സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Thursday, March 24, 2016

ചില കലി-കാല സ്മരണകള്‍

"ന്‍റെ റബ്ബേ.. ഇങ്ങനിംണ്ടാ ഒരു കലിയിളകള്‍!!!
ഈ സ്വഭാവം വെച്ച് ഇപ്പെണ്ണെങ്ങെനെ ആണൊരുത്തന്റെ കൂടെ മറ്റൊരു വീട്ടില്‍ പോയി പൊറുക്കും "
കലി കൂടപ്പിറപ്പാണെന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും.
കുടുംബപിറപ്പാണ് എന്ന് പറയുന്നതാകും അതിന്റെ ശരി. വീരശൂരപരാക്രമികളായ 'കാലടി'ക്കാരുടെ ജീനിന്‍റെ ഒരുഭാഗമാണ് മുന്‍കോപം.
വെട്ടൊന്ന് മുറി രണ്ടു.
സ്നേഹിച്ചാല്‍ യോഗി
കോപിച്ചാല്‍ കിരാതമൂര്‍ത്തി.
എല്ലാം തകര്‍ത്തു തരിപ്പണമാക്കിയിട്ടെ കലിയിറങ്ങൂ.
കാലടി താഴ്വഴിയില്‍ പെട്ട വീടുകളിലെല്ലാം ക്ഷിപ്രകോപികളായ ഒന്നോ രണ്ടോ പേര്‍ കാലാകാലങ്ങളില്‍ ജീവിച്ചിരുന്നു. മുന്കോപികള്‍ എല്ലാ വീടുകളിലും ഉണ്ടാകുമെങ്കിലും കാലടി'ക്കാരുടെ സ്വഭാവത്തിന്റെ ഈ വിശേഷ ഗുണം കുടുംബമഹിമപോലെത്തന്നെ നാട്ടിലെങ്ങും പ്രസിദ്ധമായിരുന്നു.
ഞങ്ങളുടെ താവഴിയില്‍ വെല്ലിമ്മയുടെ ആറു മക്കളില്‍ ഏറ്റവും ഇളയ രണ്ടു പേര്‍ക്കാണ് പാരമ്പര്യമായി ഇത് കൈമാറി കിട്ടിയത്. എന്റെ ഉപ്പയുടെ ഏറ്റവും ഇളയ അനിയനും അനിയത്തിക്കും.
കുടുംബത്തില്‍ ഒരു മുന്കോപി ഉണ്ടായാലത്തെ അവസ്ഥ തന്നെ ഭീകരം. അപ്പോള്‍ വീറിലും വാശിയിലും ഒന്നിനൊന്നു കിടപിടിക്കുന്ന രണ്ടു മുന്കോപികള്‍ ഒരേവീട്ടില്‍ ഉണ്ടായാലത്തെ അവസ്ഥ എത്ര മനോഹരമായിരിക്കും ഒന്ന് ആലോചിച്ചു നോക്കൂ.
കുഞാന്റി എന്ന് ഞാന്‍ വിളിച്ചിരുന്ന സുബൈദ അമ്മായി പഠനത്തിലും വീരശൂരപരാക്രമത്തിലും മറ്റാരെയും വെല്ലുന്ന പുലിയായിരുന്നു. ഫാറൂക്ക് കോളേജില്‍ നിന്നും ഇസ്ലാമിക് ഹിസ്റ്ററിയില്‍ റാങ്ക് വാങ്ങിയ ശേഷം വീട്ടില്‍ സമാധാനം നിലനില്‍ക്കണം എന്നാഗ്രഹിച്ച സഹോദരങ്ങള്‍ കുഞാന്ടിയെ പന്തളത്ത് വിട്ടു ക്ഷിപ്രകോപത്തില്‍ B'ed ഉം എടുപ്പിച്ചു.
തെങ്ങുകയറാന്‍ ആള് വന്നില്ലെങ്കിലോ ചാറില്‍ ഇടാന്‍ മാങ്ങ ഇല്ലെങ്കിലോ വല്ലിമ്മ ആശ്രയിക്കുക കുഞാന്ടിയെ ആണ്.
ആണുങ്ങളെ പോലെ താറുടുത്തു തളപ്പിട്ട് തെങ്ങില്‍ കയറുന്ന നാത്തൂന്‍- കല്ല്യാണം കഴിഞ്ഞു വന്നു കയറിയ എന്റെ ഉമ്മ വളരെ പെട്ടെന്ന് തന്നെ അമ്മായിയുടെ വലിയ ഒരു ആരാധിക ആയി മാറി.
പണ്ട് പുള്ളിക്കാരിയെ വട്ടമിട്ടു പറന്നിരുന്ന സ്ഥലത്തെ പ്രധാന 'കാക്ക'കളില്‍ ഇപ്പോഴത്തെ സ്ഥലം എം എല്‍ എ ഒക്കെ ഉണ്ടായിരുന്നു എന്നത് നാട്ടുകാര്‍ക്ക് മാത്രമറിയാവുന്ന ചരിത്രം.
സ്കൂള്‍ വിട്ടു വന്നു, വെല്ലിമ്മയെ തള്ളി മറിച്ചിട്ട്‌ പാല് കുടിച്ചിരുന്ന വീട്ടിലെ ഇളയ പുത്രന്‍ മൂസക്കുട്ടി. അതിബുദ്ധിമാന്‍ എന്ന് സ്കൂളിലെ അധ്യാപകര്‍ ഒന്നടങ്കം പറഞ്ഞിട്ടും പത്താം ക്ലാസില്‍ കഷ്ട്ടപ്പെട്ടു തോറ്റ മഹാന്‍. ഉച്ചക്കഞ്ഞിക്ക് കൊടുക്കുന്ന ഇരുപത്തി അഞ്ചു പൈസ കൂട്ടിവെച്ച് അന്നത്തെ കാലത്ത് രണ്ടായിരം രൂപ ഉണ്ടാക്കിയ കഠിന പ്രയത്നി. ക്ഷിപ്രകോപത്തില്‍ ബ്ലാക്ക്‌ബെല്‍റ്റ് കൂടെ പേരിനൊരു കരാട്ടെയും. വീല്‍ ഷൂ ഒന്നും ജനകീയമാകാത്ത ആ കാലത്ത് പുള്ളി അതിലൊരു ഉസ്താദ് തന്നെ ആയിരുന്നു.
ക്ഷിപ്രകോപത്തില്‍ ആര് ഫസ്റ്റ് അടിക്കും, രണ്ടുപേരും തമ്മില്‍ ഒരു മത്സരം വെച്ചാല്‍ ടൈറ്റ് കോമ്പറ്റീഷന്‍ ഉറപ്പ്.
വളരെ അപൂര്‍വമായി മാത്രം നാട്ടുകാരുടെ നെഞ്ചത്തോട്ട് കുതിര കയറുന്ന ഇവര്‍ മിക്കപ്പോഴും കലി തീര്‍ക്കുന്നത് സ്വന്തം വീട്ടുകാരുടെ തലയില്‍ തന്നെ ആയിരിക്കും. പൂച്ച എന്ന് വല്ലിമ്മ വിളിക്കുന്ന ആപ്പാപ്പയും കുഞാന്റിയും തമ്മില്‍ കുട്ടിക്കാലത്ത് യുദ്ധ മൊഴിഞ്ഞ നേരമില്ലായിരുന്നു.
അത്തരത്തിലുള്ള ഒരുയുദ്ധത്തെ കുറിച്ച് കാലടി തറവാട്ടിലെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെ :-
ഒരു മഴക്കാലത്ത് നേരം വൈകി തിരക്കിട്ട് കോളേജിലേക്ക് പോകുന്ന കുഞാന്റിയുടെ കുടയിലെ വെള്ളം, മഴയത്ത് നനഞ്ഞു കുളിച്ചു എതിരെ വരുന്ന ആപ്പാപ്പയുടെ ദേഹത്ത് വീഴുന്നു. മനപൂര്‍വം അങ്ങനെ ചെയ്തതാണ് എന്ന തോന്നല്‍ ഉണ്ടായ അപ്പാപ്പ
തന്റെ സഹോദരി ഡിഗ്രി മെയിന്‍ എക്സാം എഴുതാനാണ് തിരക്കിട്ട് പോകുന്നത് എന്നറിയാതെ ഇടവഴിയിലെ ചളി വെള്ളം കാലുകൊണ്ട്‌ ഊത്ത് കുളിപ്പിച്ച് വിടുന്നു.
സീന്‍ കൊണ്ട്ര ആകുന്നു.
എക്സാം ഗോവിന്ധയായ കുഞാന്റി ആപ്പാപ്പയെ തന്റെ ആജന്മ ശത്രുവായി പ്രഖ്യാപിക്കുന്നു.
കിണറില്ലാത്ത തറവാട്ടു വീട്ടിലെ അംഗങ്ങള്‍ കുളിക്കാന്‍ ആശ്രയിച്ചിരുന്ന ചോലയിലെ വെള്ളം അപ്പാപ്പാ കുളിക്കാന്‍ പോകുന്ന സമയം നോക്കി കുഞാന്റി ഫ്രീയായി കലക്കി കൊടുക്കുന്നു. കുളിച്ചു കുട്ടപ്പനായി ഇടിമത്സരത്തിനു പോകാനിരുന്ന അപ്പാപ്പയുടെ പല മത്സരങ്ങളും പ്രതികാര ദാഹിയായ അമ്മായി ഡബിള്‍ കോണ്ട്രയാക്കുന്നു..
അവര്‍ തമ്മിലുള്ള വഴക്കില്‍ ഇടപെടാന്‍ പോയി ഇടയില്‍പെട്ട് നടുവുളുക്കിയ വെല്ലിമ്മാക്ക് ഹോസ്റ്റല്‍ വാസം കഴിഞ്ഞു അമ്മായി വരുന്ന വിവരം അറിഞ്ഞാല്‍ നെഞ്ചില്‍ തീയാണ്.
രണ്ടും കൂടി കലി ഇളകിയാല്‍ ഉടഞ്ഞു തീരുന്നത് വീട്ടിലെ കറി ചട്ടിയും മറ്റു മണ്‍പാത്രങ്ങളും ആയിരിക്കും. ഓരോ കലി ഇളകലിന്റെയും യുദ്ധ- സ്മാരകങ്ങളായിരുന്നു കവിള് കോടി വയറൊട്ടി അടുക്കള മൂലക്കിരിക്കുന്ന വിരൂപികളായ അലുമിനിയ പാത്രങ്ങള്‍.
ഇത് ഞങ്ങളുടെ വീട്ടിലെ മാത്രം സ്ഥിതിയല്ല , ഓരോ കാലടിക്കാരുടെ വീട്ടിലും ഇതുപോലെ ഉഗ്ര കോപികളായ കലിയവതാരങ്ങള്‍ കാലാകാലങ്ങളില്‍ ജനിച്ചു ജീവിച്ചു മരിച്ചിട്ടുണ്ട്.
എന്തായാലും ഉപ്പവഴി ഈ കലി അപ്പാടെ കൈ മാറി കിട്ടിയത് എനിക്കാണെന്ന കാര്യം പ്രത്യേകം പറയേണ്ടത് ഇല്ലല്ലോ..
വീട്ടിലെ മുതിര്‍ന്ന കുട്ടി ആയിരുന്നതിനാല്‍ അഞ്ചാം ക്ലാസില്‍ എത്തിയപ്പോഴേക്കും എനിക്ക് സ്വന്തമായി മുറിയൊക്കെ പതിച്ചു കിട്ടിയിരുന്നു.
