ കിട്ടിയ സന്തോഷത്തില്‍ സഖാക്കള്‍ എട്ടു ദിക്കും പൊട്ടുമാറുച്ചത്തില്‍ വിളിച്ച വിളി
"കാലടി ..കാലടി.. സില്‍സില കാലടി..
കാലടി സില്‍സില സിന്ധബാദ്..."
എന്ട്രന്‍സിന് റിപീറ്റ് ചെയ്യാന്‍ ജയറാം സാറിന്റെ അടുത്ത്, തൃശൂരില്‍.
കുതിര കളിച്ചപ്പോള്‍ ,ബോട്ടണി അധ്യാപകന്‍ പൊക്കി . ന്‍റെ പേര് കേട്ടതും ,പൊതുവേ സരസനായ ജേക്കബ്‌ സാര്‍
ഖിലാഡി യോന്കി ഖിലാഡി ..സില്‍സില ഖിലാഡി..
എന്ന് ഉറക്കെ ഒരു പ്രഖ്യാപനം നടത്തി. പൊതുവേ എതു വില്ലത്തികളും വില്ലന്മാരും രാമാ നാരായണ ആയി മാറുന്ന ആ ഒരു വര്‍ഷ കാലത്തിലും എനിക്ക് നോ രക്ഷ. പേര് കാരണം വീണ്ടും ഹിറ്റ്‌ ലിസ്റ്റില്‍.
അന്ന് സാര്‍ ഇന്‍റെ ആ കളിയാക്കല്‍ കേട്ടു തലതല്ലി ചിരിച്ചു ക്ലാസ് ഇളകി മറിഞ്ഞപ്പോള്‍ , ഒരാള്‍ മാത്രം എന്നോട് സഹതാപം രേഖപെടുത്തി മൌനി ആയി.. ചാലിശേരിക്കാരന്‍ ഇര്‍ഷാദ്. അന്ന് തുടങ്ങിയ സൌഹൃദം ആണ്.. ഒരു FB അക്കൗണ്ട്‌ പോലും ഉണ്ടാക്കാന്‍ മിനകെടാത്ത അവന്‍ ആണ് ഈ FB അടിക്റ്റ് ആയ എന്‍റെ ആത്മ മിത്രം ഇന്നും.
തൃശൂരില്‍ ഹോസ്ടളില്‍ നിന്ന് പഠനം. ആറു അതി'സുന്ദരികളും ഞാനും. പൂവാലന്മാരെ കൊണ്ട് വഴി നടക്കാന്‍ വയ്യ.. എല്ലാം അവളുമാരെ മണത്തു വരുന്നതാണ്.. വീടെവിടെയാ..പേരെന്താ..
രക്ഷപെടാന്‍ വേണ്ടി ഞങ്ങള്‍ എഴുപേര്‍ക്കും ഫെയിക് പേരുകള്‍ ഉണ്ടായിരുന്നു അന്ന്. ജാസ്മിന്‍ അതായിരുന്നു എന്‍റെ പേര്.. അവളുമാരുടെ വല്യകാരി ആകാനുള്ള സൌന്ദര്യം പോലും തൊട്ടു തീണ്ടാത്ത എനിക്ക് , ആ പേര് ഒരിക്കല്‍പോലും എടുത്തു ഉപയോഗികേണ്ടി വന്നിട്ടില്ല.. പാവം ഞാന്‍..
എന്‍ജിനീയറിങ്ങ് ഇന് ചേര്‍ന്ന സമയത്ത് , ആദ്യ ദിവസം റാഗ് ചെയ്യാന്‍ വന്ന പാട്ടുകാരന്‍ ചേട്ടന്‍ ബെഞ്ചില്‍ കയറ്റി നിര്‍ത്തി പേര് ചോദിച്ചു..
സില്‍സില..
പറഞ്ഞു തീര്‍ന്നില്ല..
സിലസിലാ... ഹേ.. പ്യാര്‍ കാ.....
അന്നത്തെ ഹിറ്റ്‌ സിനിമ. പിന്നെ എവിടെ വെച്ച് കണ്ടാലും ആശാന്‍ ഈ പാട്ട് മൂളും.. ഒരുപാട് അടുപ്പം തോന്നിയിരുന്ന ഒരു ചേട്ടന്‍.. ആയിരുന്നെങ്കിലും , ബന്ധങ്ങളുടെ കുത്തൊഴുക്കില്‍ അധികകാലം ആ സൌഹൃദവും പാട്ടും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല..