ഒരു കട്ടില്‍, മേശ, കസേര, ഗോദ്രെജ്ന്റെ പച്ച പെയിന്റ് അടിച്ച ഒരു ഇരുമ്പലമാര പിന്നെ ചുമരില്‍ പതിച്ച ഒരു കുഞ്ഞു കിളിയലമാര എന്നിവ അടങ്ങുന്ന ഒരുകുഞ്ഞു മുറി. വിവാഹത്തോട് അനുബന്ധിച്ച് പുതിയ വീട്ടിലേക്കു താമസം മാറുംവരെ അതിനുള്ളിലായിരുന്നു ആയിരുന്നു എന്റെ ലോകം.
കളിക്കാന്‍ പോകാനും ഭക്ഷണം കഴിക്കാനും സ്കൂളില്‍ പോകാനും മാത്രമാണ് ഞാന്‍ ആ മുറി വിട്ടു പുറത്തു ഇറങ്ങിയിരുന്നത്.
അന്ത കാലത്ത് എനിക്കാ റൂമിന് പൂട്ടും താക്കോലും ഉണ്ടായിരുന്നു എന്ന് പറയുമ്പോള്‍ ഊഹിക്കാമല്ലോ വീട്ടിലെ എന്റെ പവര്‍. അന്നൊക്കെ ആയിരുന്നു യഥാര്‍ത്ഥ ഫാസിസം. വീട്ടില്‍ ഞാനൊരു തികഞ്ഞ ഫാസിസ്റ്റ്.
മുറി എന്റെ സ്വന്തമായിരുന്നു എങ്കിലും വസ്ത്രങ്ങള്‍ വെക്കുന്ന ഇരുംബലമാര ഞാനും അനിയത്തിയും പങ്കിട്ടാണ്‌ ഉപയോഗിച്ചിരുന്നത്. ഒരു പകുതി അവള്‍ക്കും മറ്റേതു എനിക്കും.
ഞാന്‍ വസ്ത്രം മടക്കി വെച്ച വരിയില്‍ നിന്നും വല്ല ഷിമ്മിയോ ഷാളോ ഇളകി കണ്ടാല്‍, പിന്നവളുടെ കാര്യം കട്ടപ്പുക!!!
ഞാന്‍ നേരെ ചെന്ന് റെഡിമെയിഡ് ഷോപ്പിലെ അലമാരയില്‍ എന്നപോലെ മണികൂറുകള്‍ എടുത്തു അടുക്കും ചിട്ടയില്‍ കുന്നോളം ഉയരത്തില്‍ അവള്‍ ഭംഗിയായി മടക്കി വെച്ച വസ്ത്രങ്ങളത്രയും വലിച്ചു വാരി പുറത്തിട്ടു കലിയടങ്ങും വരെ ചവിട്ടി കൂട്ടും.
അതിനി വല്ല പെന്നോ പെന്‍സിലോ ഞാന്‍ വെച്ച സ്ഥലത്ത് നിന്നും മാറി ഇരുന്നാലും ഞാന്‍ കലി തീര്‍ക്കുന്നത് ഈ ഐറ്റത്തിലൂടെ തന്നെ ആയിരിക്കും..
പൊതുവേ അയ്യോ പാവവും ശാന്ത സ്വരൂപിണിയും ആയ എന്റെ അനിയത്തി, എതിരിടാന്‍ കായികമായോ മാനസികമായോ ശേഷി ഇല്ലാതെ കരഞ്ഞു കൊണ്ട് ഓരോന്നായി തിരികെ മടക്കി വെക്കും. അന്നൊക്കെ അവളുടെ മനസ്സില്‍ ഞാന്‍ ചമ്പല്‍ കാട്ടിലെ കൊള്ളക്കാരിയേക്കാള്‍ ഭീകരി.
ക്ലാസ് വലുതായപ്പോ പുസ്തകങ്ങളും എണ്ണം കൂടി. ഗൈഡുകളും പഴയ ക്യോസ്റ്റ്യന്‍ ബാങ്കും അങ്ങനെ പലജാതി ബുക്കുകള്‍. എഴുതാന്‍ പഠിച്ചത് മുതലുള്ള ഡയറികള്‍. മറ്റു ലൊട്ടുലൊടുക്ക് സാധനങ്ങള്‍.
അങ്ങനെയാണ് നടു മുറിയിലെ ഉമ്മ പല ചരക്കു സാധനങ്ങള്‍ വെക്കുന്ന മഞ്ച'യുടെ ഒരു പകുതി എനിക്ക് പുസ്തകം വെക്കാന്‍ ആയി ഒഴിച്ചു തരുന്നത്.
അടുക്കുംചിട്ടയുടേയും കാര്യത്തില്‍ എനിക്കന്നു യാതൊരു വിട്ടു വീഴ്ചയും ഇല്ലായിരുന്നു. എന്റെ ബുക്ക്‌, ബാഗ്, ഡ്രസ്സ്‌ മറ്റു സാധന സാമഗ്രികള്‍ ഇവയൊന്നും ആര്‍ക്കും എവിടെയും പാറി പറന്നു കിടക്കുന്നതോ, കാണാനില്ലെന്ന് പറയുന്നതോ ആയ സംഭവങ്ങള്‍ എന്റെ ചില്‍ഡ് ഹൂഡ് ജീവിതത്തില്‍ ഉണ്ടായിട്ടേ ഇല്ല.
അന്നൊക്കെ കൂട്ടുകാരികള്‍ അവരുടെ പുസ്തകം അശ്രദ്ധമായി അവിടെയും ഇവിടെയും വെച്ചിട്ട് കാണാതാകുമ്പോള്‍ എന്നോട് ചോദിക്കും നീ എങ്ങാനും മാറി എടുത്തിട്ടുണ്ടാകും വീട്ടിലുണ്ടോന്നു നോക്കാന്‍. ഞാന്‍ അവളുമാരെ ശരിക്കുമോന്നു സൂക്ഷിച്ചു നോക്കും..അതൊരു ഉത്തരമാണ്.. താക്കീതും..
കരന്റില്ലെങ്കിലും കണ്ണടിച്ചു പോയാലും സിലുവിന്റെ ഒന്നും കാണാതാവുകയും ഇല്ല അറിയാതെ ബാഗില്‍ കയറി ഇരിക്കുകയും ഇല്ലെ.
അങ്ങിനെയുള്ള ഞാന്‍ ഒരു ദിവസം സ്കൂള്‍ വിട്ടു വന്നു നോക്കുമ്പോള്‍ ഉണ്ട് മഞ്ചയ്ക്കുള്ളില്‍ വെച്ച പുസ്തകങ്ങള്‍ക്ക് ചെറിയ ഒരു സ്ഥാന ചലനം.
ഇതെങ്ങിനെ സംഭവിച്ചു? കയറിക്കയറി മഞ്ചക്കുള്ളിലും കയറി കളിക്കാനും തുടങ്ങിയോ? പിടിയവനെ?
നോക്കുമ്പോളുണ്ട് , എന്റെ തലയ്ക്കുള്ളിലാണോ അതിനുള്ളില്‍ ആണോ കൂടുതല്‍ ജ്ഞാനമിരിക്കുന്നത് എന്ന കാര്യത്തില്‍ ഞങ്ങള് തമ്മില്‍ ഒരു തീരുമാനം ആകാത്തതിനാല്‍ മാത്രം മൂലയ്ക്ക് എടുത്തു വെച്ച ഇംഗ്ലീഷ് ഡിക്ഷണറിക്കടിയില്‍ ഒളിച്ചു വെച്ചിരിക്കുന്ന ഒരു പെട്ടി കുപ്പി ഗ്ലാസ്!!!!
സ്ടീല്‍ ഗ്ലാസുകള്‍ മാത്രം ഉപയോഗിക്കുന്ന അക്കാലത്ത്, ഓഫീസില്‍ നിന്നും എന്തോ വകയില്‍ കിട്ടിയ കുപ്പി ഗ്ലാസുകള്‍ വിരുന്നുകാര്‍ വരുന്നത് വരെ ജീവനോടെ ഇരിക്കാന്‍ വേണ്ടി ഉമ്മ പാത്തു വെക്കാന്‍ കണ്ടെത്തിയ സ്ഥലം കൊള്ളാം .
ചേര പുരാതന കാലത്തെ ചരിത്ര നിര്‍മിതിയായ ഈ ഇരുനില മാളികയില്‍ ഈ ചീള് ഗ്ലാസുകള്‍ ഒളിപ്പിക്കാന്‍ എന്റെ സാമ്രാജ്യമേ കണ്ടുള്ളൂ.
മെടുല്ല ഒബ്ലാങ്കട്ട അമിതമായി പ്രവര്‍ത്തിച്ചു സ്ഥലകാല ബോധം നഷ്ട്ടപ്പെട്ട ഞാന്‍ , അടുക്കളയുടെ പിന്നാമ്പുറത്ത് കല്ല്‌ വെട്ടി ഉണ്ടായ പാറ മടയുടെ ഭിത്തിയിലേക്ക് പെട്ടിയിലെ മുഴുവന്‍ ഗ്ലാസും ടിണിം ടിണിം എന്ന് ഒന്നൊന്നായി എറിഞ്ഞു പൊട്ടിച്ചു.
സത്യത്തില്‍ ഒന്ന് രണ്ടെണ്ണം എറിഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്റെ കലി അടങ്ങി ബോധം തിരിച്ചു വന്നിരുന്നു. വരാന്‍ പോകുന്ന മാനഹാനി.. ആക്ഷേപം .. ആരെങ്കിലും എന്നെ തടഞ്ഞെങ്കില്‍..ഞാന്‍ ഒരു പാടാഗ്രഹിച്ചു.. അതുണ്ടായില്ല.. വാശിയില്‍ ഒട്ടും പിറകില്‍ ആല്ലാതതിനാല്‍ സ്വയം നിര്‍ത്താന്‍ മനസ്സൊട്ട് സമ്മതിച്ചതുമില്ല..
പുന്നാരമകള്‍ എത്രത്തോളം പോകും എന്നറിയാനായിരിക്കണം , കൃത്യം ചെയ്തു തീരും വരെ നിര്‍ന്നിമേഷയായി ഉമ്മ എന്നെ ത്തന്നെ നോക്കി നിന്നു.
അടിയോ വഴക്കോ കിട്ടിയില്ലെങ്കിലും, ഉമ്മയുടെ ഇല്ലായ്മയുടെയും വല്ലായ്മയുടെയും അതെ സമയം ഉപ്പയുടെ ധാരാളിതത്തിന്റെയും ആകാലത്ത്‌ അന്നാ ചെയ്തു പോയത് വളരെ വളരെ കൂടിപ്പോയെന്നു പിന്നീട് ഒരുപാട് കാലം പശ്ചാതപിച്ചിട്ടുണ്ട്.
എന്തായാലും അതൊരു തിരിച്ചറിവ് ആയിരുന്നു. പിന്നീട് ഒരുപാട് കാലം സമനില മറന്നുള്ള ഇത്തരം നശീകരണ പ്രവണതകളില്‍ നിന്നും ഞാന്‍ മാറിനിന്നെങ്കിലും അനീതിക്കെതിരെ ഭദ്രകാളിയായി മാറേണ്ട അവസരങ്ങളിലൊക്കെ ഞാന്‍ കാളിയ മര്‍ദനം ഭംഗിയായി ആടുകയും ചെയ്തു.
ഫോര്‍ എവരി ആക്ഷന്‍ ദേര്‍ മസ്റ്റ്‌ ബി ആന്‍ ഇമ്മീടിയറ്റ് ഓപ്പോസിറ്റ് റിയാക്ഷന്‍ എന്ന ന്യൂട്ടന്‍ തിയറിയില്‍ ഞാന്‍ എന്നും വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ കമന്റ് അടിച്ചവരും കളിയാക്കിയവരും വിസിലടിച്ചവനും കണ്ണിറുക്കിയവനും ബസ്സില്‍ വെച്ച് ആളറിയാതെ തോണ്ടിയവനും ബസ്സിറങ്ങുമ്പോള്‍ തുടയ്ക്കു പിടിച്ചവനുമൊക്കെ അതിനുള്ളത് ആജീവനാന്ത പലിശ ചേര്‍ത്ത് അപ്പോള്‍ തന്നെ അനുഭവിച്ചു തീര്‍ക്കുകയും ചെയ്തു.
ഇത്തരം പ്രവര്ത്തികളോട് യാതൊരു ദീനാനുകമ്പയോ സമരസപ്പെടാലോ ശൈശവത്തിലോ കൌമാരത്തിലോ എന്നില്‍ നിന്നും ഉണ്ടായിട്ടില്ല.
കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെ ഒക്കെ ആയതു കൊണ്ടായിരിക്കണം എനിക്ക് നേരെ വരേണ്ടിയിരുന്ന പല കാമ ദേവന്മാരുടെയും പ്രണയശരങ്ങള്‍ തന്താങ്ങളുടെ അമ്പുതാങ്ങി*യില്‍ തന്നെ വിശ്രമിച്ചത്.
കമന്റടിയില്ല.. പ്രേമ ലേഖനമില്ല.. വഴിയില്‍ കാത്തുനിന്നു സൈറ്റ് അടിക്കാന്‍ ആരുമേയില്ല..
കോളേജ് വീട്.. വീട് കോളേജ്..
ഇങ്ങനെ ജീവിച്ചു ബോറടിച്ചു , ഒരു മാറ്റം വേണം എന്നാഗ്രഹിച്ചു തുടങ്ങിയപ്പോഴേക്കും കെട്ടിച്ചു വിടാന്‍ തീരുമാനമായി.
പെണ്ണുകാണാന്‍ വന്ന സാജിദ് കാര്യങ്ങള്‍ക്കൊരു തീരുമാനമാക്കും മുന്പ് മര്യാദക്കൊന്നു സംസാരിക്കാന്‍ അപ്പോയിന്മേന്റ്റ് എടുത്തു വീണ്ടും വന്നു.
ഇനിയങ്ങോട്ട് ഒരു ജീവിതം മുഴുവന്‍ ഒരുമിച്ചു ഒരു കൂരയ്ക്ക് കീഴില്‍ കഴിയേണ്ടവരാണ് . ആള് നല്ല മസിലന്‍. ഇടി കിട്ടിയാല്‍ വിവരമറിയും. വഴക്കിടുമ്പോള്‍ കയ്യകലം നില്‍ക്കണം. അത് സൂക്ഷിക്കാം.. എടുത്തെറിയുന്ന / എറിഞ്ഞു തകര്‍ക്കുന്ന ഐറ്റംസ് കയ്യിലുണ്ടോ ആവോ .. അങ്ങിനെ ആണെകില്‍ വീടൊരു കലാപ ഭൂമിയും അതുവഴി മറ്റൊരു ഞെളിയന്‍പറമ്പും ആയി മാറാന്‍ അധികം കാലം വേണ്ട.
തലമുറകളായി കൈമാറിക്കിട്ടിയ വിശേഷ സ്വഭാവത്തെ ജീന്‍ മ്യൂട്ടേഷന്‍ ചെയ്തു എന്നില്‍ നിന്നും ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.. ഞാന്‍ അത്യധികം ആഗ്രഹിച്ചു.. കാരണം മുന്നിലിരിക്കുന്ന ആളുടെകൂടെ സ്വസ്ഥവും സമാധാനപരവുമായ ഒരു ജീവിതം എനിക്ക് നയിക്കണമായിരുന്നു.
വര്‍ഗ്ഗ ശുദ്ധിയുള്ള പെണ്ണാവാന്‍ ശ്രമിച്ചു, നഖം കൊണ്ട് 'റ' വരയ്ക്കുന്നതിനിടയില്‍ ഉള്ളിലെ ആശങ്ക മറച്ചു വെക്കാതെ ഞാന്‍ കാര്യം പറഞ്ഞു.. " ലേശം മുന്‍കോപിണിയാണ്.. അവിടെയോ?"
"ഏയ്‌.. ഞാന്‍ പണ്ടൊക്കെ വല്ലപ്പോളും വളരെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം ആരോടെങ്കിലും വളരെ മിതമായ നിരക്കില്‍ ചൂടായിട്ടുണ്ടെങ്കിലെയുള്ളൂ. .. ഇപ്പൊ ജീവിതാനുഭവങ്ങളിലൂടെ വിവേകം കൈവരിച്ചതിനാല്‍ കോപപ്പെടാറെ ഇല്ല. കുട്ടി വേണമെങ്കില്‍ എനിക്ക് ശിഷ്യ പെട്ടോളൂ.. ഫീസൊന്നും തരണ്ട.. ഞാന്‍ കുട്ടിയെ എത്രയും പെട്ടെന്ന് ഒരു തികഞ്ഞ സ്വാമിനി ആക്കി മാറ്റാം.."
തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ അദ്ദേഹമത് പറഞ്ഞതും എന്റെ യുള്ളില്‍ ബാക്കി നിന്നിരുന്ന ആശങ്കകള്‍ അത്രയും അലിഞ്ഞുപോയി.. കാരണം അന്നെനിക്ക് അറിയില്ലായിരുന്നല്ലോ
സാജിദ് എന്നോട് പറഞ്ഞ ആദ്യത്തെ നുണയായിരുന്നു അതെന്ന്!!!

Wednesday, March 23, 2016

ഹാ .. എന്‍റെ വിഷാദരോഗമേ!!

ഹാ .. എന്‍റെ വിഷാദരോഗമേ!!
ദീപിക പദുകോണിന് വിഷാദരോഗം പിടിപെട്ടതും അവരത് മൂടിവേക്കാതെ വേഗം തന്നെ ചികിത്സ തേടിയതും ഈയിടെ വലിയ വാര്‍ത്തയായിരുന്നല്ലോ..
ഇന്ത്യയില്‍ പത്തില്‍ നാലുപേര്‍ക്ക് വിഷാദരോഗം ഉണ്ടെന്ന കണക്കു വായിച്ചപ്പോള്‍ ഞാനും അവരില്‍ ഒരാള്‍ ആണല്ലോ എന്നുതോന്നി. ഈ പോസ്റ്റ്‌ വായിക്കുന്ന നിങ്ങളില്‍ പലരില്‍ ഒരാള്‍ .
വല്ലാത്ത ഒരവസ്ഥയാണ് സത്യത്തില്‍ അത്. നല്ല മൂഡില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് എവിടെനിന്നോ യാതൊരു മുന്നറിയിപ്പും ഇല്ലാതെ മനസിനെ കാര്‍മേഘം വന്നു മൂടിയ അവസ്ഥ.
ഒന്നിലും സന്തോഷം കണ്ടെത്താന്‍ കഴിയില്ല.. മൂടിക്കെട്ടി അങ്ങിനെ ഇരിക്കും.. ദേഷ്യം വരും.. പെട്ടെന്ന് കരയും..ആകെ ഒറ്റക്കായതു പോലെ തോന്നും..ചുറ്റുമുള്ളവര്‍ക്ക് ആണെങ്കില്‍ ആ അവസ്ഥ പറഞ്ഞാല്‍ ഒട്ടു മനസിലാകുകയും ഇല്ല.. കഷ്ട്ടം തന്നെ ഞങ്ങളുടെ കാര്യം.
എന്നാല്‍ അതില്‍ നിന്നും പുറത്തുവരാനും അധികം താമസം ഒന്നും വേണ്ട.. നിനച്ചിരിക്കാതെ കാര്‍മേഘം അകന്നു സൂര്യന്‍ പുറത്തു വരുന്നതുപോലെ ഞങ്ങളും മൂടികെട്ടലില്‍ നിന്നും അനായാസം പുറത്തുവരും..
എന്തായാലും കോളേജില്‍ പഠിക്കുന്ന കാലത്ത് സുഹൃത്തുക്കള്‍ക്കിടയില്‍ കില്ലാടിയോന്‍ കാ കില്ലാടി സില്‍സില കാലടി യുടെ ഈ മൂഡ്‌ ചെയ്ഞ്ചിന്റെ കാരണം പ്രസിദ്ധമായിരുന്നു.
പഠനത്തെക്കുറിച്ചോ പരീക്ഷയെ കുറിച്ചോ യാതൊരു അല്ലലുകളും വെച്ചുപുലര്‍ത്താന്‍ ഇഷ്ട്ടപെടാത്ത , പൊതുവേ പ്രസന്നയായി മാത്രം കാണപ്പെടുന്ന ഞാന്‍ എല്ലാ മാസവും കൃത്യമായ ഇടവേളകളില്‍ ദേഷ്യപെടാനും പൊട്ടിക്കരയാനും തുടങ്ങിയപ്പോള്‍ എല്ലാവരും ആദ്യം കരുതിയത്‌ അത് വീട് വിട്ട് ഹോസ്റ്റലില്‍ വന്നു താമസിക്കേണ്ടി വന്നതുകൊണ്ടാണെന്നാണ്‌
എന്നാല്‍ കുറച്ചു മാസങ്ങള്‍ എന്നെ നിരീക്ഷിച്ച സഹമുറിയത്തിമാര്‍ വൈകാതെ ആ രഹസ്യം കണ്ടു പിടിച്ചു. എല്ലാ മാസവും പിരിയേഡ്സ് ആകുന്നതിന്റെ മുന്‍പിലത്തെ ദിവസങ്ങളില്‍ ഞാന്‍ വല്ലാതെ ഡിപ്രസ്‌ ആകുന്നു.
അവിടുന്നങ്ങോട്ട് പഠന പൂക്കാലം കഴിയുന്നതുവരെ ഇക്കാലങ്ങളില്‍ സുഹൃത്തുക്കള്‍ പ്രത്യേകം പരിഗണന തരാന്‍ ശ്രദ്ധിച്ചിരുന്നു. അനാവശ്യമായി ഞാന്‍ ദേഷ്യപെട്ടാല്‍ നന്പത്തികള്‍ അതങ്ങ് വകവെച്ചു തരും. മാസത്തില്‍ രണ്ടു ദിവസം എന്നെ സഹിച്ചാലും ബാക്കി 28 ദിവസവും അവര്‍ ഞാന്‍ കാരണം ഹാപ്പിയായിരുന്നു.
സത്യത്തില്‍ അന്നൊക്കെ ഡിപ്രഷന്‍ അടിച്ചു തുടങ്ങുമ്പോള്‍ ആണ് അയ്യോ ടൈം ആയല്ലോ എന്ന് ഓര്‍ക്കുക തന്നെ.. മനസിലേക്ക് ഇരുണ്ട പുക വന്നു നിറയുന്നതുപോലെയാണ്.. ഒന്നിലും സന്തോഷം കണ്ടെത്താന്‍ കഴിയില്ല.. എല്ലാത്തിനോടും ദേഷ്യം..രണ്ടേ രണ്ടു ദിവസം മാത്രം.. ആര്‍ത്തവം ആരംഭിച്ചു കഴിയുന്നതും അശുദ്ധ രക്തത്തിന്റെ കൂടെ അതുവരെ മനസിനെ അലട്ടിയ അല്ലലുകളും ഒഴുകി അപ്രത്യക്ഷമാകും..പിന്നീട് അങ്ങോട്ട് നമ്മള്‍ വളരെ പോസിടീവ് ആണ്..
മഴപെയ്തു തെളിഞ്ഞ മാനം പോലെ മനസ് ഒരു അപ്പൂപ്പന്‍ താടിപോലെ സ്വപ്ന വിഹായസില്‍ പറന്നു നടക്കും.. ഡിപ്രഷന്‍ ഉള്ളവര്‍ക്ക് മാത്രം അനുഭവ വേദ്യമാകുന്ന മറ്റൊരു സുന്ദര ആഫ്റ്റര്‍ എഫ്ഫക്റ്റ്‌.