അന്നൊക്കെ കോളേജില്‍ പോയി വന്നിരുന്ന ബസ്സില്‍ വെക്കുന്ന ഹിന്ദി പാട്ടില്‍ എവിടെ എങ്കിലും ഒരു സില്‍സില ഒളിഞ്ഞിരിക്കും..ഹിന്ദിയില്‍ വളരെ വീക്ക്‌ ആയിരുന്ന ഞാന്‍ ആ വരികളിലെ എന്‍റെ പേരിന്‍റെ അര്‍ഥം ചിന്തിച്ചു അധികം തല പുകയ്ക്കും മുന്പ് ഇറങ്ങാന്‍ ഉള്ള സ്റ്റോപ്പ്‌ എത്തും..
ദേവദാസിലെ ' സില്‍സിലാ ഹി ചാഹത്ത് കാ... എത്രവട്ടം കേട്ടിരിക്കും ...പ്രണയത്തിന്റെ തീ ചൂളയില്‍ ഒറ്റപെട്ടു വെന്തുരുകി ഹോസ്റലില്‍ മൂന്നാം നിലയില്‍ നിന്നും ,ജനലിലൂടെ രാത്രി പുഴ നോക്കി ഇരിക്കുമ്പോള്‍ കണ്ണ് നിറഞ്ഞൊഴുകും.. സിനിമയില്‍ കഥാപാത്രം തന്‍റെ പ്രണയത്തിന്‍റെ കെടാവിളക്ക് സൂക്ഷിക്കുംപോലെ ഞാനും സൂക്ഷിച്ചു ഓര്‍മയില്‍ ഒരു കെടാവിളക്ക്...
സിനിമയില്‍ ഷാ റൂകിന്റെ ദേവ് എന്ന കഥാപാത്രം ലണ്ടനില്‍ നിന്നും പടിപ്പു കഴിഞ്ഞു ആഷിന്‍റെ പാറു വിനെ കാണാന്‍ വന്നു.. എന്നെ തേടി ഒരു പുല്ലനും വരാന്‍ ഇല്ലെന്നു ഉറപ്പായപ്പോള്‍ , വിളക്കും കെടുത്തി ഞാന്‍ എന്‍റെ വഴി നോകി..
ഫൈനല്‍ ഇയര്‍ ആയി..
ഹോസ്റല്‍ ഡേ ആണ്.ഗാനമേള ഉണ്ട്..ഞങ്ങള്‍ക്ക് അഴിഞ്ഞാടാനും ആറാടാനും ഉള്ള അവസാന ചാന്‍സ്. CID മൂസയിലെ 'മേനെ പ്യാര്‍ കിയാ..പ്യാര്‍ കിയാ തൊ ടര്നാ ക്യാ..'തുടങ്ങിയതും.. എല്ലാരും കൂടി എന്നെ പിടിച്ചോണ്ട് പോയി... ഡാന്‍സ് തുടങ്ങി..
യെ സില്‍സില ഹോ പ്യാര്‍ കാ ..
ഹം തുമാരെ ഹി സനം.. ദിലീപും ഭാവനയും..
കല്ലിയാണം ഉറപ്പിച്ച സമയത്ത് എന്‍റെ പേര് കൊണ്ട് കുടുങ്ങിയത് സാജിദ് ആണ്.. കൂട്ടുകാരോട് പെണ്ണിനെ പറ്റി പറയാന്‍ നൂറു നാവാണ് എങ്കിലും.. പേര് പറയാന്‍ മാത്രം ആ നാവു പൊന്തുന്നില്ല.. ലാസ്റ്റ് മടിച്ചു മടിച്ചു പേര് പറഞ്ഞു.. കേട്ടവര്‍ക്കു വിശ്വാസം വരുന്നില്ല.. ഓട്ടോ ക്കും ബസ്സിനും കണ്ടു പരിചയിച്ച പേരില്‍ ഒരു പെണ്കുട്ടിയോ..
എന്നെ നേരില്‍ വിളിച്ചു ചോദിച്ചാണ് അവര്‍ , ഉറപ്പു വരുത്തിയത്.. കല്ലിയാണതിനു മുന്പ് ഈ പേര് ഒന്ന് മാറ്റാന്‍ വരെ അങ്ങേര ഒരു വിഫല ശ്രമം നടത്തി നോക്കി.. എന്‍റെ ട്രേഡ് മാര്‍ക്ക്‌ പേര്.. ചെക്കനെ മാറ്റിയാലും പേര് മാറ്റൂല. ഞാന്‍ കാട്ടായം പറഞ്ഞു.
വര്‍ഷങ്ങള്‍ കഴിഞ്ഞു.. സുഹൃദ് ബന്ധങ്ങള്‍ ഇ മെയിലില്‍ മാത്രം ഒതുങ്ങി. ഒരിക്കല്‍ ഒരു കൂട്ടുകാരിയുടെ ഇമെയില്‍.. ലിങ്ക് ഇല ക്ലിക്ക് ചെയ്തതും ഡാ ഒഴുകി എത്തുന്നു.. നമ്മുടെ സ്വന്തം
സില്‍സില ഹേ സില്‍സില
സില്‍സില ഹി സില്‍സില..