മാസത്തിലെ മനസിന്റെ ഈ കുസൃതി ഇപ്പോളും ഉണ്ടെങ്കിലും.. അതിനെ ഓര്‍ത്തു സങ്കടപെടാന്‍ ആര്‍ക്കു നേരം.. ദിവസത്തിന്റെ 24 മണികൂര്‍ തന്നെ തികയാത്ത ജീവിതം. അതിനിടക്ക് മൂടിക്കെട്ടി ഇരിക്കാന്‍ മനസ് വാശിപിടിചാലും കുട്ടികളും ചട്ടികളും ചുറ്റുപാടും അതിനു സമ്മതിക്കില്ലല്ലോ..
ആര്‍ത്തവ സമയത്തെ ഈ മൂഡ്‌ മാറ്റം മിക്ക സ്ത്രീകള്‍ക്കും ഉണ്ടെന്നു തോന്നുന്നു. ..
എന്നാല്‍ ഇതിന് പുറമേ രണ്ടു മൂന്നു തവണ കൂടി ഞാന്‍ ഡിപ്രഷന്‍ അടിച്ചു വട്ടായ സംഭവങ്ങള്‍ ഉണ്ടായി..
ഒന്നൊരിക്കല്‍ മദര്‍ തെരേസ ആവാന്‍ പോയപ്പോള്‍ ആയിരുന്നു.
മാനസിക നില തെറ്റിയ നിലയില്‍ തെരുവില്‍ കണ്ട എന്‍റെ അതെ പ്രായമുള്ള , ഓക്സ്ഫോര്‍ഡ് ഇന്ഗ്ലിഷ് സംസാരിക്കുന്ന സുന്ദരി കുട്ടി. എനിക്കും അവള്‍ക്കും ഒരെപ്രായം :25.
വളരെ കോമ്പ്ലിക്കേഷന്‍സ് നിറഞ്ഞതായിരുന്നു ആ കുട്ടിയുടെ അവസ്ഥ ,രക്ഷിക്കാന്‍ പോയി പോലീസ് സ്റ്റേഷന്‍ കയറി ഇറങ്ങി ചെരിപ്പ് തേഞ്ഞതു മിച്ചം. ലാസ്റ്റ് എന്നെയാണോ അവളെയാണോ നിംഹാന്‍സില്‍ അഡ്മിറ്റ്‌ ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ..
അന്ന് അതില്‍ നിന്നും പുറത്തു വരാന്‍ നാട്ടില്‍ പോയി ഉമ്മയുടെ കൂടെ ഒരുമാസം നില്‍ക്കേണ്ടി വന്നു.. അവസ്ഥ പറഞ്ഞാല്‍ മനസിലാകുന്ന മലയാളി സൈക്യാട്രിസ്റ്റ് ഇനെ കാണാന്‍ ആണ് നാട്ടിലേക്ക് പോയത്.
ബംഗ്ലൂരില്‍ നിന്നും ഞാന്‍ വന്നിരിക്കുന്നത് സൈക്യാട്രിസ്റ്റ് ഇനെ കാണാന്‍ ആണെന്ന് ഉമ്മയോട് പറഞ്ഞാല്‍ പിന്നതു മതി അവരുടെ ഉറക്കം നഷ്ട്ടപെടാന്‍.. യാത്ര പുറപ്പെടുമ്പോള്‍ വീട്ടില്‍ എത്തിയാല്‍ എന്തുപറയണം എന്നറിയാത്ത അവസ്ഥയില്‍ ആയിരുന്നു ഞാന്‍ . എന്തായാലും കേരള ബോര്‍ടര്‍ കടന്നു മലയാളത്തിന്റെ മണം അടിച്ചതും.. പകുതി ഡിപ്രഷന്‍ മാറി..വീട്ടില്‍ എത്തി കിണറ്റു വെള്ളത്തില്‍ കുളിച്ചതും ബാക്കിയും..പേടിയായിരുന്നു തിരിച്ച് കയറാന്‍.. ആ ഭയം മാറുന്നത് വരെയും അടിച്ചു പൊളിച്ചു നാട്ടില്‍ നിന്നു..
പിന്നീട് ഈവ'യെ പ്രസവിച്ച സമയത്ത്...കുഞ്ഞു മഞ്ഞപ്പിത്തം ബാധിച്ച് ലൈറ്റ് റൂമില്‍..ഇടയ്ക്കിടെ പാല് കുടിപ്പിക്കാന്‍ കൊണ്ടുവരുമെങ്കിലും വന്ന വേഗത്തില്‍ തിരിച്ച് കൊണ്ടുപോകും.. ഒന്നും രണ്ടുമല്ല ഒരാഴ്ച കിടന്നു ട്യൂബിനടിയില്‍. ഞാന്‍ ഉറക്കം വരാതെ കിടന്നു.
അലറി ക്കരയാന്‍ മാത്രം സങ്കടം കുമിഞ്ഞു കൂടിയിരുന്നു മനസില്‍..
എന്നെ പോലൊരു ചക്കപ്പോത്ത് , ഇക്കാരണത്തിന് കരഞ്ഞാല്‍ കൂടെയുള്ളവര്‍ കളിയാക്കി കൊല്ലില്ലെ.?!
ഞാന്‍ സന്തോഷം അഭിനയിച്ചു..
ഇടയ്ക്കു മുറിയില്‍ നിന്നും എല്ലാവരും പുറത്തുപോയ സമയത്ത്, മനസ്‌ ഒന്ന് സ്വസ്ഥമാക്കാന്‍ വേണ്ടി , ഹൃദയം പൊട്ടി ആര്‍ത്തലച്ചു കരഞ്ഞു ഡിപ്രഷന്‍ ഒഴുക്കികളയാന്‍ നോക്കിയതാണ്...
പക്ഷെ സിസേറിയന്‍ ചെയ്തതിന്റെ തുന്നലില്‍ കമ്പിയിട്ട് വലിച്ചതുപോലെ ഒരു കൊള്ളിയാന്‍..
തിരിച്ച് വന്ന ഉമ്മ , ഞാന്‍ കണ്ണുകളിലൂടെ ഡിപ്രഷന്‍ ഒഴിക്കു കളയുന്നത് കണ്ടിട്ട് അവസരം പാഴാക്കാതെ ടയലോഗ് അടിച്ചു.
"നിനക്കെ ഈമാന്റെ കുറവാ.. മനസിന് ധൈര്യം കിട്ടാന്‍ ആയത്തുല്‍ കുര്‍സി ചൊല്ലിക്കോ.."
ഈ പ്രശനം എമിലിന്റെ സമയത്തും ഉണ്ടാകുമെന്ന് ഭയന്നിരുന്നു..നവജാത ശിശുവിന് മഞ്ഞപ്പിത്തം വരാതിരിക്കാന്‍ അമ്മമ്മാര്‍ , ഗര്‍ഭ കാലത്തിന്റെ അവസാന സമയങ്ങളില്‍ വയറ് വെയില് കൊള്ളിച്ചാല്‍ മതിയെന്ന് ആരോ പറഞ്ഞു..രാവിലേം വൈകുന്നേരവും ടെറസിനു മുകളില്‍ പോയി പോക്കുവെയില്‍ കൊണ്ട് നിറവയര്‍ സ്വര്‍ണ വര്‍ണമായി .. പുറത്തു വന്നപ്പോള്‍ എമിലുട്ടന്‍ ആരോഗ്യ ശുഷ്ക ഗ്രാതനും.
No മഞ്ഞപ്പിത്തം=No ഡിപ്രഷന്‍
മമ്മിക്കു ഡിപ്രഷന്‍ സമ്മാനിക്കാത്ത പൊന്നുംകട്ട..
പ്രായം രണ്ടു വയസ് കഴിഞ്ഞു.
ജീവിതകാലം മുഴുവന്‍ അമ്മിഞ്ഞപ്പാല്‍ കുടിച്ചു ജീവന്‍ നിലനിര്‍ത്താം എന്ന് തീരുമാനിച്ച് ഉറപ്പിച്ചത് പോലെ മാറോടൊട്ടി ജീവിക്കുന്നവന്‍.
ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ പോലെയല്ല ..
അവര്‍ കുടിയോടു കുടിയാണ്..
നമ്മളെ ശരിക്കും വലച്ചു കളയും.
മെലിഞ്ഞു മെലിഞ്ഞു , എന്നെകണ്ടാല്‍ ആളുകള്‍ ഈവയുടെ സിസ്റ്റര്‍ ആണോ എന്ന് ചോദിക്കുന്ന അവസ്ഥ വരെ എത്തി.
ഇനിയും മെലിഞ്ഞാല്‍ ഈവയുടെ അനിയത്തി ആണോ എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങും.. അത് കേള്‍ക്കുന്നത് എനിക്ക് സന്തോഷമാണെങ്കിലും കോമ്പ്ലെക്സ് അടിച്ചു ഈവയെങ്ങാനും വീട് വിട്ടുപോയാലോ എന്ന ചിന്ത വന്നപ്പോള്‍ ആണ് എമിലിന്റെ പാലുകുടി നിര്‍ത്തുന്ന കാര്യം ഞാന്‍ സീരിയസ് ആയി എടുത്തത് ..
എമിലിനു രണ്ടു വയസ് കഴിഞ്ഞല്ലോ .. സര്‍ക്കാര്‍ കണക്കു പ്രകാരം നിര്‍ബന്ധമായും കുട്ടികളെ രണ്ടു വയസു വരെ മുലയൂട്ടണം എന്നാണു.. അത് ഞാന്‍ വിജയകരമായി പൂര്തീകരിചിരിക്കുന്നു.
രണ്ടു വയസില്‍ മുലകുടി മാറ്റാന്‍ ശ്രമം തുടങ്ങി എങ്കിലും ഈവയുടെ കാര്യത്തില്‍ വിജയം കാണാന്‍ മൂന്നു മാസത്തോളം പിന്നെയും എടുത്തു.അതുവരെയും കുടിക്കാതെ നടന്നിരുന്ന കുട്ടി , നിര്‍ത്താന്‍ പോകുന്നു എന്നറിഞ്ഞതും എന്തോ വാശിയുള്ളതുപോലെ പെരുമാറാന്‍ തുടങ്ങിയിരുന്നു.
ആ അനുഭവം ഓര്‍മയില്‍ ഉണ്ട്.
പാല്‍മണം മാറാത്ത കുട്ടികള്‍ക്ക് ഈലോകത്ത് ഒരേ ഒരു ശത്രുവേ ഉള്ളു ചെന്നിനായകം. മറ്റെന്തെങ്കിലും ഉപയോഗം അതിനുണ്ടോ അറിയില്ല. കന്നഡക്കാരുടെ വൈദ്യക്കടയില്‍ ചെന്ന് അറിയുന്ന ഭാഷയില്‍ സംഗതി അവതരിപ്പിച്ചു. അവരുടെ വിവരക്കുറവോ എന്‍റെ ഭാഷാ ജ്ഞാനം കാരണമോ അറിയില്ല , പോയത് പോലെ തിരിച്ച് വന്നു.
കൈപ്പുള്ള എന്തുണ്ട് കയ്യില്‍.. കൊറേ ആലോചിച്ചു..
കൈപ്പക്ക വാങ്ങി ഇഞ്ചി ചതക്കുന്ന കുഞ്ഞുരലില്‍ ഇട്ടു കുത്തി പിഴിഞ്ഞു ചാര്‍ എടുത്ത് പ്രയോഗിച്ചു.
അര ദിവസം .. പകല്‍ അവന്‍ പാല്‍ കുടിച്ചതെ ഇല്ല..