ആസ്വദിക്കുക ജീവിതം ..ആസ്വദിക്കുക യവ്വനം..
ഇനി മറ്റെന്തു വേണം.. ആനന്ത സാഗരത്തില്‍ ആറാടി..വീണ്ടും പാട്ടില്‍ പറഞ്ഞ പോലെ മുന്നോട്ടു..
പളുങ്ക് പോലുള്ള ജീവിതത്തില്‍ വേദനിക്കാന്‍ ഇനി നേരം ഇല്ല..
വാവേ, കുഞ്ഞു, ഉണ്ണി എന്നിങ്ങനെ പലജാതി പേരുകള്‍ വിളിക്കുമെങ്കിലും ദേഷ്യം പിടിച്ചു കഴിഞ്ഞാല്‍ 'സില്‍സിലാ ' എന്നൊരു വിളിയുണ്ട് സാജിദ് ഇന്..
അന്നൊക്കെ അടി ഉണ്ടാക്കി കഴിഞ്ഞാല്‍ നിറഞ്ഞ കണ്ണുമായി ബാത്‌റൂമില്‍ കയറി , കണ്ണീരിനോപ്പം കുറച്ചു വാട്ടര്‍ മിക്സ് ചെയ്തു , ഓവര്‍ ആക്കി പുറത്ത് വന്നു.. ബാഗ് പായ്ക്ക് ചെയ്യും.. ഞാന്‍ വീട്ടില്‍ പോകുന്നു എന്ന് കാണിക്കാന്‍..
ബംഗ്ലൂര്‍ വന്നതില്‍ പിന്നെ അതുമാറി..കലാപം പൊട്ടി പുരപെട്ടാല്‍ ഉടനെ റൂമില്‍ ചെന്ന് ഫോണ്‍ എടുത്തു വിളിയാണ്
"ഹലോ PK ട്രാവെല്‍സ് അല്ലെ ..
ഇന്ന് രാത്രിയിലേക്ക്‌ ഒരു ടിക്കറ്റ്‌ വേണം.."
അത് കേള്‍ക്കബോളെ യുദ്ധം സന്ധിയാക്കാന്‍ ആള് ഹാജര്‍
കാലം പിന്നെയും കഴിഞ്ഞു.. FB യില്‍ സില്‍സില പര്‍വേഷ് ആയിരുന്നു ഞാന്‍.. ഒരിക്കല്സാജിദ് ഉമായി തെറ്റിയപ്പോള്‍ , Married to @sajid parvesh എന്നത് ഒഴിവാക്കി ആ വാലും എടുത്തു മാറ്റി സ്വന്തം വാപ്പയെ പ്രതിഷ്ടിച്ചു. ന്യൂ ജെനെറെഷന്‍ കാര്‍ക്ക് ഏറ്റവും ഈസിയായ വിവാഹ മോചനം.
പതിവുപോലെ തെറ്റിയത്തിലും വേഗത്തില്‍ സെറ്റായെങ്കിലും തന്‍റെ വാലില്‍ മേലാല്‍ തൊട്ട് പോകരുതെന്ന് താക്കീത്..
അങ്ങിനെയാണ് ഞാന്‍ ഇന്നത്തെ SKK അഥവാ നിങ്ങളുടെ സില്‍സില കുഞ്ഞഹമ്മദ് കാലടി ആയി മാറുന്നത്..
ഓഫീസിലെ നോര്ത്തീസ് ആയ കസ്ടമെര്സ് ഇന് ഞാന്‍ 'ജില്ജില 'യാണ് ..
മലയാളികളോട് മുഴുവന്‍ പേര് പറയല്‍ നിര്‍ത്തി. അവിടേം സിലു എന്നാക്കി.അവരെ ചിരിപ്പിച്ചു കൊല്ലരുതല്ലോ..
ഈവ വലുതായി.. എമിലും വന്നു.. വഴക്കിടല്‍ പോയിട്ട് ഒന്ന് ഉറക്കെ സംസാരിക്കുകയോ അമര്ത്തി കെട്ടിപിടിക്കുകയോ ചെയ്‌താല്‍ പോലും അവള്‍ക്ക് സംശയം ആണ്.. അത് കൊണ്ട് വഴക്കിടലും കരച്ചിലും പിരിചിലും ഒന്നും നടക്കുന്നില്ല.,
മഹാ കവി ഹരിശങ്കര്‍ പാടിയപോലെ 'കുമിള പോലുള്ള ഈ ജീവിതം ശാന്തം...സ്വച്ചം...സമാധാനം..'
എന്നിട്ടും ഞാന്‍ അത്രയ്ക്കൊന്നും ഹാപ്പി അല്ല കേട്ടോ..