രാത്രിയായി , ഉറങ്ങാന്‍ നേരം ചിണ്‌ങ്ങിയ കുഞ്ഞിനെ ഞാന്‍ കര്നകടോര ശബ്ധത്തില്‍ താരാട്ട് പാടി വല്ല വിധേനയും ഉറക്കി.
സമയം അര്‍ദ്ധ രാത്രി ഏകദേശം മൂന്നു മൂന്നര ആയിക്കാണും..
നെഞ്ചും കൂടിനു മുകളില്‍ ആകെ ഒരു പരവേശം..
പാല് കട്ടയായി വേദനയോടു വേദന...
ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ വിളിച്ചുണര്‍ത്തി പാല്‍ ഉണ്ടെന്നു പറഞ്ഞു ..ഉറക്കപിച്ചില്‍ കൈപ്പക്കയുടെ കൈപ്പ് അവന്‍ പ്രശ്നമാക്കിയില്ല.
ഞാനും ഹാപ്പി അവനും.
അന്നത്തോടെ കൈപ്പക്ക പ്രയോഗം പൊളിഞ്ഞു.
ഇനി എന്ത് ചെയ്യും..
കുളി കഴിഞ്ഞു വന്നു എന്തോ ചിന്തിച്ചു പെര്‍ഫ്യൂം എടുത്തു അടിച്ചത് മൂക്കിലും വായിലും പോയി.. ആഹ നല്ല കൈപ്പ്.
പക്ഷെ പ്രയോഗിച്ചില്ല.. കെമിക്കല്‍ അല്ലെ.. ചക്കിനു വെച്ചത് കൊക്കിനു കൊണ്ട് ജയിലിലെ ചപ്പാത്തി തിന്നാന്‍ ആര്‍ക്കാണ് ആഗ്രഹം.
ആരോ പറഞ്ഞു പ്ലാസ്റ്റര്‍ ഒട്ടിച്ചാല്‍ മതിയെന്ന്..
മമ്മിക്കു 'അബ്ബൂ' ആണെന്നും "ബൂ"ഉണ്ടെന്നും പറഞ്ഞാല്‍ മതി.
ട്രൈ ചെയ്ത അതെ വേഗത്തില്‍ സംഭവം പൊളിഞ്ഞു.
ഇന്റര്‍നെറ്റ്‌ ഇന്റെ ലോകത്ത് വിരിഞ്ഞിറങ്ങിയ കുട്ടികള്‍ക്കൊക്കെ നല്ല ബുദ്ധിയാനെന്നു മനസിലായി..
ദിവസങ്ങള്‍ പിന്നെയും കഴിഞ്ഞു.
ബസ്സെന്നോ സ്റ്റാന്റ് എന്നോ റെയില്‍വെ സ്റ്റേഷന്‍ എന്നോ ബോധം ഇല്ലാതെ നെഞ്ചില്‍ തൊട്ട് 'മമ്മീ പാല്‍ ... മമ്മീ പാല്‍..'എന്നലറുന്ന കുട്ടി.
കണ്ണില്‍ ചോര ഇല്ലാത്ത തള്ള എന്ന് കണ്ണുരുട്ടുന്ന പൊതുജനം.
ഇവനേം കൊണ്ടിനി പുറത്തു പോകില്ലെന്നായി ഞാന്‍.
'കുടിച്ചു ചാവ്'
ഞാന്‍ ആ ഉദ്യമത്തില്‍ നിന്നും തോറ്റ് പിന്തിരിഞ്ഞു.
അങ്ങിനെയിരിക്കെ ഒരു ദിവസം ചെടികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ കത്തി പിടിച്ച കൈവിരല്‍ അറിയാതെ വായില്‍ പോയി..
'ചായ്.. ത്ഫൂ..' നല്ല യമണ്ടന്‍ കൈപ്പ്.
നോക്കുമ്പോള്‍ കറ്റാര്‍വാഴയാണ്.
അതിന്‍റെ പള്‍പ്പിന് നല്ല കിടിലന്‍ കൈപ്പ്.
സമയം പാഴാക്കാതെ എടുത്തു പ്രയോഗിച്ചു.
കുഞ്ഞു സംഭവം പിടികിട്ടാതെ എന്‍റെ കണ്ണില്‍ നോക്കി കരഞ്ഞു.
ഞാന്‍ അത് കാണാത്ത താടകയെ പോലെ നോട്ടം മാറ്റിക്കളഞ്ഞു.
ചെവിയില്‍ ഫോണിന്‍റെ ഹെഡ് സെറ്റും തിരുകി ' വിണ്ണയി താണ്ടി വരുവായ'യിലെ പാട്ടും വെച്ചു പണിയില്‍ മുഴുകി.
ഒന്നേ.. രണ്ടേ... ......
അഞ്ചെ...ആറെ..
പത്തെ..പന്ത്രണ്ടേ..
മണിക്കൂറുകള്‍ കഴിയും തോറും ആഹ്ലാദം കൂടിക്കൂടി വന്നു..
കിരീടം സിനിമയില്‍ ക്ലൈമാക്സ് ഇല്‍ വിളിച്ച് പറയുന്നതുപോലെ
നാട്ടിലേക്ക് ഉമ്മയേയും , അബൂദാബിയിലേക്ക്‌ അനിയത്തിക്കും വിളിച്ച് പറഞ്ഞു..
'എമിലിന്റെ പാലുകുടി നിര്‍ത്തിയെ !!!!!!"
രാത്രി ഉറക്കത്തില്‍ വാശി പിടിച്ചു കരഞ്ഞ കുഞ്ഞിനെ എടുത്തു കൊണ്ട് നടന്നു , പാട്ടുപാടി,തൊട്ടിലില്‍ ഇട്ടു പൂര്‍വ വൈരാഗ്യം പോലെ കുത്തികുലുക്കി ബോധം കെടുത്തി ഉറക്കി.
നേരം വെളുത്തു.
ഉച്ചയായി.
രാത്രിയായി.
വീണ്ടും നേരം വെളുത്തു
കുഞ്ഞ് പാലിന്റെ കാര്യം പാടെ മറന്ന് കളിയില്‍ മുഴുകിയിരിക്കുന്നു.
അവന്‍റെ നടത്തം കണ്ടു സന്തോഷം കൊണ്ട് ആര്മാദിക്കേണ്ട സമയം ആണ്.
പക്ഷെ എനിക്കെന്തോ ഒരു ഗ്ലൂമിനെസ്സ്..
മനസില്‍ വല്ലാത്തൊരു മൂടികെട്ടല്‍..
ഡിപ്രഷന്‍ അടിക്കുന്നു..
എല്ലാത്തിനോടും ദേഷ്യം..
വാട്സ് അപ്പും പണ്ടാരവും ഒന്നും രക്ഷക്ക് എത്തിയില്ല..
നേരെ എഫ് ബി യില്‍ വന്നു പോസ്റ്റ്‌ ഇട്ടു.
"ഈ ലോകത്ത് ഈ നിമിഷം ഞാൻ ആരെയും സ്നേഹിക്കുന്നില്ലെന്നു തോനുന്നു
എന്നെത്തന്നെയും
Highly depressed"
അത് പാരയായി..
ഞാന്‍ ജീവിതം മടുത്തു വല്ല സാഹസവും ചെയ്യാന്‍ പോകുക ആണെന്ന് കരുതി സുഹൃത്തുക്കള്‍ മെസേജും വിളിയും.
ഒന്‍പതാം ക്ലാസിലെ ക്ലാസ് ടീച്ചര്‍ വിളിച്ച് 'Are you ok?"
എന്ന്..
വീട്ടില്‍ നിന്നും പതിവില്ലാതെ ഉപ്പ വിളിച്ച് "നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ ?"
ഇനി ഒരു നിമിഷം വൈകിക്കാന്‍ ഇല്ല ഓടിപ്പോയി ടെറസില്‍ കളിച്ചുകൊണ്ടിരുന്ന എമിലിനെ പിടിച്ചുകൊണ്ടു വന്നു.
മാതൃത്വം അവനു മുന്നില്‍ അടിയറവ് വെച്ചു.
ഹാ .. എന്‍റെ വിഷാദ രോഗമേ .. എന്നോടാ നിന്റെ കളി..
ഫീലിംഗ് relaxed

jackson i love u

നാലു വര്‍ഷത്തില്‍ കൂടുതലായി Jackson Jackuഎനിക്ക് മെസേജ് അയക്കാന്‍ തുടങ്ങിയിട്ട്. ..
സുഖമാണോ..
കാണാറില്ലല്ലോ...
മിണ്ടൂല അല്ലെ..എന്നിങ്ങനെയുള്ള സുഖാന്വേഷണങ്ങള്‍ ആയിരുന്നു തുടക്കത്തില്‍
എന്‍റെ മറുപടികള്‍ കാണാഞ്ഞ് ആദ്യമൊക്കെ പരാതിപ്പെടുമായിരുന്നു എങ്കിലും ക്രമേണ അവന്‍ അത്
നിര്‍ത്തി.
എങ്കിലും കൃത്യമായി തന്‍റെ ജീവിതത്തില്‍ നടക്കുന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ എന്നെ അറിയിക്കുന്നതില്‍ മുടക്കം വരുത്തിയതും ഇല്ല.
ചേച്ചി.. ഇന്നെന്റെ പൂച്ച പ്രസവിച്ചു. (അമ്മച്ചി പൂച്ചയും മൂന്ന് മക്കളും :photo)
അയ്യോ നോക്കിയേ അവളുടെ അഹങ്കാരം സര്‍പ്പക്കാവില്‍ വിളക്ക് കൊളുത്തുന്ന സ്ഥലത്താണ് ഇപ്പൊ കിടപ്പ്..(കുങ്കുമം കൊണ്ട് ചുമന്ന ഒരു തറയില്‍ പട്ടുപോലെ വെളുത്ത ഒരു പൂച്ചപോലെ ഒന്ന്. ദൂരെ നിന്നും എടുത്ത ഫോട്ടോആയത്നാല്‍ പൂച്ചയെ ശരിക്കും കാണുന്നില്ല. )
അമ്മ പറഞ്ഞു അതിനടുത്തേക്ക് ആരും പോകണ്ട.. കുട്ടികളേം കൊണ്ട് അവള്‍ സ്ഥലം വിടും.
ചേച്ചി ഞാന്‍ ഇന്ന് സൈക്കിളില്‍ നിന്നും വീണു. മുറിവ് ഗുരുതരമല്ല.
മഴ തുടങ്ങി.
മേസേജുകള്‍ക്ക് യാതൊരു മുടക്കവും ഇല്ല.
ഇവന് ബോര്‍ അടിക്കില്ലേ.. അതോ എല്ലാര്‍ക്കും ഇതേപോലെ മെസേജ് അയക്കുന്നുണ്ടാകുമോ..
ഇവന്റെ ഉദേശം എന്തായിരിക്കും..
ഞാന്‍ വെറുതെ ഓര്‍ത്തു ചിരിച്ചു..
നോക്കണമല്ലോ ഇവന്‍ ഇതെത്ര കാലം തുടരുമെന്ന്..
മാസങ്ങള്‍ക്ക് മുന്‍പ് തന്‍റെ ഒരു കൂട്ടുകാരിക്ക് കുറച്ചു പ്രശ്നങ്ങള്‍ ഉണ്ട് ചേച്ചി അവരെ വിളിച്ചൊന്നു സംസാരിക്കാമോ... ഇതാണ് അവളുടെ നമ്പര്‍ അത്യാവശ്യം ആണെന്ന് മെസേജ് വന്നു.
അന്നെന്തോ ചില കാരണങ്ങളാല്‍
കരഞ്ഞു വിളിച്ച് കൊണ്ട് മൂടികെട്ടി ഫേസ് ബുക്കും നോക്കി ഇരുന്ന ഞാന്‍ പെട്ടെന്ന് ഫോണ്‍ എടുത്തു കുത്തി യാതൊരു മുന്‍പരിചയവും ഇല്ലാത്ത ഒരു പെണ്‍കുട്ടിയോട് ജീവിതത്തെ കുറിച്ച്ത ത്ത്വം വിളമ്പുന്നത് കേട്ടിട്ട് കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ എന്നെ അല്പം കളിയാക്കികൊണ്ട്‌ തന്നെ ഉപദേശിച്ചു
അല്ലെ..നീ ഇപ്പോള്‍ അവളോട്‌ പറഞ്ഞ കാര്യങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്തു സ്വയം കേട്ട് നോക്കിയാല്‍ തീരാവുന്നത്തെ ഉള്ളു നിന്‍റെ ഇപ്പോഴത്തെ പ്രശനം.
അവന്‍ പറഞ്ഞത് കേട്ട് ഇളിഭ്യയായെങ്കിലും നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള ജക്സനിന്റെ മെസേജ് അന്നുതന്നെ വന്നു ..
"എനിക്ക് റിപ്ലെ തരുന്നില്ലെങ്കിലും ഞാന്‍ പറഞ്ഞ ഒരു കാര്യം ചെയ്തല്ലോ.. നന്ദി ചേച്ചി... നന്ദി നന്ദി."
എന്നുവെച്ചു ഞാന്‍ എന്‍റെ ജാഡ കുറക്കാന്‍ ഒന്നും പോയില്ല. ശേഷം വന്ന മേസേജുകള്‍ക്കും മൌനം തന്നെ മറുപടി. ആര് തോല്‍ക്കും ആര് ജയിക്കും അറിയണമല്ലോ...
ഇന്ന് ജാക്സണ്‍ന്‍റെ ഒരു മെസേജ് കണ്ടു എനിക്കിപ്പോ പറഞ്ഞറിയിക്കാന്‍ വയ്യാത്ത അത്ര സങ്കടം. അതോ സന്തോഷമോ..
"കണ്ണുകാണാത്ത കുട്ടിക്ക് വീടുവെക്കുവാന്‍ മൂന്ന് സെനറ്റ്‌ സ്ഥലം വാങ്ങുന്ന കാര്യം പോസ്റ്റ്‌ ഇട്ടിരുന്നല്ലോ. ഇന്നലെ കാശ് ഇടാന്‍ ബാങ്കിലേക്ക് ഇറങ്ങുമ്പോള്‍ നല്ല മഴ. സൈക്കിളിനു ബ്രേക്ക്‌ കുറവ് ആയതിനാല്‍ പോകാന്‍ പറ്റിയില്ല. ഇന്ന് എന്‍റെ രണ്ടു ദിവസത്തെ കൂലി ഞാന്‍ മാതൃകം അക്കൗണ്ട്‌ ഇലേക്ക് ഇട്ടിട്ടുണ്ട്. "
കൂടെ അഞ്ഞൂറ് രൂപ മാതൃകം ബാങ്ക് അക്കൗണ്ട്‌ ഇലേക്ക് ഇട്ടതിന്റെ റെസിപ്റ്റും.
വല്ലാത്ത സാമ്പത്തിക ബാധ്യതകളില്‍ കുടുങ്ങി കണ്ണ് കാണാത്ത തന്‍റെ അച്ഛന്‍ , തൂങ്ങി മരിച്ച നീരജ എന്ന അന്ധ വിദ്യാര്തിനിക്കും അമ്മയ്ക്കും ചേച്ചിക്കും കൂടി താമസിക്കാന്‍ ഒരു വീട്. അതിനായി ആദ്യം മൂന്ന് സെന്റ്‌ സ്ഥലം.
സാമൂഹ്യ പ്രവര്‍ത്തനം നമുക്ക് വേണ്ടി ചെയ്യുന്നത് അല്ലെങ്കിലും , ആരോടെങ്കിലും സാമ്പത്തിക സഹായം ചോദിക്കുക എന്നത് വല്ലാത്ത ബുദ്ധിമുട്ട തന്നെയാണ്..
പലരും പരിഹസിക്കും.. അവഗണിക്കും.. തങ്ങള്‍ക്കും വീടിലെന്നു കളിയാക്കും..
പിന്നെയും ഇതിനൊക്കെ മുന്നിട്ടിറങ്ങുന്നത് , ശബ്ദം ഇല്ലാത്തവര്‍ക്ക് ശബ്ദം ആവേണ്ടതുണ്ട് നമ്മള്‍ എന്നാ തിരിച്ചറിവ് ഒന്ന് കൊണ്ട് മാത്രമാണ്.
എത്ര അപമാനം സഹിച്ചാലും , കണ്ണുകളിലെ , ചിന്തകളിലെ വെളിച്ചം നഷ്ട്ടപെട്ടവര്‍ക്ക് ചുണ്ടില്‍ ഒരു പുഞ്ചിരി ശേഷിപ്പിക്കാന്‍ നമുക്കാവുമെങ്കില്‍ എന്തിനു മാറി നില്‍ക്കണം എന്നാ ഉറക്കം കെടുത്തുന്ന ചിന്ത.
വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ എന്നെ കൊണ്ട് കഴിയുന്ന തുക ബന്ധുക്കളില്‍ നിന്നും സമാഹരിക്കുക തന്നെ ആയിരുന്നു പ്രധാന ഉദ്ദേശം. അതില്‍ പ്രതീക്ഷിച്ചതിലെക്കാള്‍ വിജയിക്കുകതന്നെ ചെയ്തു.
പേരുപോലും അറിയാത്ത ഒരു നല്ല മനുഷ്യന്‍ തന്‍റെ വീടിന്‍റെ പാലുകാച്ചല്‍ പ്രമാണിച്ച് അന്‍പതിനായിരം രൂപ മാതൃകം അക്കൗണ്ട്‌ ഇലേക്ക് അയച്ചു.
മൂന്ന് സെന്റ്‌ സ്ഥലത്തിന് ഒന്നര ലക്ഷം രൂപ ആ ലക്ഷ്യത്തിലേക്ക് അടുക്കാന്‍ ഇനി ആയിരങ്ങള്‍ മതി.
ഒരു ചാക്ക് സിമന്റിന് നാനൂറ്റി അമ്പതു രൂപ , അത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന് അകലെ ഇരുന്നു ജാക്സണ്‍ ആശ്വസിക്കുന്നുണ്ടാകും..
ഒരു മെസേജിനു പോലും റിപ്ലെ തന്നില്ലെങ്കിലും ണീ എന്തായിരിക്കും അടുത്തതായി എന്നെ അറിയിക്കാന്‍ പോകുന്ന വിശേഷം എന്ന് ഞാനും ഇടയ്ക്കിടെ വെറുതെ ചിന്തിക്കാറുണ്ടായിരുനു പ്രിയ ജാക്സണ്‍.
ചില വിഷമങ്ങള്‍ മറക്കുന്നു..അല്പനേരത്തെക്കെങ്കിലും ആശ്വാസമായതിനു നന്ദി.
ഇഷ്ട്ടം എന്നും

Tuesday, March 22, 2016

ദൂരമെന്ന അലാക്കിന്റെ അവുലും കഞ്ഞി

എടപ്പാള്‍ പൊന്നാനി റോഡില്‍ ചുമരിനോട് ചുമര്‍ ചേര്‍ന്ന് ഒട്ടിയൊട്ടി വീടുകളുള്ള ഒരുസ്ഥലത്ത് ജനിച്ചു വളര്‍ന്ന ഉമ്മയെ സംബന്ധിച്ച് അലറിവിളിച്ചാല്‍ മാത്രം കേള്‍ക്കുന്ന ദൂരത്തില്‍ അങ്ങിങ്ങായി വിരലില്‍ എണ്ണാവുന്ന അയല്‍പ്പക്കമുള്ള ഭര്‍തൃഭവനവുമായി താദാത്മ്യം പ്രാപിക്കല്‍ വലിയ പ്രശ്നം തന്നെ ആയിരുന്നു !!
ഉമ്മാക്ക് ഒരു അനിയത്തിയും ഒരു ജ്യേഷ്ട്ട സഹോദരിയുമാണ്ഉള്ളത്. എടപ്പാളില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ആണ് അവരെ രണ്ടുപേരെയും വിവാഹം കഴിച്ചയച്ച വീടുകള്‍. കുറ്റിക്കാടും കണ്ടനകവും. മറ്റു മൂന്നു സഹോദരന്മാരുടെ ഭാര്യ വീടുകളും അധികം വ്യാസമില്ലാത്ത 'ഠ' വട്ടത്തില്‍തന്നെ. ഉമ്മയുടെ വീട്ടില്‍ നിന്നും അകലെ അല്ലാത്തതിനാല്‍ തന്നെ ഇവിടങ്ങളിലെല്ലാം ഇടയ്ക്കിടെ എല്ലാവരും പോയിവിരുന്നു പാര്‍ക്കും.
എന്റെ ഉമ്മയെ ആണെങ്കിലോ പത്തു നാല്‍പ്പതു കിലോമീറ്റര്‍ ദൂരെ ആളുമ്പാളും ഇല്ലാത്ത ഒരു ഗുദാമിലേക്കാണ് കെട്ടിച്ചു വിട്ടിരിക്കുന്നത്. ദൂരകൂടുതല്‍ കാരണം ആരും ഈ വഴി വരികയെ ഇല്ല. നമ്മള്‍ അവിടെ പോകുമ്പോള്‍ ആണ് അവരെ എല്ലാരെയും കാണുക. പിന്നെ വല്ലപ്പോഴും ഗള്‍ഫില്‍ നിന്നും മാമന്മാര്‍ വരുമ്പോള്‍ ഇടത്താവളം എന്ന നിലയ്ക്ക് വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ സ്ത്രീകള്‍ക്ക് നമസ്ക്കരിക്കാനോ വേണ്ടി നമ്മുടെ വീട്ടില്‍ ഇറങ്ങും. ആവകയില്‍ വല്ല ടാങ്കോ നിഡോയോ ഒരുപാക്കറ്റ് കോപ്പികൊയോ ഉമ്മാക്ക് കിട്ടുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ നെടുമ്പാശ്ശേരിയില്‍ വിമാനത്താവളം വന്നതോട്കൂടി എല്ലാ പണ്ടാരങ്ങളും അതുവഴി പോകുന്നതിനാല്‍ വല്ലപ്പോളും അപൂര്‍വമായി സംഭവിച്ചിരുന്ന വീട്ടിലേക്കുള്ള ഈ ബന്ധു സന്ദര്‍ശനവും അതുവഴിയുള്ള ഗള്‍ഫ് ഐറ്റംസ്ന്റെ വരവും നിലചിരിക്കുന്നു.
സഹോദരങ്ങള്‍ വന്നതറിഞ്ഞ് ഉമ്മ ജോലിയുംകഴിഞ്ഞുവന്നു ഞങ്ങളെയും കെട്ടി പെറുക്കി എടപ്പാളില്‍ എത്തി പെടുമ്പോഴേക്കും അന്തിമോന്തി അത്താഴ സമയം കഴിഞ്ഞിരിക്കും. ഇതിനോടകം അടുത്തുള്ള സഹോദരിമാര്‍ ഓടിവന്നു പെട്ടി പൊട്ടിക്കല്‍ കര്‍മ്മം അതീവ ശുഷ്കാന്തിയോടെ നിര്‍വഹിച്ചശേഷം വേണ്ടതും വേണ്ടാത്തതും ആയ എല്ലാം തന്നെ സ്വന്തമാക്കി ആഹ്ലാദ ഭരിതകളായി മാമന്മാരുമൊത്ത് പ്രവാസ വിശേഷങ്ങളും നാട്ടിലെ കഷ്ട്ട-നഷ്ട്ട-പരദൂഷണപ്പാടുകളും പങ്കുവെക്കുന്ന തിരക്കിലായിരിക്കും.