പിണങ്ങി കഴിഞ്ഞു ഇണക്കമാകുംപോള്‍ എല്ല് നുറുങ്ങി പോകുന്ന ഒരു വരിഞ്ഞു മുറുക്കല്‍ ഉണ്ട്.. ശേഷം വര്‍ഷങ്ങള്‍ക്കു ശേഷം കണ്ട ഭാര്യ ഭര്‍ത്താക്കന്മാരെ പോലെ ഒരു അത്യുഗ്രന്‍ 'ഡിങ്കോടോല്‍ഫി'യും .. അതൊക്കെ മിസ്സ്‌ ചെയ്തു തുടങ്ങിയിരിക്കുന്നു..
മക്കള്‍ അറിയാതെ ഒരു ഉഗ്രന്‍ അടി ഉണ്ടാക്കാന്‍ പൂതിയാകുന്നു എനിക്ക്.

ഞാന്‍ ഞാനായി

അന്ന് ഒരു ഞായര്‍ ആഴ്ച ആയിരുന്നു.. എട്ടാം ക്ലാസ് കൊല്ല പരീക്ഷ കഴിഞ്ഞ സമയം. ഞാന്‍ എടപ്പാളില്‍ , ഉമ്മയുടെ വീട്ടില്‍ ഒരു കസിന്‍റെ കല്ല്യാണം കൂടാന്‍ വന്നതാണ്. കോട്ടക്കല്‍ നിന്നും ദൂരം കൂടുതല്‍ ഉള്ളതിനാല്‍ ഞങ്ങള്‍ കുടുംബ സമേതം തലേ ദിവസമേ എത്തി..
പൊന്നാനിയില്‍ നിന്നും കുഞ്ഞുമ്മയും കണ്ടനകത്ത് നിന്ന് മൂത്തുമ്മയും, കുട്ടികളുമായി വരാന്‍ വെയിറ്റ് ചെയ്യുകയാണ്.അടുത്തുള്ള പ്രദേശങ്ങള്‍ ആയതിനാല്‍ അവരൊക്കെ അന്നേ ദിവസമേ വരൂ..
വേനലവധിക്ക് സ്കൂള്‍ അടച്ചതിനാല്‍ കല്ല്യാണം കൂടി കഴിഞ്ഞു തള്ളമാര്‍ തിരിച്ചു പോയാലും കുറച്ചു ദിവസം ഞങ്ങള്‍ കസിന്‍സ് ഒക്കെ ഉമ്മ വീട്ടില്‍ ഉണ്ടാകും .
വെയില് കാരണം,ഉമ്മ വീട്ടിലെ മെയിന്‍ അട്ട്രാക്ഷന്‍ ആയ കുളം , ഒരു കുന്ന് ചളിയും അടിയില്‍ അവശേഷിപ്പിച്ചു വറ്റി വരണ്ടിരിക്കുന്നു .. കുളത്തിന്റെ ചുമരില്‍ വെള്ളം ഇറങ്ങി തെളിഞ്ഞു വന്ന മടകളില്‍ പാമ്പിന്റെ വള /ഉറ കാറ്റത്ത് ഇളകിയാടി തൂങ്ങി കിടന്നു ഭയപ്പെടുത്തുന്നതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ അടുത്ത മഴക്കാലം വരെ ഇനി അങ്ങോട്ടില്ല..
പകരം പഴുത്തു വീണ അമ്പഴങ്ങ ഈമ്പി വലിച്ചും, വവ്വാല്‍ ചപ്പി ഉപേക്ഷിച്ച ബദാം മുട്ടി പൊളിച്ചു പരിപ്പെടുത്തു കൊറിച്ചും കൂരടയ്ക്ക പെറുക്കി കൂട്ടിയും അവിടത്തെ വെളിച്ചം കടക്കാത്ത അടയ്ക്കാ തോട്ടത്തില്‍ ഉഴറി നടക്കും.
പത്ത് പതിനൊന്നു മണിയാകും കല്യാണത്തിന് പോകാന്‍ ,എല്ലാരും എത്തി ചേരാന്‍. അതുവരെ സമയം ഉണ്ട്. കല്ല്യാണം ആയതിനാല്‍ പ്രത്യേകിച്ച് പണി ഒന്നും ഇല്ല. എല്ലാരും വന്നെത്തിയാല്‍ ഒരു ടാക്സി പിടിച്ചു അട്ടിക്കിരുന്നു കല്യാണ സ്ഥലത്തേക്ക് വെച്ചടിക്കുക.
ഒറ്റയ്ക്കിരുന്നു ബോര്‍ അടിച്ച ഞാന്‍ പറമ്പിലൂടെ ഉലാത്താന്‍ ഇറങ്ങി.
തലേ ദിവസം വെള്ളം തേവിയ ചാലുകളില്‍ നല്ല പൊടി മണ്ണ് നനഞ്ഞു പുതിര്‍ന്നു കിടപ്പുണ്ട് . കളിക്കാന്‍ നേരത്ത് മണ്ണപ്പം ചുടാനും ചട്ടിയും കലവും ഉണ്ടാക്കാനും മണ്ണ് അന്വേഷിച്ചു വേറെ എവിടേം പോണ്ട.