ഈ കാലിയാക്കലില്‍, വരുന്നവിവരം അറിയിക്കാന്‍ വേണ്ടി മാമന്മാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ ഉമ്മ പ്രത്യേകം കൊണ്ടുവരാന്‍ പറഞ്ഞ എമര്‍ജന്‍സി ലൈറ്റും ടോര്‍ച്ചും ഒക്കെ ഉള്‍പ്പെട്ടു എന്നറിയുമ്പോള്‍ ആണ് ഈ ദൂരക്കൂടുതലിന്റെ നഷ്ട്ടം എത്ര ആഘാതമാണെന്ന് ഉമ്മ തിരിച്ചറിയുക. ദൂരം അതൊരുവലിയ പ്രശ്നംതന്നെ. വീടുകള്‍ തമ്മിലുള്ള ദൂരം. സ്കൂളുകള്‍ ഓഫീസ് എല്ലാം ദൂരെ ആകുമ്പോള്‍ എല്ലാവരും വളരെ അധികം ബുദ്ധിമുട്ടുന്നു. അതേറ്റവും നന്നായി മനസ്സിലാക്കിയ വെക്തി ആയിരുന്നു എന്റെ ഉമ്മ.
അതുകൊണ്ട്തന്നെ എന്റെ വിവാഹം അറേഞ്ച് മാരേജ് ആണെന്ന് തീരുമാനം ആയപ്പോ ഉമ്മ ഒരുകാര്യം മുന്നോട്ടുവെച്ചു. അധികം ദൂരെയല്ലാതെ അഞ്ചോ ആറോ ഏറിവന്നാല്‍ പത്തു കിലോമീറ്റര്‍ അകലത്തില്‍ അടുത്തടുത്ത്‌ അയല്പ്പക്കമൊക്കെയുള്ള ഒരു വീട്ടില്‍ നിന്നും ഒരു തങ്കപ്പെട്ട ചെക്കന്.
വളരെ സോഷ്യല്‍ ആയ ഉമ്മാക്ക് ഒരുപാട് ബന്ധു മിത്രാധികളും അയല്‍ക്കാരും ഒക്കെയുള്ള ഒരു വീട്ടിലേക്കു തന്റെ മകള്‍ എങ്കിലും കയറി ചെല്ലട്ടെ എന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ തോന്നിയിരിക്കാം. എന്നിട്ടവസാനം തങ്കപ്പെട്ട ചെക്കനെ തപ്പി എത്തിപ്പെട്ട പുലിമടയോ അമ്പതു കിലോമീറ്റര്‍ അകലെ അലറി വിളി മൈക്ക് സെറ്റ് വെച്ച് കേള്‍പ്പിച്ചാല്‍ പോലും ഒരു മനുഷ്യ കുഞ്ഞു കേള്‍ക്കാന്‍ സാധ്യത ഇല്ലാത്ത വിധം വന്യതയുള്ള ഒരു സ്ഥലത്തേക്ക്.
ചെക്കന്റെ വീട് കാണാന്‍ പോയി തിരിച്ചു വന്ന കാര്‍ന്നോര്‍ തലയില്‍ കൈയ് വെച്ചിട്ട് പറഞ്ഞു. "അയ്യോ വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നോ മനുഷ്യവാസം . റബ്ബര്‍ എസ്റ്റേറ്റിനുള്ളില്‍ പണ്ടത്തെ ഫോറെസ്റ്റ് ബംഗ്ലാവ് പോലത്തെ ഒരു വീട്. വീടിന്റെ ഏതു ഭാഗത്താണ് അടുക്കള എന്ന് എത്ര നോക്കിയിട്ടും എനിക്കിതുവരെ മനസ്സിലായിട്ടില്ല . വീട് മൊത്തത്തില്‍ അടിച്ചുവാരി ഇടാന്‍ മിനിമം മൂന്നു ദിവസം വേണ്ടിവരും. ഇളയ മോനാണ് ചെക്കന്‍. വേറെ വീട് വെച്ച് മാറല്‍ ഉടനെയൊന്നും ഇമ്പോസിബിള്‍ . അവരുടെ ഡൈനിംഗ് ഹാളില്‍ വെക്കാനെ നമ്മുടെ വീട് വലിപ്പം പോര . അതുകൊണ്ട് നമുക്കിത് വേണ്ട. "
ഞാന്‍ ആലോചിച്ചു. കേട്ടിട്ട് എല്ലാംകൂടി നല്ല അടിപൊളി സെറ്റപ്പ്. വിജനയതോട് വിജനത. എന്റെ പതിവ് മലകയറ്റത്തിനും കാടിറക്കത്തിനും അനുയോജ്യം. ചെക്കന്‍ ആണെങ്കില്‍, കണ്ണുപൊട്ടന്‍ ആണെന്ന് തോന്നുന്നു, എന്നെ കണ്ടു ബോധം പോയി കിടക്കാണ്. ബോധം വരും മുന്നേ തീരുമാനം എടുക്കണം. അസൂയാലുക്കള്‍ ഞാന്‍ നല്ലൊരു വീട്ടില്‍ ചെന്ന് കയറുന്നതില്‍ കണ്ണ് കടിച്ചു പറയുന്നതായിരിക്കും. പത്തുവര്‍ഷം പ്രണയിച്ച കാമുകന് വേണ്ടി എന്നതുപോലെ ഇന്നലെ പെണ്ണുകാണാന്‍ വന്ന പയ്യനുവേണ്ടി ഞാന്‍ സത്യാഗ്രഹമിരുന്നു. എനിക്കിതുതന്നെ മതി. ഞാന്‍ കട്ടായം പറഞ്ഞു.
അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒന്നുകൂടി ഉപദേശിക്കാന്‍ ഉമ്മ വീണ്ടുമൊരു ശ്രമം നടത്തി". ദൂരം നല്ലോണം കൂടുതല. പോരാത്തതിന് ഡയറക്റ്റ് ബസ്സുണ്ടോ. അതുമില്ല. മൂന്നു ബസ് മാറിക്കേറണം. കുഞ്ഞുകുട്ടി പരാധീനതകള്‍ ഒക്കെ ആകുമ്പോള്‍ നീയാകും കഷ്ട്ടപെടുന്നത്. "
ഉമ്മയെ കണ്ണുനിറച്ചു ഒരു നോട്ടം നോക്കിയിട്ട് ഞാന്‍ മുറിവിട്ടു അടുക്കള വഴി ഇരുട്ടിലേക്ക് ഇറങ്ങിപോയി.
"അയ്യോ അവളത കിണറ്റില്‍ ചാടാന്‍ പോകുന്നു. നിങ്ങള്‍ അവരെ വിളിച്ചു ഓക്കേ പറഞ്ഞേക്ക് മനുഷ്യ.."
കികികികി.. അഭിനയം വിജയിച്ച ഞാന്‍ ഇരുട്ടത്ത് നിന്ന് ചിരിച്ചു.
മൊട്ടയുടെ ഗ്ലാമറില്‍ മനംമയങ്ങി വീണ, ജീവിത പരിജ്ഞാനം കുറവുള്ള ഞാന്‍അന്ന് ഉമ്മ പറഞ്ഞ ഈ ദൂരമെന്ന അലാക്കിന്റെ അവുലുംകഞ്ഞിയെക്കുറിച്ച് തീരെ ബോധവതിയും ആയിരുന്നില്ല എന്നത് മറ്റൊരു സത്യം. അമ്പതു കിമി.. വളരെ ചെറുത്‌.. ഞങ്ങളുടെ രണ്ടുപെരുടേയും മനപ്പൊരുത്തം കണ്ടിട്ട് മിനിമം ഒരു അഞ്ഞൂറ് കിമി എങ്കിലും വേണമായിരുന്നു. ചായ്.. എങ്കില്‍ പിന്നെ സ്വന്തം വീട്ടിലേക്കു വരികയെ വേണ്ടല്ലോ.. അതായിരുന്നു എന്റെ മനസില്‍..
വിവാഹം കഴിഞ്ഞു എന്നെ ഭര്‍തൃ വീട്ടില്‍ കൊണ്ടാക്കി എല്ലാവരും ടാറ്റാ ബൈ ബൈ പറഞ്ഞു പോയി.. ഞാന്‍സന്തോഷിച്ചു.. ഹായ്.. ഇനി ഇത്എന്റെ സ്വര്‍ഗ്ഗം.
വീട്ടില്‍പോകുകയോ.. ദൂരക്കൂടുതല്‍ കാരണം ഒറ്റഒരെണ്ണം എന്നെകാണാന്‍വരുമെന്നോ പേടിക്കേണ്ട..
സ്വസ്ഥം..സ്വൈര്യം.. ഞാന്‍ ഇവിടെ എന്ത് അങ്കലാപ്പ് ഉണ്ടാക്കിയാലും ജന്മനാട്ടില്‍ ഒറ്റ കുട്ടി അറിയില്ല..
കല്യാണവും മധുവിധുവും കഴിഞ്ഞു ചെക്കന്‍ തിരിച്ചുപോയി.. എകാന്തതയോടുള്ള ആപ്രേമവും മറ്റെല്ലാ പ്രേമവും പോലെ പെട്ടന്നവസാനിച്ചു. ആള്‍കൂട്ടത്തില്‍ നിന്നും അകന്നു മലമുകളിലെ കാട്ടില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന മണിമാളികവാസം എനിക്ക് ശ്വാസം മുട്ടല്‍ ഉണ്ടാക്കി.. നേരം വെളുത്താല്‍ കാണുന്നതു ഒരേ മുഖങ്ങള്‍. ഉമ്മ ഉപ്പ പിന്നെ മോട്ടി എന്ന കടിയോടു കൂടിയ കുരയുള്ള ജര്‍മന്‍ഷപ്പേര്‍ട് പട്ടിയും.
ഞാന്‍വീട്ടിലേക്കു വിളിച്ചു പറഞ്ഞു " എന്നെകൂട്ടാന്‍വരോ വീട്ടുകാരെ? ബ്ലീസ്.."
" അത്രയും ദൂരമോ.. കല്യാണമായിട്ട് ലീവെടുത്ത് ഉള്ള ലീവോക്കെ തീര്‍ന്നു. നമ്മള്‍ മാമൂലുകളില്‍ ഒന്നും വിശ്വാസമില്ലാത്ത പുരോഗമനക്കാര്‍ ആണെന്ന് അവര്‍ക്കിറിയാലോ..കാറിലോന്നും വരണ്ട.. ആ ചെക്കന്‍ മണലാരണ്യത്തില്‍ കിടന്നു കഷട്ടപെട്ടു ഒട്ടകത്തെ മേച്ചുഉണ്ടാക്കുന്ന കാശ്ആണ്.. നീ സ്റ്റാന്‍ഡില്‍ പോയി ബസ്സില്‍ കയറി ഇങ്ങു പോരെ.. "
ഡിം.. ഫോണ്‍ കട്ട്.
അരീക്കോട് - മഞ്ചേരി.
മഞ്ചേരി- കോട്ടക്കല്‍
കോട്ടക്കല്‍- രണ്ടത്താണി.
രാവിലെ ബസ്സില്‍ കയറിയ ഞാന്‍ വീട്ടിലെത്തിയപ്പോ നേരം ഉച്ച കഴിഞ്ഞു. മൂന്നു ബസ് മാറിക്കയറി ഒരുശവമായി വീട്ടില്‍ ചെന്നുകയറിയ പൊന്നുമകളെ കണ്ടതും ഉമ്മ, ബി ഫാം ഒന്നാം വര്‍ഷത്തിനു ജോയിന്‍ ചെയ്ത ഇളയ സന്താനത്തെ നോക്കി പറഞ്ഞു.