കല്ല്യാണം കൂടി തിരിച്ചെത്തിയാല്‍ , നേരെ വന്നു കളികളില്‍ വ്യാപൃതയാകാം എന്ന് കണക്കു കൂട്ടി, നന കഴിഞ്ഞു വാപ്പ (ഉമ്മയുടെ ഉപ്പ ) പണപ്പില്‍ ഉപേക്ഷിച്ചു പോയ വെള്ളം തേവാന്‍ ഉപയോഗിക്കുന്ന പാള എടുത്തു കയ്യില്‍ ആവാതെ കാലു കൊണ്ട് കുറേ നല്ല , കല്ലില്ലാത്ത നനഞ്ഞ മണ്ണ് ഞാന്‍ വടിച്ചു ശേഖരിച്ചു വെച്ചു.
കുളി കഴിഞ്ഞു മണ്ണില്‍ കളിച്ചതിനു അമ്മായിയോ ഉമ്മയോ വഴക്ക് പറയണ്ട എന്ന് കരുതി വേഗം കിണറ്റിന്‍ കരയില്‍ ചെന്ന് ഒരു പാട്ട വെള്ളം കോരി കാലു കഴുകി വൃത്തിയാക്കാന്‍ ഒരുങ്ങുമ്പോള്‍ ആണ് ഒലിച്ചിറങ്ങിയ പോലത്തെ ചുമന്ന രണ്ടു വരകള്‍ കാലില്‍ നീളത്തില്‍ ഞാന്‍ കണ്ടത്..
കാലാകാലങ്ങളില്‍ സ്ത്രീ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കുറിചുള്ള പല രഹസ്യ ചര്‍ച്ചകളിലും സജീവമായി പങ്കെടുത്ത മുന്‍ പരിചയം ഉണ്ടായിരുന്നതിനാല്‍ പലര്‍ക്കും സംഭവിച്ചിരുന്ന പോലെ എനിക്ക് തല കറങ്ങിയില്ല. എന്നാലും നല്ലൊരു കല്യാണ ദിവസം ആയിട്ട് എല്ലാരും വരുന്ന ദിവസം തന്നെ ഈ അത്യാഹിതം എനിക്ക് വന്നു പെട്ടല്ലോ എന്നോര്‍ത്ത് ഉള്ളില്‍ അമര്‍ഷം തോന്നി.
ഇനിയിപ്പോ എന്ത് ചെയ്യും.. ആരോട് പറഞ്ഞാലും സംഭവം ഫ്ലാഷ് ന്യൂസ്‌ പോലെ പറക്കും.രഹസ്യ സൊബാവം ഉള്ള സംഗതി ആണെങ്കിലും സംഭവംപെട്ടെന്ന് പരസ്യം ആകും.കല്ല്യാണത്തിന് ബിരിയാണി തിന്നുന്നതിലും ശ്രദ്ധ പിന്നെ ആളുകള്‍ക്ക് എന്നെ തിന്നുന്നതില്‍ ആകും.
എന്നെ പിന്നിലാക്കി കുടുംബത്തിലെ ശുഷ്ക ഗാത്ര കളായ മറ്റു സുന്ദരികള്‍ പ്രായപൂര്‍ത്തി ആയി നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി.. അവരുടെ ഒക്കെ തീണ്ടു കല്യാണങ്ങളില്‍ പങ്കെടുത്ത് , എനിക്കൊന്നും പറ്റിയില്ലേ എന്ന് , ഹുങ്കില്‍ ഞെളിഞ്ഞു നടന്നതാണ് .
അന്നോക്കെ അവരുടെ ചുറ്റും കൂടി നിന്ന് മുതിര്‍ന്ന സ്ത്രീ ജനങ്ങള്‍ കളിയ്യാക്കലുകള്‍ ഒളിച്ചു വെച്ച സംഭാഷണ ശകലങ്ങള്‍ എറിഞ്ഞു ചിരിക്കുമ്പോള്‍ , എനിക്കൊന്നും മനസിലാകുന്നില്ലേ എന്നാ ഭാവത്തില്‍ അടുത്തിരുന്നു ഉള്ളില്‍ ഊറി ഊറി ചിരിച്ചിട്ടുണ്ട്.. ആരും കാണാതെ..
ഞാനിപ്പോളും കുട്ടിയാണ്.. എനിക്ക് ആണ്‍കുട്ടികളുടെ കൂടെ കളിക്കാം കുളിക്കാം , കുളത്തില്‍ ചാടാം.. പ്രായത്തില്‍ ഇളയവര്‍ വരെ ചുവപ്പ് സിഗ്നല്‍ കണ്ടു താന്താങ്ങളുടെ " കുട്ടിക്കാലം" മനസില്ലാ മനസോടെ കട്ടപ്പുറത്ത് കയറ്റി സ്റ്റാന്റ് വിട്ടപ്പോളും എന്‍റെ പച്ച സിഗ്നല്‍ കത്തി തന്നെ കിടന്നു. എന്നാല്‍ അതാണ്‌ പെട്ടെന്നൊരു സുപ്രഭാതത്തില്‍ കെട്ടു പോയിരിക്കുന്നത്. ഇന്നത്തോടെ എല്ലാം തീര്‍ന്നു കിട്ടി
ഓര്‍ക്കുംതോറും തികട്ടി വന്ന അരിശം ഉള്ളില്‍ ഒതുക്കി ഞാന്‍ കുളിപ്പുരയിലേക്ക് നടന്നു. ഇനി അധികം ആളുകള്‍ അറിയാതെ സംഗതി ഒളിപ്പിക്കണം. ഗര്‍ഭം ഒന്നും അല്ലല്ലോ , പുറം ലോകം നോക്കി കണ്ടുപിടിക്കാന്‍.. എല്ലാം കഴുകി വൃത്തിയാക്കി , ആരും അറിയാതെ നേരെ തട്ടും പുറത്തേക്കു വെച്ചടിച്ചു.
പണ്ട് വലിയ മാമന്‍ ഉരു കയറി വന്നപ്പോ പേര്‍ഷ്യയില്‍ നിന്ന്കൊണ്ട് വന്ന വലിയ ഒരു തുകല്‍ പെട്ടി ഉണ്ട്. പഴയ തുണികള്‍ കൂട്ടിയിടാന്‍ വല്ല്യുമ്മ ഉപയോഗിക്കുന്ന ഒന്ന് .സാറ്റ് (ഒളിച്ചുകളി )കളിക്കുമ്പോള്‍ കയറി ഒളിക്കുന്നത്‌ അതിലാണ്.
കുടുംബത്തിലെ സ്ത്രീ ജനങ്ങള്‍ കാലാ കാലങ്ങളില്‍ നേരത്തും നേരം തെറ്റിയും ആ പെട്ടിയിലേക്ക് മുങ്ങാം കുഴിയിട്ട് നിധി തപ്പും പോലെ എന്തോ തപ്പിഎടുത്തു ചുരുട്ടി മടക്കി ആരും കാണാതെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കുളിപ്പുരയിലെക്കോ , മുറികളുടെ ഇരുണ്ട മൂലകളിലെക്കോ പതുങ്ങി നടക്കുന്നത് ഞാന്‍ പലപോള്‍ ആയി വീക്ഷിചിട്ടുണ്ട്. എന്താണ് സംഭവം എന്ന് അന്വേഷിചിട്ടില്ലെങ്കിലും, സ്ത്രീകളെ അത്യാഹിത ഘട്ടങ്ങളില്‍ രക്ഷപെടുതുന്ന എന്തോ ഒന്ന് ആ പെട്ടിയില്‍ ഉണ്ടെന്നും എന്നെകിലും ഒരിക്കല്‍ അതെനികും രക്ഷയാകും എന്നും ഞാന്‍ മനസിലാക്കി വെച്ചിരുന്നു.
കയറിപോകുന്നത് ആരും അറിയരുത്. കോണിയുടെ മരപ്പലകള്‍ ഇളകി കിടപ്പുണ്ട്. സൂക്ഷിച്ചു പതുക്കെ പതുക്കെ ഒരു സര്‍ക്കസ് അഭ്യസിയെ പോലെ ഞാന്‍ ഒരു വിധം പടികള്‍ കയറി മുകളില്‍ എത്തി.
എനിക്ക് വേണ്ടുന്ന സാധനം ,രണ്ടു കഷ്ണം ഒരു ഊഹം വെച്ച് അളന്നു കീറി എടുത്തു.
ഒന്ന് അപ്പോള്‍ ഉപയോഗിക്കാനും. ഒന്ന് സ്റ്റെപ്പിനിക്കും . ഒരു മുന്‍കരുതല്‍.സിറ്റുവേഷന്‍ അറിയുന്ന പോലെ സേഫ് ആക്കി ഞാന്‍ കല്യാണത്തിന് പോകാന്‍ വസ്ത്രം മാറാന്‍ നടന്നു. പൊട്ടി തുടങ്ങിയ ഒരു അഗ്നി പര്‍വതം ആരും അറിയാതെ ഒളിപ്പിച്ചു ഉള്ളില്‍ ചുമക്കുന്നതിന്‍റെ ടെന്‍ഷനില്‍ , കല്ല്യാണം കൂടാന്‍ മറ്റു പാരാവാരങ്ങള്‍ എത്തി ചേര്‍ന്നത്‌ ഞാന്‍ ശ്രദ്ധിച്ചില്ല.