"എന്റെ അനുഭവം എന്റെ കുട്ടികള്‍ക്ക് ഉണ്ടാവല്ലേ എന്ന് കരുതി ഞാന്‍ ആവും പാടും പറഞ്ഞു. ഇവളോ ഞാന്‍ പറഞ്ഞത് അനുസരിച്ചില്ല. ഇനി നിന്റെ ഊഴം.. എടപ്പാളിനും കോട്ടക്കലിനും ഇടയില്‍ നിന്നൊരു പയ്യന്‍. കുറ്റിപ്പുറം ആണെങ്കില്‍ വളരെനല്ലത്.. അങ്ങോട്ടും ഇങ്ങോട്ടും ഒരേ ദൂരം. അങ്ങനെ ഒരു ചെക്കനെയെ ഇവള്‍ക്ക് നോക്കുകയുള്ളൂ."
" ആ അതുമതിയുമ്മ " ഞാന്‍ അവളെ നോക്കി തലകുലുക്കി അകത്തേക്ക് കയറിപ്പോയി.
കാറായാലും ബസ്സായാലും കയറ്റിറക്കങ്ങളോട് കൂടിയ ഈ ദൂരമത്രയും ഞാന്‍ തന്നെ സഞ്ചരിക്കണ്ടേ. റബ്ബറൈസ് ചെയ്യാത്ത കുണ്ടും കുഴിയും വളവില്‍ തിരിവും തിരിവില്‍ വളവും ഉള്ള റോഡുകള്‍. സൈഡ് കൊടുത്താല്‍ കൊക്കയിലേക്ക്. ഊഞ്ഞാലില്‍ ഉയര്‍ന്നു പൊങ്ങി താഴേക്കു വരുമ്പോ നമുക്ക് വയറ്റില്‍ നിന്നും ഗിളുഗിള് പോങ്ങില്ലേ.. ആ.. അതന്നെ.. വീടെത്തുമ്പോഴേക്കും ഒരു പത്തന്‍പത് വട്ടം ഫ്രീ ഗിളുഗിള്. അടിപൊളി. മൂത്തവര്‍ വാക്കും മുതു നെല്ലിക്കയും ആദ്യം കൈക്കും , അതുകെട്ടില്ലേ ജീവിതാവസാനം വരെ കൈക്കും . വീട്ടിലേക്കും തിരിച്ചും ഉള്ള ഓരോ ഷട്ടില്‍ സര്‍വീസിലും ഞാന്‍ മനസ്സില്‍ ഉരുവിട്ടു.
വര്ഷം കൊറേ പിന്നെയും കഴിഞ്ഞു. അനിയത്തിയുടെ കല്ല്യാണത്തെ കുറിച്ചുള്ള ഡിസ്ക്കഷന്‍ ഒരു ദിവസം ഊണ് മേശക്കു ചുറ്റുനിന്നും ആരംഭിച്ചപ്പോള്‍ ഞാന്‍ ചാടിക്കയറി പറഞ്ഞു " ഇവളുടെ കാര്യം എളുപ്പമല്ലേ.. ഉമ്മ ഒരുപാട് ആഗ്രഹിച്ചപോലെ എടപ്പാള്‍ കോട്ടക്കല്‍ ഹൈവേയില്‍ വീടുള്ള ഏതെങ്കിലും തങ്കപ്പെട്ട ചെക്കനെ നമുക്ക് പൊക്കാം . വെരി സിമ്പിള്‍."
ഞാന്‍ പറന്നു കഴിഞ്ഞതും പുള്ളിക്കാരി ചാടി എഴുന്നേറ്റു കൈപോലും കഴുകാതെ മുറിയില്‍ കയറി വാതിലടച്ചു. ഞാനും ഉമ്മയും മുഖത്തോട് മുഖം നോക്കി.
'സുന്ദരിയാണെന്ന് കരുതി വീട്ടില്‍ വെക്കാന്‍ പറ്റോ.. പെണ്ണല്ലേ സാധനം.. കുറെ കഴിഞ്ഞാ ആര് വരാനാ.. എന്നായാലും ആരുടെ എങ്കിലും തലയിലാവണം. കോഴ്സും കഴിഞ്ഞു. ഇളയത് അല്ലെ എന്ന് കരുതി കൊഞ്ചിച്ചു വഷളായോ.. കല്ല്യാണം എന്ന് കേട്ടപ്പോ പെണ്ണ് പേടിച്ചോ ഇനി. ' ഉമ്മ സ്വത സിദ്ധമായ ആധി പുറത്തെടുത്തു.
ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാനും ഉമ്മയും കൂടി അനിയത്തിയെ സോപ്പിട്ട് വാതില്‍ തുറപ്പിച്ചു അകത്തു കയറി.
" ഇനി എന്നാ മോളു .. ഇപ്പൊ നോക്കി യില്ലെങ്കില്‍.. നിന്റെ താത്ത ഇരുപത്തി രണ്ടു വയസില്‍ കല്ല്യാണം കഴിച്ചു ഗൃഹസ്ഥ ആയില്ലേ. നിനക്കിപ്പോ വയസ് ഇരുപത്തി മൂന്നു. ഒരു വര്ഷം കൂടുതലായി. "
വല്ല വിധേനയും മകളെ വിവാഹത്തിന് തയ്യാറാക്കാന്‍ വേണ്ടി കഷ്ട്ടപ്പെടുന്ന ഉമ്മ.
" ഒരാള്‍ക്ക്‌ എന്നെ കല്ല്യാണം കഴിക്കാന്‍ ഇഷ്ട്ടമാണ്.എനിക്ക് അയാളെയും. "
ഉമ്മാക്ക് പകുതി ആശ്വാസമായി
"അയ്യേ.... ഇതിനാണോ നീ ഭക്ഷണം കഴിക്കാതെ എണീറ്റ്‌ പോന്നത്."
"പക്ഷെ അവരുടെ വീട് ഉമ്മ ആഗ്രഹിച്ചപോലെ എടപ്പാളിനും കോട്ടക്കലിനും ഇടയിലും അല്ല. തിരുവനന്തപുരമാണ് "
"!!!!!??????!!!!"ഉമ്മ,.
പണ്ട് അവള്‍ എന്ത് ചെയ്താലും മൂത്തതെന്ന നിലയില്‍ കുറ്റം മുഴുവന്‍ എന്റെ തലയിലായിരുന്നു വന്നു വീഴുക. അതുകൊണ്ടുതന്നെ ഞാന്‍ മനസ്സില്‍ പറഞ്ഞു 'വെല്‍ ടണ് മോളെ.. കലക്കി '
*************************************************************************** ഈയിടെ ഞാന്‍ വീട്ടിലുള്ള സമയത്ത് പൊന്നാനിയില്‍ ഉള്ള ഉമ്മയുടെ അനിയത്തി, മകന് പെണ്ണന്വേഷിക്കാന്‍ തുടങ്ങിയപ്പോ ഉമ്മയെ ഫോണില്‍ വിളിച്ചു. തിരൂരിനും പൊന്നാനിക്കും ഇടയില്‍ നിന്നൊരു പെണ്ണ് വേണം. ഉമ്മ ഒരുപാട് കാലം ജോലി ചെയ്ത സ്ഥലമാണ്. അവര്‍ക്ക് ഉമ്മയുടെ സഹായം വേണം.
ന്റെ പാവം പാവം ഉമ്മ പറയുന്നത് കേട്ടു " എന്നെ ദൂരേയ്ക്ക് കേട്ടിച്ചയച്ചപ്പോ ഞാന്‍ കരുതി എന്റെ മക്കളെ അടുത്തേക്ക് വിവാഹം ചെയ്യിപ്പിക്കണം എന്ന്. സിലു ദൂരെ പോയപ്പോ ഇനിയുള്ളതിനെ എങ്കിലും എന്ന് കരുതി. എന്നിട്ടത് ചെന്ന് പെട്ടതോ.. കല്ല്യാണം ഒന്നും നമ്മുടെ കയ്യിലല്ല കുട്ട്യേ.. അല്ലാഹ് തീരുമാനിച്ചപോലെ അതുനടക്കൂ. തവക്കൽതു അലള്ളാഹ് ... എവിടെ ആണെങ്കിലും എല്ലാം നല്ലതായി വരട്ടെ..

മണിച്ചേട്ടാ ...

ജോലി സംബന്ധമായ തിരക്കുകള്‍ ഇല്ലാത്ത ഒരാള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍കാലം , വീട്ടില്‍കയറാതെ വീട്ടിനടുത്തുള്ള ഔട്ട്‌ ഹൌസില്‍ ചെന്നായക്കൂട്ടങ്ങളോടൊപ്പം.. വാഹ്.. വാഹ്
എക്സ്ട്രീം ഓഫ് സ്വാതന്ത്ര്യം !!
കത്തിത്തീര്‍ന്ന കരളും, പടുതിരികത്താന്‍തുടങ്ങിയ കിഡ്നിയുമുള്ള രോഗിയാണ്, വീട്ടിലേക് ഒന്ന് വിളിക്കുകപോലും ചെയ്യാതെ .. വീട്ടില്‍നിന്നും വിളിച്ചു ചോദിച്ചോ? അറിവില്ല.. കണ്ടിട്ട് രണ്ടാഴയില്‍ കൂടുതല്‍ആയെന്നു ചാനലില്‍ കണ്ടു. വാഹ്.. വാഹ്..
എക്സ്ട്രീം ഓഫ് കുടുംബബന്ധം!!!
ദൂരം ഒരു കിമി അല്ലെ ഉള്ളു.. ഗുരുതര-രോഗവിവരം അറിവുള്ളതല്ലേ.. മക്കളേം കൂട്ടി ഓട്ടോ വിളിച്ചുചെന്ന് മോചിപ്പിച്ചു കൊണ്ടുവരണം.. ഞാന്‍ആണെങ്കില്‍ ഒരു മൂന്നാം ലോക മഹായുദ്ധം തന്നെ നടത്തിയേനെ..
അപ്പൊ ചിലര് പറയും ഭരിക്കുന്നു കെട്ടിയിടുന്നു.. പണ്ട് ഉപ്പ / ഏട്ടന്മാര്‍/ വീട്ടുകാര്‍ സട്രിക്റ്റാക്കിയിട്ടാ ഞാന്‍ വഷളായത് ഇനി നീയും തുടങ്ങിക്കോ.. എന്നെകയറൂരി വിട്ടു നോക്ക് ഞാന്‍ മുയല്‍കുഞ്ഞിനെ പോലെ നിന്റെ കാല്തുംബില്‍ വന്നു നില്‍ക്കുമെന്ന്..
ജോലിക്കുപോകാതെ ,മദ്യത്തില്‍ ഉള്‍പ്പെടുത്താത്ത ബിയറും അടിച്ചു , അന്തിമോന്തിക്ക് പോലും വീട്ടിലേക്കണയാതെ ചങ്ങാതികള്‍ക്ക് വേണ്ടി 'മരിക്കാന്‍' തയ്യാറായ , ഇനിയും തയ്യാറുള്ള ഒരുപാട് പേര്‍ ഇവിടെഇനിയും കറങ്ങി തിരിയുന്നുണ്ടാകും ..എനിക്കറിയാം..
ഏഴുമണിക്ക് മുന്‍പേ വീട്ടില്‍ കയറിക്കോണം..ഇനി വൈകുമെങ്കില്‍ വിളിച്ചു പറഞ്ഞേക്കണം..
എല്ലാരോടും കൂടിയാപറഞ്ഞത്..
അത്രയ്ക്കുള്ള സ്വാതന്ത്ര്യം ഒക്കെമതി..
നേരത്തെ കത്തി തീര്‍ന്നിട്ട് കൂരിരുട്ടില്‍ തപ്പിതടയാന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ല.. ആ..