വണ്ടി വന്നു. എല്ലാരും കുത്തി തിരക്കി ഉള്ളില്‍ കയറി. വലിയവര്‍ എല്ലാം സീറ്റില്‍ ഞങ്ങള്‍ കുട്ടികള്‍ അവരുടെ മടിയില്‍. കഷ്ട്ടകാലത്തിനു എനിക്ക് സൂത്രക്കാരി ആയ ഉമ്മയുടെ അനിയത്തി കുഞ്ഞുമ്മയുടെ മടിയില്‍ ആണ് സീറ്റ് കിട്ടിയത്. എങ്ങും തൊടാത്ത പോലെ ഞാന്‍ പൊങ്ങി ഇരുന്നു. അമര്ന്നിരിക്കാന്‍ പേടി. സ്പര്‍ശനേ അവര്‍ എങ്ങാനും കണ്ടു പിടിച്ചാലോ..
പ്രായം കൊണ്ട് സമം ആണെങ്കിലും എന്നെക്കാള്‍ ശരീര വളര്‍ച്ച കുറഞ്ഞ അവരുടെ മകള്‍ ഏഴാം ക്ലാസില്‍ വെച്ച് തന്നെ കാലം തെറ്റി വലിയകുട്ടി ആയതിനാല്‍ കുഞ്ഞുമ്മക്ക് വിഷമം ഉണ്ട്. ഞാനും ഉമ്മയും , പ്രാപഞ്ചികമായി വന്നു ഭാവിച്ച , ചില ഭീകര സത്യങ്ങള്‍ ഒളിപ്പികുക ആണെന്ന് ആണ് അവരുടെ ഭാഷ്യം. അത് പൊളിക്കാന്‍ വേണ്ടി തരം കിട്ടുമ്പോള്‍ ഒക്കെ അവരെന്നെ വേണ്ടിടത്തും വേണ്ടാത്തിടത്തും വെച്ച്, അര്‍ഥം വെച്ച് സംസാരിച്ച് ഉള്ളുകള്ളി അറിയാന്‍ ശ്രമിക്കാര്‍ ഉണ്ട്.
അങ്ങിനെയുള്ള അവരുടെ മടിയില്‍ ആണ് എനിക്ക് സീറ്റ് കിട്ടിയിരിക്കുന്നത്.. ഭാഗ്യ ദോഷം എന്നല്ലാതെ എന്ത് പറയാന്‍.. ഞാന്‍ മുള്ളില്‍ ഇരിക്കുംപോലെ കാലുകളില്‍ ബലം കൊടുത്തു എവിടേം അമരാതെ പതുങ്ങി ഇരുന്നു..
ഡ്രൈവര്‍, വല്ല്യുമ്മ , ചിടുക്കാസുകള്‍ ആയ മൂന്നു പേര കുട്ടികള്‍ മുന്നില്‍. രണ്ടു അമ്മായിമാരും കുഞ്ഞുമ്മയും എന്റെ ഉമ്മയും ഓരോരുത്തരുടെയും മടിയിലും തുടയിലും ആയി ആണും പെണ്ണും ഇടകലര്‍ന്നു ഞങ്ങള്‍ നാല് കസിന്‍സ്. ശ്വാസം വിടാന്‍ ഇടം ഇല്ലാത്ത വണ്ടി.അതിനുള്ളില്‍ ബോംബു പൊട്ടുന്ന അവസ്ഥയില്‍ ഞാന്‍. വണ്ടി പുറപ്പെട്ടു.
"സിലുമോളെ ഇങ്ങട്ട് അമര്‍ന്നു ഇരുന്നോ മോളെ.." ഓരോ അഞ്ചു മിനിട്ടിലും കുഞ്ഞുമ്മ പറയാന്‍ തുടങ്ങി.. ഞാന്‍ വിയര്‍ത്തു കുളിക്കാനും. ഏതോ ഒരു ഗട്ടറില്‍ വണ്ടി ചാടിയതും ബാലന്‍സ് പോയ ഞാന്‍ അറിയാതെ അവരുടെ മടിയിലേക്ക്‌ അമര്‍ന്നു ഇരുന്നു.
അനുഭവത്തിന്‍റെ വെളിച്ചത്തില്‍ കുഞ്ഞുമ്മ ആ രഹസ്യം സ്പര്‍ശിച്ചു അറിഞ്ഞു. കട്ടി കുറഞ്ഞ എന്‍റെ കുട്ടി പാന്റീസ് ഇന് പതിവില്ലാത്ത ഒരു കനം.
"ഐഷാത്താ......" എന്ന് കുഞ്ഞുമ്മ ഉമ്മയെ വിളിച്ച വിളി ആ അമ്ബാസടര്‍ കാറിന്റെ കുടുകുടു ശബ്ദത്തില്‍ മുങ്ങി പോകാതെ മറ്റുള്ളവരിലേക്കും വേഗത്തില്‍ അലയടിച്ചു.

എന്‍റെ മുലകള്‍ ആദ്യമായ് ചുരത്തിയ ഓര്‍മ



ICU വിന്‍റെ അരിച്ചിറങ്ങുന്ന തണുപ്പില്‍ ഇനിയും തിരിച്ചു വരാത്ത പൂര്‍ണ ബോധത്തില്‍ , പാതി മയങ്ങി തളര്‍ന്നു കിടക്കുമ്പോള്‍ ആണ് ഒരു വെള്ള പുതപ്പില്‍ പുതഞ്ഞെടുത്ത ആ മാലാഖ കുഞ്ഞിനേം കൊണ്ട് സിസ്റ്റര്‍ മുന്നില്‍ പ്രത്യക്ഷ പെട്ടത്.. ... എന്നില്‍നിന്നും അടര്‍ന്നു മാറിയ എന്‍റെ കുഞ്ഞാമിന..കൂമ്പിയ കണ്ണുകള്‍ ബലം പിടിച്ചു തുറന്നു ഒന്ന് നോക്കി ആ ഇളം റോസാ നിറമുള്ള കുഞ്ഞി ചുണ്ടുകള്‍ എന്തോ തപ്പി തിരയുംപോലെ..

കുഞ്ഞിനു പാല് കൊടുക്കണം നര്‍സ് പറഞ്ഞു.. പാലൊക്കെ ഉണ്ടാകുമോ അതിനി കുടിക്കാന്‍ ഇവള്‍ക്ക് അറിയുമോ.. അനങ്ങാനോ തിരിയാണോ കഴിയാതെ മലര്‍ന്നു കിടക്കുന്ന ഞാന്‍ എങ്ങിനെ ആണ് അവള്‍ക്കു പാല് കൊടുക്കുക.. നൂറായിരം സംശയങ്ങള്‍ ക്ക് ഉത്തരം തിരയുന്ന എന്നെ വക വെക്കാതെ , എന്‍റെ കുപ്പായം മെല്ലെ തുറന്നു അമ്മിഞ്ഞയ്ക്ക് അഭിമുഖം ആയി ആ കുഞ്ഞിച്ചുണ്ടുകള്‍ തിരിച്ചു പിടിച്ചു അവര്‍..
മുല ഞെട്ടൊന്നു അമര്ത്തി വലിച്ചു അവളുടെ ചുണ്ടുകളിലേക്ക്‌ തിരുകി.. ഏറെ നേരമായി തിരഞ്ഞു നടന്ന എന്തോ ഒന്ന് തിരിച്ചു കിട്ടിയ ആശ്വാസത്തോടെ അവള്‍ അത് ഉറിഞ്ചു ഉറിഞ്ചു ആഞ്ഞു വലിച്ചു കുടിക്കാന്‍ തുടങ്ങി..

ആ ശക്തിയുള്ള വലിച്ചില്‍... , അതിലെന്‍റെ ശേഷിച്ച , ബാക്കി ബോധം തിരിച്ചു കിട്ടി.. ഗര്‍ഭത്തിന്റെയും പ്രസവം എന്ന ഭൂലോക പിറവിയുടെയും എല്ല് നുറുങ്ങുന്ന വേദന ഞാന്‍ പാടെ മറന്നു.. പിന്നീട് അങ്ങോട്ട്‌ അമ്മിഞ്ഞ പാല്‍ ചുരന്നു ചുരന്നു എന്‍റെ ജീവനെ ഊട്ടി നിറയ്ക്കാന്‍ ആയി എന്നിലെ അമ്മയുടെ മുഴുവന്‍ ശ്രദ്ധയും..

വിശക്കുന്നുണ്ടെന്ന് അമ്മയോട് പറയാന്‍ അവള്‍ക്കു ഭാഷയോ സിഗ്നലോ പടിക്കെണ്ടതില്ലല്ലോ..അതൊരു സിക്സ്ത് സെന്‍സ് ആണ്..
മക്കള്‍ക്ക്‌ വിശന്നാല്‍ അമ്മിഞ്ഞപാല്‍ അമ്മപോലും അറിയാതെ ഹൃധയത്ത്തില്‍ നിന്നും സ്നേഹം ആയി ഒരുകൂടി ,അമ്മിഞ്ഞയിലേക്ക് മുലപ്പാല്‍ ആയി ഒഴുകി എത്തും.. രക്ത ധമനികളില്‍ നിന്നും മുല ഞെട്ടുകളിലേക്ക് അരിച്ചിറങ്ങുന്ന അമ്മിഞ്ഞ പാലിന്‍റെ അനുഭൂതി ഈ അണ്ടകടാഹത്തില്‍ അമ്മയ്ക്ക് മാത്രം സ്വന്തം..